ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു? സൂക്ഷിച്ചത് ബാലുവിന്റെ ഓര്‍മയ്ക്കെന്ന് പ്രകാശന് തമ്പി
തിരുവനന്തപുരം: അപകടത്തിന് ശേഷം ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ പോയി എന്ന ചോദ്യം ശക്തമായിരുന്നു. ഫോണും പഴ്സും പ്രകാശന് തമ്പിയുടെ കൈവശം ആയിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബാലഭാസ്കറിന് അവസാനം വന്ന ഫോണ്‍കോളുകള്‍ പരിശോധിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
ബാലഭാസ്കറിന്റെ മരണം: ഡ്രൈവര്‍ അര്ജ്ജുന് പറഞ്ഞത് പച്ചക്കള്ളം? വണ്ടി ഓടിച്ചത് അർജ്ജുൻ തന്നെയെന്ന്
പഴ്സ് താന്‍ തിരികെ കൊടുത്തു എന്നും ഫോണ്‍ കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നു എന്നും ആണ് പ്രകാശന് തമ്പി ഇപ്പോള്‍ മൊഴി നല്‍കിയിട്ടുള്ളത്. ബാലഭാസ്കറിന്റെ ഓര്‍മയ്ക്കായിട്ടാണ് ഫോണ്‍ സൂക്ഷിച്ചത് എന്നാണ് വിശദീകരണം.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന് തമ്പി ഇപ്പോള്‍ കാക്കനാട് ജയിലില്‍ ആണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിആര്‍ഐ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ ഒന്ന് ബാലഭാസ്കറിന്റേതാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
പഴ്സും മൊബൈലും
ബാലഭാസ്കറിന് അപകടം പറ്റിയതിന് ശേഷം അദ്ദേഹത്തിന്റെ പഴ്സും മൊബൈല്‍ ഫോണും തന്റെ കൈയ്യില്‍ ആണ് ലഭിച്ചത് എന്ന് പ്രകാശന് തമ്പി സമ്മതിച്ചു. അതിന് ശേഷം പഴ്സ് വീട്ടുകാര്‍ക്ക് തിരികെ നല്കി. പക്ഷേ, മൊബൈല്‍ ഫോണ്‍ തന്റെ കൈയ്യില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു എന്നാണ് പ്രകാശന് തമ്പിയുടെ മൊഴി.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന് കമ്പിയെ കാക്കനാട്ടെ ജയിലില്‍ എത്തിയാണ് ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.
ഓര്‍മയ്ക്കായി സൂക്ഷിച്ചു
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി താന്‍ സൂക്ഷിക്കുകയായിരുന്നു എന്നാണ് പ്രകാശന് തമ്പി നല്കിയ മൊഴി. ഇത് എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്നതും നിര്‍ണായകമാണ്.
ബാലഭാസ്കറിന്റെ അപകടമരണവുമായി സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം. പ്രകാശന് തമ്പി അറസ്റ്റിലായതിന് ശേഷം ഈ ആരോപണം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആല്‍ബം നിര്‍മിക്കാന്‍
ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ആല്‍ബം ചിത്രീകരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നും പ്രകാശന് തമ്പി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് താന്‍ ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് എന്നാണ് വിശദീകരണം.
ബാലഭാസ്കറിന്റെ മരണശേഷം ഈ മൊബൈല്‍ ഫോണിനെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രകാശന് തമ്പി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഫോണ്‍ കണ്ടെടുത്തു?
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രകാശന് തമ്പിയുടെ വീട് ഡിആര്‍ഐ റെയ്ഡ് ചെയ്തിരുന്നു. അപ്പോള്‍ രണ്ടിലധികം മൊബൈല്‍ ഫോണുകള്‍ അവിടെ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഇക്കൂട്ടത്തില്‍ ബാലഭാസ്കറിന്റെ ഫോണും ഉണ്ടോ എന്ന കാര്യം ഡിആര്‍ഐ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ആയിരിക്കും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുക.
സ്വര്‍ണക്കടത്തില്‍ പ്രകാശന് തമ്പി
സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് പ്രകാശന് തമ്പി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഡിആര്‍ഐയ്ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണക്കടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതുകൊണ്ട് തന്നെ ബാലഭാസ്കറിന്റെ മരണത്തിലും പ്രകാശന് തമ്പിയുടെ മൊഴികള്‍ എത്രത്തോളം വിശ്വാസ്യ യോഗ്യമാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ജ്യൂസ് കടയിലെ ദൃശ്യങ്ങള്‍
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ ബാലഭാസ്കറും കുടുംബവും കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നു. ഈ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ആദ്യം ശേഖരിച്ചത് പ്രകാശന് തമ്പി ആയിരുന്നു. ഇത് പിന്നീട് തിരികെ ഏല്പിക്കുകയും ചെയ്തു. അതിന് ശേഷം മാത്രമാണ് ക്രൈം ബ്രാഞ്ചിന് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.
അപകടം സംബന്ധിച്ച് അര്ജ്ജുന് മൊഴിമാറ്റിയപ്പോള്‍ ആണ് താന്‍ അത് പരിശോധിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത് എന്നാണ് പ്രകാശന് തമ്പി പറയുന്നത്.