ബാലഭാസ്കറിന്റെയും തേജസ്വിനിയുടേയും മരണം: കാർ 80 കിലോമീറ്ററിലും വേഗത്തിൽ, ശാസ്ത്രീയ വഴിയിൽ പോലീസ്
തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍ മരണമടഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ മകള്‍ തേജസ്വിനിയും മരണത്തിന് കീഴങ്ങിയിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. ബാലഭാസ്കര്‍ മരിച്ച് ഒരു മാസം കഴിയുമ്പോള്‍ ആ മരണം വീണ്ടും ഒരു ചര്‍ച്ചയാവുകയാണ്.
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത് ആരായിരുന്നു എന്നത് സംബന്ധിച്ചുളള ദുരൂഹതയാണ് ചര്‍ച്ചയാവുന്നത്. ബാലഭാസ്കര്‍ ആണ് ഓടിച്ചത് എന്നാണ് ഡ്രൈവറും സുഹൃത്തുമായ അര്‍ജുന്റെ മൊഴി. എന്നാല്‍ ബാലഭാസ്കര്‍ അല്ല ഓടിച്ചത് എന്ന് ലക്ഷ്മി മൊഴി നല്കിയിരിക്കുന്നു. ഇതോടെ പോലീസിനടക്കം ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്. മാത്രമല്ല ബാലഭാസ്കറിന്റെ മരണം ദുരൂഹതയുടെ നിഴലിലും ആയിരിക്കുന്നു.
കേരളത്തെ കരയിച്ച അപകടം
സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തൃശൂരില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി, മകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാല, ഡ്രൈവര്‍ അര്ജുന് എന്നിവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരിക്കേറ്റ തേജസ്വിനി അല്‍പ്പസമയത്തിനകം തന്നെ മരണപ്പെട്ടു. ബാക്കി മൂന്ന് പേര് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു.
ലക്ഷ്മി തിരികെ
അര്ജുന് വാഹനമോടിച്ചെന്നും ബാലഭാസ്കറും മകളും മുന്നിലെ സീറ്റിലും ലക്ഷ്മി പിറകിലെ സീറ്റിലും ആയിരുന്നു ഇരുന്നത് എന്നാണ് വാർത്തകള്‍ വന്നത്. അതിനിടെ കേരളത്തെ മുഴുവന്‍ കരയിപ്പിച്ച് ബാലു മരണത്തിന് കീഴടങ്ങി. അബോധാവസ്ഥയില്‍ നിന്ന് ലക്ഷ്മി തിരികെ വന്നു. ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
മൊഴികളിലെ വൈരുദ്ധ്യം
അതിനിടെയാണ് താനല്ല കാര്‍ ഓടിച്ചത്, ബാലഭാസ്കര്‍ ആയിരുന്നു എന്ന് അര്ജുന് പോലീസിന് മൊഴി നല്‍കിയത്. കൊല്ലം വരെ താന്‍ ഓടിച്ചുവെന്നും പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത് എന്നുമാണ് അര്ജുന് പറഞ്ഞത്. എന്നാല്‍ ലക്ഷ്മി പോലീസിന് നല്കിയ മൊഴി വ്യത്യസ്തമായിരുന്നു. അര്‍ജുനാണ് വാഹനമോടിച്ചത് എന്നും താനും മകളും ആയിരുന്നു മുന്സീറ്റിലെന്നും ലക്ഷ്മി വെളിപ്പെടുത്തി.
പ്രദേശവാസികളുടെ മൊഴിയെടുക്കും
ഇതോടെ ബന്ധുക്കളും പോലീസും അടക്കം തികഞ്ഞ ആശയക്കുഴപ്പത്തിലായി. ഇതോടെ ഈ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനുളള നീക്കത്തിലാണ് പോലീസ്. വാഹനാപകടം നടന്ന പള്ളിപ്പുറത്തെ പ്രദേശവാസികളുടേയും രക്ഷാപ്രവര്‍ത്തനം നടത്തിയവരുടേയും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശാസ്ത്രീയമായ വിശകലനങ്ങള്‍
ഇവര്‍ നേരത്തെ പോലീസിന് നല്കിയ മൊഴികള്‍ വിശദമായി വീണ്ടും പരിശോധിക്കും. അപകട സമയത്ത് ഡ്രൈവിംഗ് സീറ്റിലിരുന്നത് ബാലഭാസ്കര്‍ ആയിരുന്നുവെന്ന് ഒരാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.കാര്‍ ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്താന്‍ പോലീസ് ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്തും. ഇതിനായി ഫോറന്‍സിക് വിദഗ്ധരുടേയും മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം പോലീസ് തേടും.
ഡോക്ടറിൽ നിന്ന് വിവരം തേടും
മാത്രമല്ല ബാലഭാസ്കറിന്റെയും തേജസ്വിനിയുടേയും മൃതദേഹ പരിശോധന നടത്തിയ ഡോക്ടറില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കും. ഇത് വഴി വാഹനാപകടം നടക്കുമ്പോള്‍ ഓരോരുത്തരും കാറിനകത്ത് ഏത് സീറ്റില്‍ ഇരിക്കുകയായിരുന്നു എന്നത് സംബന്ധിച്ചുളള സൂചനകള്‍ ലഭിക്കുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.
ലക്ഷ്മി നൽകിയ മൊഴി
പള്ളിപ്പുറത്ത് വെച്ച് കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ 80 കിലോമീറ്ററിന് മുകളില്‍ വേഗതയുണ്ടായിരുന്നു എന്നാണ് നിഗമനം. അപകടസമയം ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറക്കത്തിലായിരുന്നു എന്നാണ് ലക്ഷ്മി കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ ഡിവൈഎസ്പി പിപി അനില്‍ കുമാറിന് നല്കിയ മൊഴി. സംഭവത്തില്‍ തുടര്‍നടപടികളിലേക്ക് കടക്കുന്നതിന് ശാസ്ത്രീയ തെളിവുകളുടെ വിശകലന റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ് പോലീസ്.
യാഥാർത്ഥ്യത്തിലേക്ക്
കഴിഞ്ഞ ദിവസമാണ് ലക്ഷ്മി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങിയത്. ബാലുവും മകളുമില്ല എന്ന യാഥാര്‍ത്ഥ്യത്തോട് ലക്ഷ്മി പൊരുത്തപ്പെട്ട് വരികയാണ്. ഇപ്പോള്‍ ലക്ഷ്മിക്ക് ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയുന്നുണ്ട്. വലത് കാലിലെ പരിക്ക് കൂടി ഭേദമായാല്‍ ലക്ഷ്മിക്ക് സാധാരണ പോലെ നടക്കാനും സാധിക്കും. ലക്ഷ്മിയുടേയും ബാലഭാസ്കറിന്റെയും മാതാപിതാക്കളുടെ പരിചരണത്തിലാണിപ്പോള്‍ ബാലുവിന്റെ പ്രിയപ്പെട്ട ലക്ഷ്മി.