ത്യാഗ സ്മരണയില്‍ ബലി പെരുനാൾ: വലിയപെരുനാൾ ആഘോഷിച്ച് ഇസ്ലാം മത വിശ്വാസികൾ
ത്യാഗ സ്മരണയില്‍ ബലി പെരുനാൾ
തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗ സ്മരണകൾ പുതുക്കി ലോകമെമ്പാടുമുളള ഇസ്ലാംമത വിശ്വാസികൾ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ മിക്ക പള്ളികളിലും രാവിലെ ഈദ് നമസ്കാരം നടന്നു. മലബാറിലെയും മധ്യകേരളത്തിലെയും പ്രധാന കേന്ദ്രങ്ങളിൽ കാലാവസ്ഥ എതിരാകുമെന്ന ആശങ്കയെ തുടർന്ന് സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കി. വൈറ്റില സലഫി ജുമാ മസ്ജിദിൽ നടൻ മമ്മൂട്ടി, മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നിവർ പെരുനാള്‍ നമസ്കാരം നടത്താനെത്തി.
സ്വന്തം ഇഷ്ടപ്രകാരമുളള മതംമാറ്റം എല്ലാവരും അംഗീകരിക്കണമെന്ന് പാളയം ഇമാം. ഇതിനെ ലൗജിഹാദെന്ന് വിളിച്ച് അധക്ഷേപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിലുള്ള വിധി ഏകീകൃത സിവിൽ കോഡിലേക്കുള്ള കവാടമാകരുതെന്നും മുസ്ലിം പണ്ഡിതരുമായി ആലോചിച്ച ശേഷം മാത്രം നിയമ നിർമ്മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദൈവ കൽപ്പന ശിരസാവഹിച്ച് ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിലിനെ ബലി നൽകാൻ തയ്യാറായതിന്റെ ത്യാഗസ്മരണയാണ് ബലി പെരുനാൾ. പളളികളില്‍ നടക്കുന്ന ഈദ് ഗാഹുകള്‍ക്ക് ശേഷം ബന്ധു വീടുകളിൽ ഒത്തു കൂടിയാണ് എല്ലാവരു ബലി പെരുനാൾ ആഘോഷിക്കുന്നത്. അതിനിടെ അറഫ സംഗമം ഉൾപ്പെടെയുള്ളവ പൂർത്തിയാക്കി ഹജ് തീര്‍ഥാടകർ മിനായിലേക്ക് മടങ്ങി. മിനയിൽ തിരിച്ചെത്തിയതോടെ ജമ്രകളിൽ കല്ലേറ് കർമ്മം ആരംഭിച്ചു.
കല്ലേറ് കർമ്മം പൂർത്തിയാക്കിയ ഹാജിമാര്‍ ലബ്ബിക്കല്ലാഹുമ്മ ലബൈക്ക് എന്ന തൽബിയത്ത് അവസാനിപ്പിച്ച് തക്ബീർ ചൊല്ലാൻ ആരംഭിക്കും. ബലിയറുക്കുക, മുടിയെടുക്കുക, ഹറം പള്ളിയിൽ ചെന്ന് വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുക എന്നിവയാണ് ഇന്ന് ഹാജിമാർ അനുഷ്ഠിക്കുന്ന പ്രധാന കർമ്മങ്ങൾ. ഇഹ്രാമിന്റെ പ്രത്യേക വസത്രം ഉപേക്ഷിച്ച് ഹാജിമാർ ഇന്ന് സാധാരണ വസ്ത്രം ധരിക്കും.












Click it and Unblock the Notifications