ബാലഭാസ്കറിന് സ്വര്‍ണക്കടത്ത് കേസുമായി ഒരു ബന്ധവും ഇല്ല, മൊഴി നൽകി വിഷ്ണു സോമസുന്ദരം
തിരുവനന്തപുരം: കാറപകടത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന് സ്വര്‍ണക്കടത്ത് കേസുമായി ഒരു ബന്ധവും ഇല്ലെന്ന് സുഹൃത്ത് വിഷ്ണു സോമസുന്ദരം. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാലഭാസ്കര്‍ ജീവിച്ചിരുന്നുവെങ്കില്‍ തനിക്ക് സ്വര്‍ണക്കടത്ത് ചെയ്യേണ്ടി വരുമായിരുന്നില്ല.
ഡിഎംകെ നാണം കെടുത്തി, കോൺഗ്രസ് വാശിയിൽ! മൻമോഹൻ സിംഗിനെ ഈ വഴി രാജ്യസഭയിൽ എത്തിക്കും!
ബാലഭാസ്കറിന്റെ മരണത്തോടെ സാമ്പത്തിക പ്രതിസന്ധിയിലായെന്നും അതിനാലാണ് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളി ആകേണ്ടി വന്നത് എന്നും വിഷ്ണു മൊഴി നല്കി.ബാലഭാസ്കറും കുടുംബവും അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്ജുന് ആയിരുന്നുവെന്നും വിഷ്ണു മൊഴി നല്കി.
ഇക്കാര്യം അര്ജുന് തന്നെ നേരിട്ട് തന്നോട് പറഞ്ഞതായും വിഷ്ണു വെളിപ്പെടുത്തി. വാഹനാപകടം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കാര്‍ ഓടിച്ചിരുന്നത് ആരാണ് എന്ന് താന്‍ അര്‍ജുനോട് ചോദിച്ചിരുന്നു. വാഹനം ഓടിച്ചിരുന്നത് താനാണ് എന്നും എന്നാല്‍ ഉറങ്ങിപ്പോയതോടെയാണ് അപകടം സംഭവിച്ചത് എന്നും അര്ജുന് തന്നോട് പറഞ്ഞിരുന്നുവെന്നും വിഷ്ണു വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പിന്നീട് അര്ജുന് മൊഴി മാറ്റി. പോലീസിനോട് അര്ജുന് പറഞ്ഞത് ബാലഭാസ്കറാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ്. മൊഴി മാറ്റിയതോടെ അര്‍ജുനുമായുളള ബന്ധം വഷളായി. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും ബാലുവിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയും താനും പിന്നീട് അര്‍ജുനുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും വിഷ്ണു മൊഴി നല്കി. അമിത വേഗതയാണ് അപകടത്തിന് കാരണം എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.