ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശൻ തമ്പിയുടെ കൈവശം? അപകട ശേഷം വന്ന ഫോൺ കോൾ, ദുരൂഹത
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ തുടരുന്നു. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉയർന്നതോടെ അന്വേഷണം കൂടുതൽ ഊർജജിതമാക്കിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുൻ തന്നെയാണെന്ന മൊഴി ലക്ഷ്മി ആവർത്തിച്ചു.
അതേ സമയം ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ കണ്ടെത്താനുളള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം. അപകടം നടന്ന് എട്ട് മാസം പിന്നിട്ടിട്ടും മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ല. ബാലഭാസ്കറിന്റെ ഫോൺ കണ്ടെത്താനായാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

മൊബൈൽ ഫോണിനായി
അപകട സമയത്ത് ബാലഭാസ്കർ ഉപയോഗിച്ചിരുന്ന ഫോൺ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രകാശൻ തമ്പിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബാലഭാസ്കറുമായി ഇയാൾക്ക് വർഷങ്ങളായി അടുപ്പമുണ്ടെന്നാണ് വിവരം. പ്രകാശൻ തമ്പിയെ ചോദ്യം ചെയ്യാനായി എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ ക്രൈ ബ്രാഞ്ച് അപേക്ഷ നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ ബാലഭാസ്കറിന്റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഫോൺ കോളിൽ ദുരൂഹത
അപകടശേഷം വന്ന ഒരു ഫോൺ കോളിനേക്കുറിച്ചും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. അപകട ശേഷം ബാലഭാസ്കറുമായി ബന്ധപ്പെട്ട പല രേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് തടയാൻ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ വിഷ്ണുവും പ്രകാശൻ തമ്പിയും ശ്രമിച്ചുവെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു ആരോപണം ഉന്നയിച്ചിരുന്നു.

ബാങ്ക് അക്കൗണ്ടുകൾ
ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് സംഘം പരിശോധിക്കും. സുഹൃത്തുക്കൾ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം. ബാലഭാസ്കറിന്റെ പിതാവ് കെസി ഉണ്ണിയുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

വാഹനം ഓടിച്ചത്
അപകട സമയത്ത് കാറോടിച്ചത് ബാലഭാസ്കർ അല്ലെന്ന നഗമനത്തിലേക്കാണ് ക്രൈം ബ്രാഞ്ച് സംഘം എത്തുന്നതെന്നാണ് സൂചന. അപകട സമയത്ത് ആദ്യം എത്തിയ നന്ദു എന്നയാളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്കർ പിന്നിലെ സീറ്റിലായിരുന്നുവെന്നാണ് നന്ദുവും മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം വ്യക്തമാകാൻ ബാലഭാസ്കറും കുടുംബവും കൊല്ലത്ത് ജ്യൂസ് കുടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ലഭിച്ച രക്തക്കറ ആരുടേതാണെന്ന് കണ്ടെത്താനുള്ള പരിശോധനകളും നടത്തും.

ഡോക്ടറുടെ പങ്ക്
പാലക്കാട്ടെ ഒരു ആയുർവേദ ഡോക്ടറും കുടുംബവുമായി ബാലഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബാലുവിന്റെ മരണത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബാലഭാസ്കറിന്റെ പിതാവ് കെസി ഉണ്ണി ക്രൈം ബ്രാഞ്ചിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ ഉണ്ണിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

നിക്ഷേപം നടത്തിയിട്ടുണ്ട്
ഡോക്ടറും ഭാര്യയുമായി ചേർന്ന് നടത്തുന്ന ആയുർവേദ ആശുപത്രിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ബാലഭാസ്കർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ തുക എത്രയാണെന്ന് തനിക്ക് അറിയില്ല. തൃശൂരിലെ ക്ഷേത്രത്തിൽ വഴിപാട് നടത്തിയ ശേഷം അവിടെ താമസിക്കാൻ മുറി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഡോക്ടറുടെ ഭാര്യ നിർബന്ധിച്ചിട്ടാണ് തിരുവനന്തപുരത്തേയ്ക്ക് പോന്നതെന്നും ബാലഭാസ്കറിന്റെ പിതാവ് പറയുന്നു.

യാത്രാ മധ്യേ ഫോൺ വിളികൾ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാ മധ്യേ നിരവധി തവണ ഡോക്ടറുടെ ഭാര്യ ബാലഭാസ്കറിനെ ഫോണിൽ വിളിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാലുവിന്റെ മരണവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ബാലഭാസ്കറിന്റെ പിതാവ് പറയുന്നു.












Click it and Unblock the Notifications