താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യും! എസ്എഫ്ഐക്കെതിരെ പ്രതിഷേധം
തൃശൂര്‍: ശ്രീ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡ് വന്‍ വിവാദമായിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് കൊണ്ടുളള ബോര്‍ഡ് നവാഗതരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചതാണ്. അയ്യപ്പനെ അപമാനിക്കുന്ന തരത്തിലാണ് ബോര്‍ഡിലെ ചിത്രം എന്നാണ് ബിജെപി അടക്കം ആരോപിക്കുന്നത്.
എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് വാദിക്കുന്നത്. ബിജെപി എസ്എഫ്ഐക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിടി ബല്‍റാമും ശ്രീധരന് പിളളയും അടക്കമുളളവര്‍ എസ്എഫ്ഐക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
വിവാദമായി ബോർഡ്
രണ്ട് കാലുകള്‍ക്കിടയിലൂടെ ചോര ഒലിച്ചു വരുന്നതും അതില്‍ അയ്യപ്പന്റെ ചിത്രമുളളതുമാണ് കേരള വര്‍മ്മ കോളേജില്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡിലുളളത്. എസ്എഫ്ഐയെ ആക്രമിക്കുന്നതിന് വേണ്ടി മറ്റാരോ ചെയ്തതാണ് എന്നും തങ്ങള്‍ക്കീ സംഭവത്തില്‍ പങ്കില്ല എന്നുമാണ് കേരള വര്‍മ്മ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ വ്യക്തമാക്കുന്നത്. ഈ ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എനിക്കാദ്യമേ സംശയമുണ്ടായിരുന്നു
എസ്എഫ്ഐ കേരള വര്‍മ്മ യൂണിറ്റിന്റെ വിശദീകരണം പുറത്ത് വന്നതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത് എത്തി. ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ''എനിക്കാദ്യമേ സംശയമുണ്ടായിരുന്നു ആ #അയ്യപ്പപ്രസവബോർഡ് ഫോട്ടോഷോപ്പ് ആയിരുന്നു എന്ന്. ഇപ്പോ എന്തായി? അത് ഷെയർ ചെയ്തവരൊക്കെ ചമ്മിപ്പോയില്ലേ?''. ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളളയും ബോർഡിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ചുടുചോറു വാരുന്ന കുട്ടിസഖാക്കൾ
ശ്രീധരൻ പിളളയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: '' ലളിതകലാ അക്കാദമി കാർട്ടൂൺ വിവാദ സമയത്ത് സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ ചോദ്യമുയർന്നിട്ട് തികച്ച് പത്തുദിവസമായിട്ടില്ല. കേരളവർമ്മ കോളേജിൽ ഹിന്ദു സമൂഹത്തിന്റെ ആരാധന മൂർത്തിയെ അവഹേളിച്ചു കൊണ്ട് എസ്.എഫ്.ഐ ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നേതാക്കന്മാർക്ക് പേടിയുള്ള താടിയുള്ള അപ്പന്മാർ ആരാണെന്ന് ചുടുചോറു വാരുന്ന കുട്ടിസഖാക്കന്മാർക്ക് നന്നായറിയാം. അതു കൊണ്ടാണവർ മറ്റുള്ളവരുടേത് ചാഞ്ഞ മരമെന്നു കരുതി ചാടിക്കയറുന്നതും ഇതുപോലെയുള്ള പ്രകോപനങ്ങൾ കാണിക്കുന്നതും.
ഉത്തരവാദികളെ പുറത്താക്കണം
തൃപ്പൂണിത്തുറയിലെ പൂർണത്രയീശ ക്ഷേത്രവും തൃശൂർ വടക്കുന്നാഥ ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങൾ ഭരിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ കോളേജിലാണ് ഈ തോന്നിവാസം കാണിച്ചിരിക്കുന്നത്. ഇവിടെയൊക്കെ പോയി ഭഗവാനെ തൊഴുന്ന വിശ്വാസികൾക്ക് കോളേജിന്റെ ചുമതലയുള്ള ദേവസ്വം ബോർഡ് എന്തു വിലയാണ് നൽകുന്നതെന്ന് വിശ്വാസികൾക്ക് അറിയേണ്ടതുണ്ട്. ഇതിൽ വേണ്ട നടപടികളെടുക്കുകയും ഉത്തരവാദികളെ കോളേജിൽ നിന്ന് പുറത്താക്കുകയും വേണം.
ബംഗാളും ത്രിപുരയും
ലോകത്ത് തന്നെ ഇല്ലാതാവുകയും ഇന്ത്യയിൽ ചക്രശ്വാസം വലിക്കുകയും ചെയ്യുന്ന ഒരു പാഴ് പ്രത്യയശാസ്ത്രത്തിന്റെ വികല സന്താനങ്ങൾക്ക് എന്തും ചെയ്യാനുള്ളതല്ല പാവപ്പെട്ടവന്റെ ആരാധനാ മൂർത്തികളും വിശ്വാസങ്ങളും. താടിയുള്ള അപ്പന്മാരെ കാണുമ്പോൾ മുട്ടിടിക്കുകയും മൂത്രം പോവുകയും ചെയ്യുന്നതും ഹിന്ദു സമൂഹത്തിന്റെ ആരാധനാ മൂർത്തികളെ അവഹേളിക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പ് അസുഖത്തിനു മാർക്സിസ്റ്റ് പാർട്ടി സ്വന്തമായി മരുന്നു കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ത്രിപുരയിലും ബംഗാളിലും ചെയ്തതു പോലെ ജനങ്ങൾ മരുന്നു കണ്ടു പിടിക്കുന്ന കാലം വിദൂരമല്ല''.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
തൃശൂർ കേരള വർമ്മ കോളേജിലെ അയ്യപ്പ ബോർഡ് വിവാദത്തിൽ എസ്എഫ്ഐക്കും ഇടത് പക്ഷത്തിനും എതിരെയുളള പിഎസ് ശ്രീധരൻ പിളളയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം