ഞാൻ അവൾക്ക് ഒരു ഉറപ്പ് കൊടുത്തു; ലക്ഷ്മിയെ വിളിച്ചിറക്കിയ തീരുമാനത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്...
വയലിനിൽ വിസ്മയം തീർത്ത സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. നികത്താനാകാത്ത നഷ്ടം ബാക്കിയാക്കിയാണ് അകാലത്തിലുണ്ടായ അദ്ദേഹത്തിന്റെ വിയോഗം. ബാലഭാസ്കറിന്റെ വയലിൻ നാദങ്ങൾ പോലെ മലയാളികൾ നെഞ്ചേറ്റിയ പ്രണയകഥയാണ് അദ്ദേഹത്തിന്റെയും ഭാര്യ ലക്ഷ്മിയുടേയും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ വരാന്തയിൽവെച്ച് കണ്ടുമുട്ടിയ ലക്ഷ്മിയെ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായി. ഇരുപത്തിരണ്ടാം വയസിൽ വീട്ടുകാരുടെ എതിർപ്പുകളുടെ അവഗണിച്ച് പ്രണയിനിയെ കൂടെക്കൂട്ടി. എതിർപ്പുകൾ കൂടി വന്നപ്പോൾ ജോലി പോലും ഇല്ലാതിരുന്നിട്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലഭാസ്കർ പറഞ്ഞത്. പ്രണയം വിവാഹത്തിലെത്തിയ കഥ ബാലഭാസ്കർ ഇങ്ങനെയാണ് വിവരിച്ചത്...
കല്യാണം
ക്രിസ്മസ് അവധി വരാനിരിക്കുന്ന സമയമായിരുന്നു. ആ ആഴ്ചയിൽ ലക്ഷ്മിയുടെ കല്യാണം ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചു. വേറെ വഴിയൊന്നും ഇല്ലായിരുന്നു. ഞാനും ഒരു ട്യൂഷൻ സാറും കൂടി ലക്ഷ്മിയുടെ വീട്ടിലേക്ക് പോയി. ഇക്കാര്യം ലക്ഷ്മിയെ അറിയിച്ചിരുന്നില്ല. വിവാഹത്തിന് വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു ഉദ്ദേശം.
സിനിമാക്കാരൻ
ബാലഭാസ്കർ എന്ന ഏതോ ഒരു സിനിമാക്കാരൻ മകളുടെ പിന്നാലെ നടക്കുന്നുണ്ടെന്ന് മാത്രമായിരുന്നു വീട്ടുകാർക്ക് അറിയാമായിരുന്നത്. നേരിട്ട് കണ്ടിട്ടൊന്നുമില്ല. താടിയൊക്കെ വളർത്തി ഏതോ പ്രായമുള്ള ആളാണെന്നായിരുന്നു വീട്ടുകാരുടെ ധാരണ. ഞാനന്ന് തീരെ മെലിഞ്ഞ കോലമായിരുന്നു.
സഹായം
എന്റെയൊരു ട്യൂഷൻ സാറിന്റെയടുത്താണ് ഞാൻ സഹായം ചോദിക്കുന്നത്. വിജയ മോഹൻ സാർ. സാർ എന്റെ കൂടെ വരാമെന്ന് പറഞ്ഞു. ഞാനും സാറും കൂടി നേരെ ലക്ഷ്മിയുടെ വീട്ടിലെത്തി സംസാരിച്ച് തുടങ്ങി. വീട്ടിൽ അച്ഛനുണ്ടായിരുന്നു അച്ഛനോടാണ് സംസാരിച്ചത്.
കാത്തിരിക്കാം
ബാലഭാസ്കറാണെന്ന് പരിചയപ്പെടുത്തണമെന്നാണ് ആദ്യം കരുതിയത്. ട്യൂഷൻ സാറാണ് സംസാരിച്ച് തുടങ്ങിയത്. കുറച്ച് നാൾ നമുക്ക് കാത്തിരുന്ന് കൂടെ. ജോലിയൊക്കെ ആയിട്ട് വിവാഹം നടത്തിക്കൊടുത്ത് കൂടെ എന്നൊക്കെ സാർ അച്ഛനോട് ചോദിച്ചു. വേറെ കല്യാണം തീരുമാനിച്ചിരിക്കുകയാണ്. ഇതൊന്നും ശരിയാകില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം.
കൃഷ്ണ കുമാർ
സംസാരത്തിനിടയിൽ ലക്ഷ്മിയുടെ അച്ഛൻ ഇയാളുടെ പേരെന്താണെന്ന് എന്റെയടുത്ത് ചോദിച്ചു. ഇത് തന്നെയൊരു അവസരം ആക്കിയാലോയെന്ന് ഓർത്തു. ബാലഭാസ്കർ എന്ന് പറയാൻ പെട്ടൊന്നൊരു പേടിയായി. ഉടനെ എന്റെ പേര് കൃഷ്ണകുമാറെന്നാണെന്നും മലയാളത്തിലാണ് പഠിക്കുന്നതെന്നും പറഞ്ഞു. ലക്ഷ്മിയും ബാലഭാസ്കറും എന്റെ സുഹൃത്താണെന്നും പറഞ്ഞു.
