നടക്കാനാവാതെ ബാലുവിന്റെ ലക്ഷ്മി, സഞ്ചാരം വീൽചെയറിൽ, നടക്കണമെങ്കിൽ മാസങ്ങൾ ഇനിയും കാക്കണം
തിരുവനന്തപുരം: കേരളത്തെ മുഴുവനായി ഞെട്ടിച്ച, കണ്ണീരില്‍ മുക്കിയ രണ്ട് മരണങ്ങള്‍, ഒന്നരമാസങ്ങള്‍ക്കിപ്പുറം വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനിയുടേയും മരണം കൊലപാതകമാണോ എന്ന സംശയമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. ബാലഭാസ്‌കറിന്റെ മരണ വാര്‍ത്ത കേട്ട അതേ ഞെട്ടലോടെയാണ് കേരളം ഈ വാര്‍ത്തയും കേള്‍ക്കുന്നത്.
ബാലഭാസ്‌കറിന്റെ കുടുംബം തന്നെയാണ് അപകടത്തില്‍ ദുരൂഹത ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും മുന്നോട്ട് വന്നിരിക്കുന്നത്. പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ബാലുവിന്റെയും മകളുടേയും ഓര്‍മ്മകളില്‍ ജീവിക്കുന്ന ലക്ഷ്മിക്ക്, ആ വലിയ ദുരന്തത്തിന്റെ വേദന മാറും മുന്‍പാണ് ഇത്തരമൊരു വിധിയേയും നേരിടേണ്ടി വരുന്നത്. ലക്ഷ്മിയുടെ നിലവിലെ അവസ്ഥയുടെ വിശദാംശങ്ങള്‍ വായിക്കാം:
ബാലുവും തേജുവും ഇല്ലാത്ത വീട്
ബാലഭാസ്‌കറിനും മകള്‍ക്കുമൊപ്പം കാറപടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു ലക്ഷ്മിയും. മരണത്തിന്റെ വക്കില്‍ നിന്നാണ് ലക്ഷ്മി ജീവിതത്തിലേക്ക് തിരികെ വന്നത്. ദിവസങ്ങളോളം വെന്റിലേറ്ററിലും ഐസിയുവിലും കിടന്ന ലക്ഷ്മിക്ക് ബോധം തിരിച്ച് കിട്ടിയത് പോലും വളരെ സമയമെടുത്തായിരുന്നു. അടുത്തിടെ മാത്രമാണ് ലക്ഷ്മി ആശുപത്രിയില്‍ നിന്ന് ബാലുവും തേജുവും ഇല്ലാത്ത വീട്ടിലേക്ക് എത്തിയത്.
നടക്കാനാവില്ല
ലക്ഷ്മിയുടെ മാതാപിതാക്കള്‍ കൂടാതെ ബാലഭാസ്‌കറിന്റെ മാതാപിതാക്കളും ലക്ഷ്മിക്ക് ധൈര്യം പകരാന്‍ ഒപ്പമുണ്ട്. പതിയെ ജീവിതത്തിലേക്ക്, യാഥാര്‍ത്ഥ്യങ്ങളിലേക്ക് ലക്ഷ്മി തിരിച്ച് വരുന്നതേ ഉളളൂ. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമിക്കുന്ന ലക്ഷ്മിക്ക് ഇതുവരെ നടക്കാന്‍ സാധിച്ചിട്ടില്ല. ലക്ഷ്മിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സഞ്ചാരം വീൽചെയറിൽ
ശസ്ത്രക്രിയ നടത്തിയ കാലിലെ പരിക്ക് ഭേദമാകാതെ ലക്ഷ്മിക്ക് നടക്കാനാവില്ല. അതിന് ആറോ ഏഴോ മാസങ്ങള്‍ തന്നെ വേണ്ടി വരും എന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി വീടിനകത്ത് സഞ്ചരിക്കുന്നത് എന്നാണ് വിവരം.
സ്നേഹം പങ്കുവെച്ച് ആളുകൾ
ബാലഭാസ്‌കറിനെ സ്‌നേഹിക്കുന്ന, ഇപ്പോഴും ആ വിയോഗത്തില്‍ വേദനിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും അടക്കമുളള നിരവധി പേര്‍ ലക്ഷ്മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ സുഹൃത്തുക്കളായിരുന്നു ബാലുവിന് എല്ലാത്തിലും വലുത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ദിനംപ്രതിയെന്നോണം ലക്ഷ്മിയുടെ സുഖവിവരം അന്വേഷിച്ച് വീട്ടിലെത്തുന്നത്.
വഴിത്തിരിവായ മൊഴി
നടക്കാന്‍ സാധിക്കുന്നില്ല എന്ന പ്രശ്‌നമൊഴിച്ചാല്‍ ശാരീരികമായി ലക്ഷ്മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം അവസാനമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലക്ഷ്മിയെ വീട്ടിലേക്ക് മാറ്റിയത്. ഇതേ ആശുപത്രിയില്‍ തന്നെ ആയിരുന്നു ബാലഭാസ്‌കറും മകളുമുണ്ടായിരുന്നത്. ലക്ഷ്മി തിരിച്ച് വന്ന ശേഷം പോലീസിന് നല്‍കിയ മൊഴിയാണ് ബാലുവിന്റെ മരണത്തില്‍ വന്‍ വഴിത്തിരിവായി മാറിയത്.
ഞെട്ടിച്ച ദുരന്തം
തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ക്ക് വേണ്ടിയുളള പ്രാര്‍ത്ഥന നടത്തി തിരികെ വരുന്ന വഴിക്കാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലുവിന്റെയും മകള്‍ തേജസ്വിനിയുടേയും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ലക്ഷ്മിയും ഡ്രൈവറും സുഹൃത്തുമായ അര്‍ജുനും രക്ഷപ്പെട്ടു. കാറോടിച്ച് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജുന്‍ പോലീസിന് നല്‍കിയ മൊഴി.
മരണത്തിൽ അന്വേഷണം
എന്നാല്‍ അര്‍ജുനാണ് കാറോടിച്ചത് എന്ന് ലക്ഷ്മി വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ സംശയത്തിലായി. പിന്നാലെ ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി പരാതിയുമായി പോലീസിനെ സമീപിച്ചു. പാലക്കാട്ടുളള ആയുര്‍വേദ ഡോക്ടറുമായി ബാലുവിനുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ഈ കുടുംബത്തിലുളളതാണ് അര്‍ജുനെന്നും പരാതിയില്‍ പറയുന്നു. തൃശൂരില്‍ തങ്ങാന്‍ മുറിയെടുത്ത ശേഷം തിടുക്കപ്പെട്ട് തിരുവനന്തപുരത്തേക്ക് മടങ്ങിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.
അയ്യപ്പനെ തൊഴാൻ യതീഷ് ചന്ദ്ര സന്നിധാനത്ത്, 'കണ്ണീച്ചോരയില്ലാത്ത' എസ്പിയെ സ്നേഹത്തിൽ പൊതിഞ്ഞ് ഭക്തർ