ഓൺലൈൻ തട്ടിപ്പ്; ഇടപാടുകാർക്ക് മേൽ ബാധ്യത ചുമത്താൻ ബാങ്കുകൾക്ക് അവകാശമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഓൺലൈൻ തട്ടിപ്പുകൾ വഴി അക്കൗണ്ടിൽ നിന്നും പണം നഷ്ടമായാൽ ഇടപാടുകാർക്ക് മേൽ ബാങ്കുകൾ ബാധ്യത ചുമത്തരുതെന്ന് ഹൈക്കോടതി. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ തുക പുനസ്ഥാപിക്കാൻ ബാങ്കുകൾ തയ്യാറാകണം.
നിങ്ങള്ക്ക് കശ്മീരില് പോകണോ? എന്നോട് പറയൂ.. തിരഞ്ഞെടുപ്പ് റാലിയില് മോദിയുടെ വാഗ്ധാനം...
ഓൺലൈനായി വ്യാജ ഇടപാടുകൾ നടന്നതിനെ തുടർന്ന് പണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശികളായ രണ്ട് പേർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത ഓൺലൈൻ ഇടപാടിൽ ഉപഭോക്താക്കൾക്ക് ബാധ്യതയില്ലെന്ന് റിസർവ് ബാങ്കിന്റെ സർക്കുലറുണ്ട്. അതിനാൽ നഷ്ടമായ തുക ബാങ്കുകൾ തന്നെ നൽകേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.
രഹസ്യ വിവരങ്ങൾ ചോർന്നത് ഹർജിക്കാരുടെ വീഴ്ചയാണെന്ന് ബാങ്ക് ബാധിച്ചു. ഇടപാടുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുമ്പോൾ ബാധ്യതയെപ്പറ്റി പരാമർശിച്ചിരുന്നില്ല. ഇടപാടുകാരന്റെ സമ്മതമില്ലാതെ മറ്റൊരാളാണ് തുക പിൻവലിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇത് തർക്ക ഇടപാടിന്റെ പരിധിയിൽ വരും. തർക്ക ഇടപാടുകളിൽ ബാങ്കിന് കസ്റ്റമറിൽ നിന്നും പണം ഈടാക്കാൻ സാധിക്കില്ല.
തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇത് സർഫാസി ആക്ടിന് പരിധിക്ക് പുറത്ത് വരുന്ന കാര്യമാണ്. അതിനാൽ സർഫാസി ആക്ട് പ്രകാരം ഇടപാടുകാരനിൽ നിന്നും തുക വീണ്ടെടുക്കാൻ ബാങ്കുകൾക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2017ലാണ് കേസിനാദ്പദമായ തട്ടിപ്പ് നടക്കുന്നത്. ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതികൾ ഹർജിക്കാരുടെ വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡുകൾ വാങ്ങിയതായും പശ്ചിമ ബംഗാളിൽ നിന്നും പണം പിൻവലിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. സിവിൽ കോടതിയെ സമീപിച്ച് തട്ടിപ്പിന് ഉത്തരവാദികളായവരിൽ നിന്നും ബാങ്കുകൾക്ക് പണം ഈടാക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.