ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ ബാലുവിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടതും സംഭവത്തിന്റെ ദുരൂഹത വർദ്ധപ്പിക്കുന്നു. അപകട സമയം ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. അർജുൻ ഇപ്പോൾ അസമിലാണെന്നാണ് മാതാപിതാക്കൾ മൊഴി നൽകിയിരിക്കുന്നത്.
കച്ചമുറുക്കി രാഹുൽ ഗാന്ധി; അന്തിമ തീരുമാനത്തിന് മുമ്പ് കാരണം അറിയണം, സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം
സ്വർണ്ണക്കടത്തത് കേസുമായി ബന്ധപ്പെട്ട് ബാലഭാസ്കറുമായി അടുപ്പമുണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിലാവുകയും അപകട സ്ഥലത്ത് നിന്ന് ദുരൂഹസാഹചര്യത്തിൽ രണ്ട് പേർ കടന്ന് കളഞ്ഞുവെന്ന വെളിപ്പെടുത്തലും വന്നതോടെയാണ് ബാലഭാസകറിന്റെ മരണത്തെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർന്നത്. ഈ സാഹചര്യത്തിൽ അർജുൻ കേരളം വിട്ടത്തിൽ ദുരൂഹതയുണ്ടെന്ന് സംശയത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം.
അർജ്ജുൻ അസമിൽ
ബാലഭാസ്കറിന്റെയും രണ്ടര വയസുകാരി മകൾ തേജസ്വനിനിയുടെയും മരണത്തിനി ഇടയാക്കിയ അപകടത്തിൽ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അർജുൻ. ഇരുകാലുകൾക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് അപകടനില പിന്നിട്ടത്.
കേരളം വിട്ടു
സെപ്റ്റംബർ 25നാണ് അപകടം നടക്കുന്നത്. ശാരീരിക അവശതകളുള്ള അർജുൻ കേരളം വിട്ടതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇയാൾ തനിച്ചാണോ അസമിലേക്ക് പോയതെന്ന് വ്യക്തമല്ല. ബാലഭാസ്കറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് അർജുൻ. അപകട സമയത്ത് അർജുനാണോ ബാലഭാസ്കറാണോ വാഹനം ഓടിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ സിസിടിവി ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കയക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ജിഷ്ണുവും കേരളം വിട്ടു
ബാലഭാസ്കറിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിഷ്ണുവും കേരളത്തിൽ ഇല്ല. ഇയാൾ ഹിമാലയത്തിലാണെന്നാണ് കുടുംബം പറയുന്നത്. ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് ഇരുവരും കേരളം വിട്ടത്. അർജുന്റെയും ലക്ഷ്മിയുടെയും പരസ്പര വിരുദ്ധമായ മൊഴികൾ സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനായിട്ടില്ല.
അമിത വേഗത്തിൽ
തൃശൂരിൽ നിന്നും വാഹനം പുറപ്പെടുമ്പോൾ വാഹനം ഓടിച്ചിരുന്നത് അർജുനാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അമിത വേഗതയിലാണ് വാഹനം ഓടിച്ചത്. ചാലക്കുടിയിൽ വെച്ച് പുലർച്ചെ 1 മണിയോടെ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെറും രണ്ടര മണിക്കൂർ കൊണ്ടാണ് 231 കിലോമീറ്റർ ഇവർ പിന്നിട്ടത്. 3.45നാണ് ഇവർ പള്ളിപ്പുറത്ത് എത്തിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അമിത വേഗതയ്ക്ക് ബാലഭാസ്കറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. രണ്ടര വയസുകാരിയേയും വെച്ചാണ് അമിത വേഗത്തിൽ വാഹനം ഓടിയത്.
പതിനൊന്നരയോടെ
രാത്രി പതിനൊന്നരയോടെയാണ് ബാലഭാസ്കർ യാത്ര തുടങ്ങിയത്. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദാശുപത്രി ഉടമകളായ രവീന്ദ്രന്റെയും ഭാര്യ ലതയുടെയും ബന്ധുവീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. ചാലക്കുടിയിൽവെച്ച് അമിത വേഗതയെ തുടർന്ന് ക്യാമറയിൽ കുടുങ്ങുമ്പോൾ വാഹനം ഓടിച്ചത് അർജുനായിരുന്നു.
നിർണായക തെളിവുകൾ
കൊല്ലത്ത് വാഹനം നിർത്തി ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചിരുന്നു. ഇതിന്റെ സിസിടിവി ദ്യശൃങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. ഡ്രൈവിംഗ് സീറ്റിൽ നിന്നും ലഭിച്ച രക്തക്കറ ആരുടേതാണെന്നറിയാൻ ശാസ്ത്രീയ പരിശോധന നടക്കുകയാണ്. ഈ രണ്ട് കാര്യങ്ങൾ ലഭിച്ചാൽ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകും.
സാമ്പത്തിക ഇടപാടുകൾ
ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും മരണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രകാശൻ തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം നടത്തും. ഇതിനായി ബാങ്കുകളിൽ അപേക്ഷ നൽകിയിട്ടുണ്ട്.