ബാലഭാസ്കറിന്റെ കാർ പാഞ്ഞത് മരണ വേഗത്തിൽ; നിർണായക സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ തമ്പി കൈക്കലാക്കി?
Recommended Video
തിരുവനന്തപുരം: സംഗീതജ്ഞന് ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വീണ്ടും ഏറുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നോ ഡ്രൈവര്‍ അര്ജ്ജുന് ആയിരുന്നോ എന്ന കാര്യത്തില്‍ പോലും സ്ഥിരീകരണം ആയിട്ടില്ല. അതിനിടെ അര്ജ്ജുന് ഒളിവില്‍ പോയതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ കേരളം വിട്ടു, അസമിലെന്ന് സൂചന, ജിഷ്ണു ഹിമാലയത്തിലെന്ന് കുടുംബം, ദുരൂഹം
ആ ദിവസം ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ഇതും സംശയങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്.
അതിനിടെ, ബാലഭാസ്കര്‍ ജ്യൂസ് കുടിക്കാന്‍ കയറിയ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന് തമ്പി കൈക്കലാക്കിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ പിന്നേയും വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുകയാണ്.
മരണവേഗത്തില്‍
അമിത വേഗത്തിലാണ് ബാലഭാസ്കറിന്റെ കാര്‍ സഞ്ചരിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ ചാലക്കുടിയിലെ നിരീക്ഷണ ക്യാമറയില്‍ രാത്രി 1.08 ന് ആയിരുന്നു കാര്‍ പതിഞ്ഞത്. പുലര്‍ച്ചെ മൂന്നേ മുക്കാലിന് കാര്‍ തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.
ചുരുക്കി പറഞ്ഞാല്‍ 231 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുത്തത് വെറും 2.37 മണിക്കൂറുകള്‍ മാത്രം. മണിക്കൂറില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാലേ ഈ സമയം കൊണ്ട് തിരുവനന്തപുരത്ത് എത്താന്‍ കഴിയൂ.
അമിത് വേഗത്തിന് പിഴ
മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിയുമ്പോള്‍ ബാലഭാസ്കറിന്റെ കാറിന്റെ വേഗം മണിക്കൂറില്‍ 94 കിലോമീറ്റര്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് കാറിന്റെ രജിസ്ട്രേഷന് വിലാസത്തില്‍ പിഴ ഈടാക്കാനായി നോട്ടീസ് അയച്ചിട്ടും ഉണ്ട്.
രാത്രിയില്‍ ഇത്രയും വേഗത്തില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെ ആയിരുന്നോ എന്ന സംശയം ആണ് ഉയരുന്നത്.
തൃശൂരില്‍ നിന്ന് അര്ജ്ജുന്
തൃശൂരില്‍ നിന്ന് രാത്രി പുറപ്പെടുമ്പോള്‍ ഡ്രൈവര്‍ അര്ജ്ജുന് തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇക്കാര്യം ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം ബാലു ഡ്രൈവിങ് ഏറ്റെടുത്തോ എന്നത് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടം സംഭവിക്കുമ്പോള്‍ ബാലഭാസ്കര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത് എന്നാണ് ഡ്രൈവര്‍ പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ കൈയ്യടക്കി
തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലത്തെ ഒരു കടയില്‍ നിന്നും ജ്യൂസ് കുടിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ കടയില്‍ സിസിടിവി ക്യാമറയും ഉണ്ടായിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശന് തമ്പി കൈക്കലാക്കി എന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ എന്തുകൊണ്ട് പോലീസ് ആദ്യം പരിശോധിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു ഇത്തരം ഒരു വാര്‍ത്ത പുറത്ത് വന്നത്.
എന്നാല്‍ പ്രകാശന് തമ്പിയെ അറിയില്ലെന്നും അയാള്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയിട്ടില്ലെന്നും ആണ് കടയുടമ വ്യക്തമാക്കിയിരിക്കുന്നത്.
ബാലു ഡ്രൈവിങ് സീറ്റില്‍ എത്തിയത്
കൊല്ലത്തെ കടയില്‍ നിന്ന് ജ്യൂസ് കുടിച്ചതിന് ശേഷം ആണ് ബാലഭാസ്കര്‍ വണ്ടി ഓടിച്ചത് എന്നാണ് അര്ജ്ജുന് നല്‍കിയിട്ടുള്ള മൊഴി. പക്ഷേ, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി വ്യത്യസ്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളത്. കാര്‍ ഓടിച്ചിരുന്ന് ഡ്രൈവര്‍ അര്ജ്ജുന് തന്നെ ആയിരുന്നു എന്നാണ് ലക്ഷ്മിയുടെ മൊഴി.
എന്തിനായിരുന്നു തിടുക്കം
ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ താമസിക്കാന്‍ ഹോട്ടലില്‍ മുറി പോലും ബുക്ക് ചെയ്തിരുന്നു. പക്ഷേ, അവിടെ താമസിക്കാതെ എന്തിനാണ് തിടുക്കപ്പെട്ട് യാത്ര തിരിച്ചത് എന്നത് ഇപ്പോഴും സംശയത്തിന് ഇടയാക്കുന്നുണ്ട്.
പാലക്കാട് സ്വദേശിയായ സ്ത്രീയാണ് ഇതിന് പിന്നില്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത വരുന്നുണ്ട്. തൃശൂരിലെ ക്ഷേത്രത്തില്‍ വഴിപാട് ബുക്ക് ചെയ്തതും ഇവര്‍ തന്നെ ആയിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വീട്ടുകാരോട് പറഞ്ഞത്
ക്ഷേത്രത്തിലെ വഴിപാടിന് ശേഷം ബാലഭാസ്കര്‍ സ്വന്തം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാത്രി ഹോട്ടലില്‍ തങ്ങിയതിന് ശേഷം രാവിലെ മാത്രമേ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയുള്ളൂ എന്നാണ് അച്ഛനോട് പറഞ്ഞിരുന്നത്.
ഇതിന് ശേഷം ആണ് തീരുമാനത്തില്‍ മാറ്റമുണ്ടായത് എന്നാണ് സംശയിക്കേണ്ടത്. ബാലഭാസ്കറിന് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണം എന്ന ആവശ്യം ആദ്യം മുതലേ ഉയര്‍ന്നിരുന്നു.
അര്ജ്ജുന് മുങ്ങി?
അപകടത്തില്‍ ഡ്രൈവര്‍ അര്‍ജ്ജുനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രകാശന് തമ്പി അറസ്റ്റിലായ സാഹചര്യത്തില്‍ അര്‍ജ്ജുനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിനായി എത്തിയപ്പോള്‍ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അര്ജ്ജുന് അസമിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.
ആരോപണങ്ങള്‍ ശരിവയ്ക്കുന്നു
ബാലഭാസ്കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കിനെ കുറിച്ച് ബാലഭാസ്കറിന്റെ പിതാവ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. പാലക്കാട്ടെ പൂന്തോട്ടത്തില്‍ ആശുപത്രി ഉടമകളെ കുറിച്ചും അദ്ദേഹം ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.