വീണ്ടും ട്വിസ്റ്റ്!!! കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടിരുന്നെന്ന് പ്രകാശൻ തന്പി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണം സംബന്ധിച്ച അന്വേഷണത്തില്‍ വീണ്ടും ട്വിസ്റ്റ്. ബാലഭാസ്‌കറും കുടുംബവും യാത്രക്കിടെ കൊല്ലത്ത് കാര്‍ നിര്‍ത്തുകയും വഴിയോരത്തെ കടയില്‍ നിന്ന് ജ്യൂസ് കുടിക്കുകയും ചെയ്തിരുന്നു. ഈ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ താന്‍ പരിശോധിച്ചിരുന്നു എന്നാണ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി മൊഴി നല്‍കിയിരുന്നത്.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹം
സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രകാശന്‍ തമ്പി കൊണ്ടുപോയിരുന്നു എന്നാണ് കടയുടമ ഷംസാദ് ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷംസാദ് ഈ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിനാണ് ഹാര്‍ഡ് ഡിസ്‌ക് കൈമാറിയത് എന്നായിരുന്നു ഷംസാദ് മാധ്യമങ്ങളോട് പറഞ്ഞത്.
ഇപ്പോള്‍ പ്രകാശന്‍ തമ്പിയുടെ മൊഴി തന്നെ പുറത്ത് വന്നതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. എന്തിനാണ് കടയുടമയായ ഷംസാദ് മാധ്യമങ്ങളോട് അത്തരത്തില്‍ പ്രതികരിച്ചത് എന്നും അന്വേഷിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
കൊല്ലത്തെ ജ്യൂസ് കട
തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തെ വഴിയോര ജ്യൂസ് കടയ്ക്ക് മുന്നില്‍ ബാലഭാസ്‌കറിന്റെ കാര്‍ നിര്‍ത്തിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനും ബാലഭാസ്‌കറും ഇവിടെ നിന്ന് ജ്യൂസ് കുടിച്ചിരുന്നു.
ഇവിടെ വച്ചാണ് ബാലഭാസ്‌കര്‍ ഡ്രൈവിങ് സീറ്റിലേക്ക് മാറിയത് എന്നാണ് അര്‍ജ്ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ തന്നെ ആയിരുന്നു എന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞിട്ടുള്ളത്.
സിസിടിവി ദൃശ്യങ്ങള്‍
കൊല്ലത്തെ ജ്യൂസ് കടയില്‍ സിസിടിവി ഉണ്ടായിരുന്നു. അപകടത്തിന് ശേഷം പ്രകാശന്‍ തമ്പി ഇവിടെ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. പ്രകാശന്‍ തമ്പി തന്നെ ആണ് ക്രൈം ബ്രാഞ്ചിനോട് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന്‍ തമ്പിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അര്‍ജ്ജുന്‍ പറഞ്ഞത് അറിയാന്‍ വേണ്ടി
അപകടത്തെ കുറിച്ച് അര്‍ജ്ജുന്‍ പറഞ്ഞതെല്ലാം ശരിയാണോ എന്ന് അറിയാന്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചത് എന്നാണ് പ്രകാശന്‍ തമ്പി മൊഴി നല്‍കിയിട്ടുള്ളത്. കടയുടമയുടെ സുഹൃത്തായ നിസാം ആയിരുന്നു അവിടെ സിസിടിവി സ്ഥാപിച്ചത്. നിസാം വഴിയാണ് ദൃശ്യങ്ങള്‍ താന്‍ ശേഖരിച്ചത് എന്നാണ് പ്രകാശന്‍ തമ്പി വ്യക്തമാക്കുന്നത്.
കടയുടമയുടെ മൊഴി
ബാലഭാസ്‌കറിന്റെ മരണ ശേഷം പ്രകാശന്‍ തമ്പി എത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് വാങ്ങിക്കൊണ്ടുപോയിരുന്നു എന്നാണ് കടയുടമ ഷംസാദ് ആദ്യം ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴി. സിസിടിവി സ്ഥാപിച്ച സ്ഥാനത്തിലെ ജീവനക്കാര്‍ക്കൊപ്പം എത്തിയായിരുന്നു ഇത് എന്നും ഷംസാദ് പറഞ്ഞിരുന്നു. പിന്നീട് പ്രകാശന്‍ തമ്പി തന്നെ ഇത് തിരികെ എത്തിച്ചിരുന്നതായും ഷംസാദ് പറഞ്ഞിരുന്നു.
മലക്കം മറിച്ചില്‍
എന്നാല്‍ ഷംസാദ് മാധ്യമങ്ങോട് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി ശേഖരിച്ചിരുന്നില്ല എന്നാണ് ഷംസാദ് മാധ്യമങ്ങോട് പറഞ്ഞത്. ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് താന്‍ ക്രൈം ബ്രാഞ്ചിനാണ് കൈമാറിയത് എന്നും ഇയാള്‍ പറഞ്ഞിരുന്നു.
ഷംസാദിന്റെ മലക്കം മറിച്ചിലാണ് ഇപ്പോള്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
കൃത്രിമം നടന്നോ...
പോലീസ് പരിശോധിക്കും മുമ്പേ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി പരിശോധിച്ചത് എന്തിനെന്നത് സംശയം ഉണര്‍ത്തുന്നതാണ്. അതിന് പ്രകാശന്‍ തമ്പി നല്‍കിയ വിശദീകരണവും വിശ്വാസ്യയോഗ്യമല്ല.
ഹാര്‍ഡ് ഡിസ്‌കില്‍ എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്. കടയില്‍ നിന്ന് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌ക് നേരത്തേ കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.