അനിയൻ പേടി
ലക്ഷ്മിയുടെ അനിയനും അതേ കോളേജിൽ തന്നെയാണ് പഠിക്കുന്നത്. അവന് എന്നെ അറിയാം. ഉച്ച കഴിയുമ്പോൾ അവൻ വരും. അവൻ എത്തിക്കഴിഞ്ഞാൽ എല്ലാം കുളമാകും. ബന്ധുക്കളൊക്കെ അടുത്താണ് താമസിക്കുന്നത്. അടി കൊള്ളേണ്ടി വരുമോയെന്നൊക്കെ ഭയം തോന്നി.
തിരിച്ച് പോരാൻ
നടക്കില്ലെന്ന് ഏകദേശം ഉറപ്പായതോടെ സാറിനോട് നമുക്ക് തിരിച്ച് പോകാമെന്ന് പറഞ്ഞു. പക്ഷേ സാർ വീണ്ടും നിർബന്ധിച്ചു. പിന്നാലെ ലക്ഷ്മിയുടെ അമ്മയെത്തി കരച്ചിൽ തുടങ്ങി. ആന്റി ഒന്നും പേടിക്കേണ്ട ഞാൻ അവരോട് സംസാരിക്കാം. ഞാൻ ഒന്ന് കോളേജിലെത്തിക്കോട്ടെ എല്ലാം തീർത്തുതരാം എന്നൊക്കെ പറഞ്ഞു.
കോളേജിൽ
സാർ പിന്നെയും സമ്മതിപ്പിക്കാൻ ശ്രമിക്കുകയാണ്. അവസാനം എങ്ങനെയൊക്കെയോ വലിച്ചിറക്കി കോളേജിലെത്തി. ഞാൻ ലക്ഷ്മിയുടെ അടുത്ത് പോയി സംസാരിച്ചു. നീയിന്ന് തിരിച്ച് വീട്ടിൽ പോവുകയാണെങ്കിൽ ഇനി കോളേജിലേക്ക് വരാൻ പറ്റില്ലെന്ന് ലക്ഷ്മിയോട് പറഞ്ഞു.
രണ്ട് വഴികൾ
നിന്റെ മുമ്പിൽ രണ്ട് വഴികളാണുള്ളത്. ഒന്ന് വീട്ടിലേക്ക് തിരികെ പോകാം, രണ്ട് എന്റെ കൂടെ വരാം എന്ന് ലക്ഷ്മിയോട് പറഞ്ഞു. എല്ലാവരെയും എതിർത്ത് തന്റേടം കാണിക്കാനുള്ള തീരുമാനമൊന്നുമായിരുന്നില്ല അത്. എനിക്ക് തുറന്ന് കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ നല്ലൊരു സുഹൃത്തായിരുന്നു ലക്ഷ്മി. വിവാഹശേഷമാണ് ഞാൻ എന്റെ യാത്ര ആരംഭിക്കുന്നത്.
വിസമ്മതിച്ചു
ആദ്യം ലക്ഷ്മി വിവാഹത്തിന് വിസമ്മതിച്ചു. രണ്ടുപേർക്കും ജോലിയില്ല, കൈയ്യിൽ എസ്എസ്എൽസി സർട്ടിഫിക്കേറ്റ് പോലുമില്ല. പൈസയില്ല, ഡ്രെസില്ല, ഒന്നുമുണ്ടായിരുന്നില്ല ഇതൊക്കെയായിരുന്നു കാരണം.
ഉറപ്പ്
ഒടുവിൽ ഞാൻ ലക്ഷ്മിയോട് പറഞ്ഞു. ഒരു കാര്യം ഞാൻ ഉറപ്പ് പറയാം. ഞാൻ നിന്നെ പട്ടിണി കിടത്തില്ല. എല്ലാം കാമുകൻമാരും പറയുന്ന വാക്കായിരിക്കാം അത്. ട്യൂഷനെടുത്തെങ്കിലും നമുക്ക് ജീവിക്കാം. ട്യൂഷനെന്നു പറഞ്ഞാൽ വയലിൻ. ഒടുവിൽ ലക്ഷ്മി തന്റെ കൂടെ വരികയാണെന്നാണ് ബാലഭാസ്കർ പറഞ്ഞത്.
വീഡിയോ
പ്രണയം വിവാഹത്തിലെത്തിയ സാഹചര്യം ബാലഭാസ്കർ വിവരിക്കുന്നു. കൗമുദി ടിവിയിൽ വന്ന അഭിമുഖം
രണ്ടു തികഞ്ഞിട്ടില്ലാത്ത കുഞ്ഞു തേജസ്വിനിക്ക് ഒറ്റയ്ക്ക് പോകാനാകുമോ? എന്നാലും ഇനി നിങ്ങൾ ഇല്ലല്ലോ...
വയലിനിൽ വിസ്മയം തീർത്ത തന്റെ കലാലയത്തിൽ ചലനമറ്റ് ബാലഭാസ്കർ; വിയോഗം ഉൾക്കൊള്ളാനാകാതെ ഉറ്റവർ...