ബാലഭാസ്കറിന്റെ ദുരൂഹമരണം: ഉത്തരംകിട്ടാത്ത പത്ത് ചോദ്യങ്ങള്‍... സംശയങ്ങള്‍ തീര്‍ക്കാനാകാതെ പോലീസ്
തിരുവനന്തപുരം: 2018 സെപ്തംബര്‍ 25 ന് ആയിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് വച്ച് അപകടത്തില്‍ പെട്ടത്. മകള്‍ തേജസ്വിനി ആശുപത്രിയില്‍ വച്ച് മരിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ 2 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭാര്യ ലക്ഷ്മി മാത്രം രക്ഷപ്പെട്ടു.
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു? സൂക്ഷിച്ചത് ബാലുവിന്റെ ഓര്‍മയ്ക്കെന്ന് പ്രകാശന് തമ്പി
ഒരു അപകടമരണം എന്ന രീതിയില്‍ തന്നെ ആയിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ പതിയെ പതിയെ ആ അപകടം അത്ര സ്വാഭാവികമായിരുന്നില്ല എന്ന ഒരു തോന്നല്‍ ഉയര്‍ന്നു. ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ആയിരുന്നു പ്രധാനം.
പിന്നീട് ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസില്‍ പെട്ടതോടെ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയായിരുന്നു. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് ബാലഭാസ്കറിന്റെ മരണത്തെ ദുരൂഹതയില്‍ ആഴ്ത്തുന്നത്.
വണ്ടിയോടിച്ചത് ആര്?
അപകടം നടക്കുമ്പോള്‍ വണ്ടി ഓടിച്ചിരുന്നത് ആരാണ് എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. താന്‍ തന്നെയാണ് വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ അര്ജ്ജുന് ആദ്യം പറഞ്ഞത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും പറഞ്ഞത് അങ്ങനെ തന്നെ.
എന്നാല്‍ പിന്നീട് അര്ജ്ജുന് മൊഴി മാറ്റിപ്പറയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നാണ് ഇപ്പോള്‍ അര്ജ്ജുന് പറയുന്നത്. പക്ഷേ, ലക്ഷ്മി ഇപ്പോഴും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ്.
അര്‍ജ്ജുന്റെ മൊഴിമാറ്റത്തിന് പിന്നില്‍ ആര്?
തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ അര്ജ്ജുന് തന്നെ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്നാല്‍ കൊല്ലത്ത് വച്ച് ജ്യൂസ് കുടിച്ചതിന് ശേഷം ബാലഭാസ്കര്‍ ഡ്രൈവിങ് ഏറ്റെടുത്തു എന്നാണ് അര്ജ്ജുന് ഇപ്പോള്‍ പറയുന്നത്.
പക്ഷേ, അര്‍ജ്ജുനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പരിക്കുകള്‍ നോക്കി വിലയിരുത്തിയത് വണ്ടി ഓടിച്ചിരുന്നത് അര്ജ്ജുന് തന്നെ ആയിരുന്നു എന്നാണ്. അര്ജ്ജുന് ആദ്യം പറഞ്ഞതും അത് തന്നെ.
പിന്നീട് അര്ജ്ജുന് മൊഴിമാറ്റിപ്പറയാന്‍ കാരണം എന്താണ്? ആരാണ് അര്‍ജ്ജുനെ കൊണ്ട് മൊഴിമാറ്റിച്ചത്?
എന്തിന് രാത്രി യാത്ര?
തൃശൂരില്‍ രാത്രി തങ്ങി അടുത്ത ദിവസം രാവിലെ തൃശൂരിലേക്ക് തിരിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. തൃശൂരില്‍ താമസിക്കാന്‍ ഹോട്ടല്‍ മുറിയും ബുക്ക് ചെയ്തിരുന്നു. രാവിലെ യാത്ര തിരിക്കും എന്ന് ബാലഭാസ്കര്‍ അച്ഛനെ വിളിച്ച് പറയുകയും ചെയ്തിരുന്നു.
എന്നിട്ടും എന്തുകൊണ്ട് അന്ന് രാത്രി തന്നെ ബാലഭാസ്കര്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു? അമിത വേഗത്തിലായിരുന്നു കാര്‍ സഞ്ചരിച്ചിരുന്നത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്തായിരുന്നു ആ ധൃതിയ്ക്ക് പിന്നില്‍?
ബാലുവിനെ വിളിച്ചത് ആരൊക്കെ?
ഒരു സ്ത്രീയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് രാത്രി തന്നെ യാത്ര തുടങ്ങിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അന്ന് രാത്രിയില്‍ ആരൊക്കെയാണ് ബാലഭാസ്കറിനെ വിളിച്ചത് എന്നത് ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മറ്റാരെങ്കിലും ആ യാത്രക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്. പക്ഷേ, ഈ ചോദ്യങ്ങളെല്ലാം തന്നെ ഉത്തരം കിട്ടാതെ കിട്കകുകയാണ്.
