ബാല പീഡകന്‍ എന്നു വിളിച്ച ബല്‍റാമിന് എകെജിക്കുവേണ്ടി നല്ലകാര്യം ചെയ്യണമെന്ന്
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡകന്‍ എന്ന് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് ഒടുവില്‍ തിരിച്ചറിവ് സംഭവിച്ചോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, താന്‍ അധിക്ഷേപിച്ച നേതാവിന് വേണ്ടി നല്ലകാര്യം ചെയ്യണമെന്നാണ് ബല്‍റാം ഇപ്പോള്‍ പറയുന്നത്.
ഏകെജിക്ക് 10കോടിയുടെ സ്മാരകം.. എല്ലാം വിടി ബൽറാമിന്റെ പണിയെന്ന്.. സോഷ്യൽ മീഡിയയിൽ പൊങ്കാല!!
എകെജി സ്മാരകത്തിനുവേണ്ടി 10 കോടിരൂപ ബജറ്റില്‍ മാറ്റിവച്ചതിനോട് പ്രതികരിക്കവെയാണ് ബല്‍റാം തന്റെ മുന്‍നിലപാടില്‍നിന്നും മലക്കം മറിഞ്ഞതെന്നുകാണാം. എകെജിക്കുവേണ്ടി സര്‍ക്കാര്‍ നല്ലകാര്യങ്ങള്‍ ചെയ്യണമെന്നാണ് ഇതുസംബന്ധിച്ച് ബല്‍റാമിന്റെ പ്രതികരണം. സ്മാരകം നിര്‍മിക്കുന്നതിന് പകരം എന്തൊക്കെ ചെയ്യാമെന്ന് ബല്‍റാം പറയുന്നുണ്ട്.
സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് പകരം ഇഎംഎസ് ഭവനപദ്ധതി പോലെ എകെജിയുടെ പേരില്‍ ഈ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാമായിരുന്നെന്ന് ബല്‍റാം പറയുന്നു.
എകെജി ബാലപീഡനകനാണെന്നും പാവങ്ങളുടെ പടത്തലവന്‍ അല്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞ ബല്‍റാമാണ് ഇപ്പോള്‍ കളംമാറ്റി ചവിട്ടിയിരിക്കുന്നത്. ബല്‍റാമിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നേരത്തെ വലിയ പ്രതിഷേധം സംസ്ഥാനത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനത്തിനിടെ എകെജിയെ ഒരുതരത്തിലും ഇകഴ്ത്താന്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. എന്തായാലും തോമസ് ഐസക്കിന്റെ ബജറ്റിലെ പ്രഖ്യാപനം മൂലം ബല്‍റാമിന് തന്റെ മുന്‍ അഭിപ്രായം തിരുത്താന്‍ അവസരം ലഭിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കളും അണികളും ആശ്വാസത്തിലാണ്.