ബാലഭാസ്കറിന്റെ കാറിൽ നിന്ന് ലഭിച്ചത് 44 പവൻ ആഭരണങ്ങളും 2 ലക്ഷവും, വ്യക്തത വരുത്താൻ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാറിൽ നിന്നും കണ്ടെടുത്തത് നാൽപ്പത്തിനാല് പവനോളം സ്വർണവും രണ്ട് ലക്ഷത്തോളം രൂപയും. ക്ഷേത്ര ദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയും അധികം സ്വർണവും പണവും കൈയ്യിൽ കരുതിയത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തത വരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ബാലഭാസ്കറിന്റെ മരണം: ഡ്രൈവര് അര്ജ്ജുന് പറഞ്ഞത് പച്ചക്കള്ളം? വണ്ടി ഓടിച്ചത് അർജ്ജുൻ തന്നെയെന്ന്
കുട്ടിയുടേതടക്കമുള്ള സ്വർണാഭരണങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഹാൻഡ് ബാഗിൽ കരുതാറുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ ലക്ഷ്മി പറയുന്നത്. പരിപാടിക്ക് വേണ്ടിയോ മറ്റോ പുറത്ത് പോകുമ്പോൾ വീട്ടിലുള്ള തുക ഇത്തരത്തിൽ കൈയ്യിൽ കരുതാറുണ്ടെന്നുംം ലക്ഷ്മി മൊഴി നൽകിയിരുന്നു.
ബാലഭാസ്കറിന്റെ മരണശേഷം സെപ്റ്റംബർ 29നാണ് ലക്ഷ്മിയുടെ കുടുംബം ഈ സ്വർണ്ണവും പണവും ഏറ്റ് വാങ്ങിയത്. ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് സ്വർണം കൈമാറിയത്. അപകട സമയത്ത് കാറിൽ വലിയ തോതിൽ സ്വർണമുണ്ടായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ബാലഭാസ്കറിന്റെ ബന്ധുവും ഫേസ്ബുക്ക് കുറിപ്പിൽ ഇക്കാര്യം സൂചിപ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ദുരൂഹത വർധിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രകാശൻ തമ്പിക്ക് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. ബാലഭാസ്കറുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു പ്രകാശൻ തമ്പി. അതേ സമയം അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന് പ്രകാശൻ തമ്പി മൊഴി നൽകിയിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലായിരുന്നപ്പോൾ അർജുൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായും പ്രകാശൻ തമ്പി പറഞ്ഞു.