മൊബൈല്‍ ഫോണ്‍ ആരുടെ കൈയ്യില്‍
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ അപകടശേഷവും വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. ആ ഫോണില്‍ എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ഉണ്ടായിരുന്നോ എന്നും സംശയിക്കാവുന്നതാണ്.
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന് തമ്പിയായിരുന്നു. ബാലുവിന്റെ ഓര്‍മയ്ക്കായാണ് ഫോണ്‍ സൂക്ഷിച്ചത് എന്നാണ് പ്രകാശന് തമ്പി പറയുന്നത് എങ്കിലും അത് എത്രത്തോളം വിശ്വാസ്യയോഗ്യമാണ് എന്ന് കരുതാന്‍ ആവില്ല.
സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തെ ഒരു വഴിയോര കടയില്‍ കയറി ബാലഭാസ്കര്‍ ജ്യൂസ് കുടിച്ചിരുന്നു. അപകടത്തിന് ശേഷം ഈ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം കൈക്കലാക്കിയതും പരിശോധിച്ചതും പ്രകാശന് തമ്പി ആയിരുന്നു. എന്നാല്‍ പ്രകാശന് തമ്പിയ്ക്ക് ദൃശ്യങ്ങള്‍ നല്‍കിയിട്ടില്ല എന്നാണ് പിന്നീട് കടയുടമ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആദ്യം ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴി മാറ്റിക്കൊണ്ടായിരുന്നു കടയുടമയുടെ പ്രതികരണം. ഇങ്ങനെ ഒരു മൊഴിമാറ്റത്തിന് പിന്നില്‍ എന്തായിരിക്കും കാരണം.
അസ്വാഭാവിക പെരുമാറ്റത്തിന് പിന്നില്‍
ബാലഭാസ്കറിന് അപകടം പറ്റിയതിന് ശേഷം പ്രകാശന് തമ്പി, വിഷ്ണു, പാലക്കാട്ടെ ഡോക്ടറും കുടുംബവും എല്ലാം അസ്വാഭാവികമായാണ് പെരുമാറിയത് എന്നാണ് പിതാവ് ഉണ്ണിയുടെ ആരോപണം. ഇതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ?
പാലക്കാട്ടെ ഡോക്ടര്‍ക്ക് നല്കിയ പണം രേഖയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നോ? ഡോക്ടറുടേയും ഭാര്യയുടേയും സമീപകാല പ്രതികരണങ്ങള്‍ പലസംശയങ്ങള്‍ക്കും വഴിവയ്ക്കുന്നതാണെന്ന് പറയാതിരിക്കാന്‍ ആവില്ല.
അര്ജ്ജുന് ഒളിച്ചോടിയോ
പുതിയ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് വീണ്ടും അര്‍ജ്ജുന്റെ മൊഴി എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് ഇയാളെ കണ്ടെത്താന്‍ സാധിച്ചില്ല. അര്ജ്ജുന് അസമിലേക്ക് കടന്നു എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
താന്‍ പറഞ്ഞത് ശരിയാണെങ്കില്‍ അര്ജ്ജുന് എന്തിന് ഒളിച്ചോടണം? അര്‍ജ്ജുന്റെ ഇപ്പോഴത്തെ തിരോധാനത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ? അര്ജ്ജുന് ഇപ്പോള്‍ എവിടെ ആയിരിക്കും?
വീട്ടുകാരുടെ സംശയങ്ങള്‍
പാലക്കാട്ടെ ഡോക്ടറുടേയും കുടുംബത്തിന്റേയും ഇടപെടലുകളെ ചോദ്യം ചെയ്യുന്നുണ്ട് ബാലഭാസ്കറിന്റെ കുടുംബം. പണം കടം കൊടുത്തതും പാലക്കാട് സ്ഥലം വാങ്ങിയതും ഉള്‍പ്പെടെ പല കാര്യങ്ങളിലും ഇവര്‍ക്ക് സംശയങ്ങളുണ്ട്. കാര്‍ ഓടിച്ചിരുന്ന അര്ജ്ജുന് ഡോക്ടറുടെ ഭാര്യ ലതയുടെ അടുത്ത ബന്ധുകൂടിയാണ്.
ഈ സാഹചര്യത്തില്‍ അര്ജ്ജുന് മൊഴിമാറ്റിയത് കൂടുതല്‍ സംശയങ്ങള്‍ക്കാണ് വഴിവച്ചത്.
ഓടിരക്ഷപ്പെട്ടവര്‍
അപകട സ്ഥലത്ത് നിന്ന് രണ്ട് പേര് ഓടി രക്ഷപ്പെടുന്നത് കണ്ടു എന്നാണ് കലാഭവന്‍ സോബി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അവര്‍ ആരൊക്കെയാണ് എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
എന്നാല്‍ അപകടം നടന്ന ഉടന്‍ അവിടെ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയോ മറ്റുള്ളവരോ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. ബാലഭാസ്കര്‍ തന്നെ ആയിരുന്നു ഡ്രൈവിങ് സീറ്റില്‍ എന്നാണ് അജി മൊഴി ആവര്‍ത്തിച്ചിരിക്കുന്നത്.