മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് ബാല എഴുതി വാങ്ങിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
കൊച്ചി: ബാലയും മുന്‍ഭാര്യയും തമ്മിലുള്ള തർക്കങ്ങള്‍ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നിയമപരമായ ഒരു പോരാട്ടത്തിലേക്ക് കടക്കുന്നത് അടുത്തിടെ മാത്രമാണ്. അതിന് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇരുവരുടേയും ആരോപോണ പ്രത്യാരോപണങ്ങള്‍. ഒരു ഘട്ടത്തില്‍ ബാലയ്ക്ക് ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പലപ്പോഴും മുന്‍ഭാര്യക്കെതിരായ അധിക്ഷേപത്തിന് ഇടയാക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള വിഷയം എന്നതില്‍ ഉപരി മകള്‍ക്കെതിരെ അടക്കം വലിയ രീതിയുള്ള സൈബർ ആക്രമണം നടക്കുന്ന രീതിയിലാണ് അടുത്തിടേയുണ്ടായ സംഭവവികാസങ്ങള്‍ നീങ്ങിയത്. ഇതോടെയാണ് മുന്‍ഭാര്യ പൊലീസില്‍ പരാതി നല്‍കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി കടവന്ത്ര പൊലീസ് ബാലയെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായ വകുപ്പുകളാണ് ബാലയ്ക്കെതിരെ ചുമത്തിയതെങ്കിലും അന്ന് തന്നെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
നിരന്തരമായ ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ബാലയ്ക്കെതിരായ പരാതിയിലേക്ക് നീങ്ങിയതെന്നാണ് മുന്‍ ഭാര്യ വ്യക്തമാക്കുന്നത്. തന്നേയും മകളേയും ഉപദ്രവിക്കരുതെന്ന് കഴിഞ്ഞ ഡിസംബറില്‍ അടക്കം അവസാനമായി ബാലയോട് പറഞ്ഞിരുന്നു. എന്നിട്ടും നിർത്താതെയായപ്പോഴാണ് പരാതിയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്നാണ് മുന്‍ ഭാര്യയെ ഉദ്ധരിച്ച് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഇനിയെങ്കിലും ഇതെല്ലാം അവസാനിപ്പിക്കണം. ഇക്കാര്യം നിയമപരമായി തന്നെ നേരിടാണ് തീരുമാനം. ബാല പലതും പറയുന്നു. അപ്പോള്‍ ഞങ്ങള്‍ നാല് പെണ്ണുങ്ങള്‍ക്കും വീട്ടില്‍ പരസ്പരം കെട്ടിപിടിച്ച് കരയാന്‍ മാത്രമേ സാധിക്കാറുള്ളു. അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങളാണ് തനിക്കെതിരെ ബാല ഉന്നയിക്കുന്നത്.
ഞാന്‍ കോടികള്‍ തട്ടിയെടുത്തു എന്നതാണ് എനിക്കെതിരെ ഉയർത്തുന്ന ഒരു ആരോപണം. എന്നാല്‍ വിവാഹ മോചന സമയത്ത് മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് എഴുതി വാങ്ങിയ ആളാണ് ബാല. തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വൃത്തികെട്ട സ്ത്രീയാക്കി കാണിക്കുന്ന സമീപനം തുടങ്ങിയിട്ട് നാളുകളേറെയായി.
ഇത് ഇന്നും ഇന്നലേയും തുടങ്ങിയ കാര്യമല്ല. എന്നാല്‍ ഇത്രയും വർഷമായിട്ടും അയാള്‍ക്കെതിരെ ഞാന്‍ ഒരു കാര്യവും പറഞ്ഞിട്ടില്ല. സിംപതി കിട്ടാന്‍ വേണ്ടി ഒരു കുട്ടിയുടെ പേര് വലിച്ചിഴയ്ക്കരുത് എന്നതിനാലാണ് ഒടുവില്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.












Click it and Unblock the Notifications