പറ്റിപ്പോയതാണ് സാറേ.. ചോരക്കുഞ്ഞിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്ന അമ്മയുടെ കുമ്പസാരം!
ബാലുശ്ശേരി: ജനിച്ച് രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലെ പാറമുക്ക് സ്വദേശിനി റിന്‍ഷയാണ് ചോരക്കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. റിന്‍ഷയുടെ വീട്ടില്‍ വരാറുണ്ടായിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
നാടിനെ നടുക്കിയ കൊലപാതകം
റിന്‍ഷയും അമ്മയും സഹോദരനും താമസിക്കുന്ന വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയിരിക്കുന്നത്. നാല് വര്‍ഷം മുന്‍പ് റിന്‍ഷയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തോളമായി റിന്‍ഷ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്ന് റിന്‍ഷ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല.
പറ്റിപ്പോയതാണ് സാറെ
പോലീസിന്റെ ചോദ്യം ചെയ്യലില്‍ റിന്‍ഷ പറഞ്ഞത് കൊലപാതകം പറ്റിപ്പോയതാണ് സാറെ എന്നാണ്. വീട്ടുജോലിയും കടകളില്‍ സഹായിയായി നില്‍ക്കലും ഉള്‍പ്പെടെ നിരവധി ജോലികള്‍ താന്‍ ചെയ്തു. എന്നാല്‍ ഒരിടത്തും തനിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഒറ്റയ്ക്കാണ് കുടുംബം നോക്കിയിരുന്നതെന്നും റിന്‍ഷ പറഞ്ഞു.
ആരും സഹായിച്ചിട്ടില്ല
അതിനിടയില്‍ പറ്റിപ്പോയതാണ് എന്നും കുഞ്ഞിനെ കൊല്ലണം എന്ന് തനിക്കുണ്ടായിരുന്നില്ലെന്നും റിന്‍ഷ പറഞ്ഞു. കുഞ്ഞിന് ചിലപ്പോള്‍ ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ പോലും തനിക്ക് കഴിഞ്ഞേക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചത്. തന്നെ ആരും അക്കാര്യത്തില്‍ സഹായിച്ചില്ലെന്നും റിന്‍ഷ വെളിപ്പെടുത്തി.
നാട്ടുകാരുടെ സംശയങ്ങൾ
റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് നാട്ടുകാര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് കേസ് വിശദമായി അന്വേഷിക്കാനാണ് ബാലുശേരി പോലീസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവാക്കളുടെ വരവും പോക്കും
റിന്‍ഷയുടെ സഹോദരനെ അന്വേഷിച്ച് നിരവധി യുവാക്കള്‍ വീട്ടിലേക്ക് വരിക പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ ആയിരുന്നു യുവാക്കളുടെ വരവും പോക്കും. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളി ആയിരുന്നു റിന്‍ഷയും വീട്ടുകാരും നടത്തിയത്.
നാട്ടുകാരോട് അകൽച്ച
ഇതോടെ നാട്ടുകാര്‍ ഇവരുടെ വിഷയങ്ങളില്‍ തലയിടാന്‍ ചെല്ലാതെയായി. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് റിന്‍ഷ ഗര്‍ഭിണിയാണോ എന്ന സംശയം അയല്‍ക്കാരില്‍ ചിലര്‍ റിന്‍ഷയുടെ അമ്മയ്ക്ക് മുന്നില്‍ ഉന്നയിച്ചത്. എന്നാല്‍ അതിനും ചീത്തവിളി ആയിരുന്നു മറുപടി. നാട്ടുകാരുടെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്നുവരെ റിന്‍ഷ അന്ന് ഭീഷണി മുഴക്കി.
കൊന്നത് കഴുത്തറുത്ത്
കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് പ്രസവിച്ച റിന്‍ഷ കുഞ്ഞിനെ ബ്ലേഡ് കൊണ്ട് അറുത്ത് കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ നാട്ടുകാര്‍ കേട്ടതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. നാട്ടുകാര്‍ തന്നെയാണ് പുലര്‍ച്ചെ തന്നെ വിവരം പോലീസിനെ അറിയിച്ചതും.