ശമ്പളം വരുന്ന ദിവസം ഓര്‍മയുണ്ടല്ലോ ല്ലേ.. ബാങ്ക് ജീവനക്കാര്‍ക്ക് 'ഡ്രിപ്‌സ്' എടുക്കേണ്ടി വരുമോ ആവോ..
ഒറ്റ രാത്രികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചതോടെ ശരിയ്ക്കും പണി കിട്ടിയത് ബാങ്ക് ജീവനക്കാര്‍ക്കാണ്. നവംബര്‍ എട്ടിന് രാത്രി എട്ട് മണിയോടെയാണ് മോദി നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഒന്‍പതാം തിയ്യതി മുതല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ബാങ്ക് ജീവനക്കാര്‍.
അകത്തുള്ളവര്‍ക്കും പണികിട്ടി! മോദിയുടെ നിലപാട് പാര്‍ട്ടിക്കുള്ളിലും
അതിനിടയില്‍ വന്ന ഞായറോ, രണ്ടാം ശനിയോ ദേശീയ പണിമുടക്കോ ഒന്നും ബാങ്ക് ജീവനക്കാര്‍ക്ക് മാത്രം ബാധകമായില്ല. പുതിയ മാസം ആരംഭിയ്ക്കുന്നതോടെ ബാങ്കുകളുടെയും ബാങ്ക് ജീവനക്കാരുടെയും അവസ്ഥ കുറച്ചുകൂടെ കഷ്ടത്തിലേക്ക് പോകുകയാണ്. ശമ്പളത്തിനും പെന്‍ഷനുമൊക്കെയായി ബുധനാഴ്ച മുതല്‍ എത്തുന്ന ആളുകളെ എങ്ങിനെ നേരിടും എന്ന് അറിയാത്ത അവസ്ഥയിലാണ് ബാങ്കുകളും ട്രഷറുകളും.
ശമ്പളവും പെന്‍ഷനുമായി മാസത്തില്‍ ആദ്യത്തെ ഒരാഴ്ച കോടികളുടെ ക്രയവിക്രയം നടക്കുന്നിടത്ത് പണച്ചുരുക്കം വലിയ പ്രത്യാഘാതം സൃഷ്ടിക്കും. സര്‍ക്കാറും ഭൂരിപക്ഷം സ്വകാര്യ സ്ഥാപനങ്ങളും ശമ്പള വിതരണം അക്കൗണ്ട് മുഖേനയാണ്. ഭവന വായ്പ ഉള്‍പ്പെടെയുള്ളവയുടെ തിരിച്ചടവ്, പലചരക്ക് കടയിലും പാലിനും പത്രത്തിനും മറ്റുമുള്ള പണം നല്‍കല്‍ തുടങ്ങി സാധാരണക്കാര്‍ക്ക് ആദ്യ ഒരാഴ്ച പണച്ചെലവ് ഏറെയാണ്. ഇതൊന്നും കാര്‍ഡ് മുഖേന നടത്താനാവില്ല.
പണം കിട്ടാനാണെങ്കില്‍ കടുത്ത നിയന്ത്രണവും. ഇന്ന് മുതല്‍ (നവംബര്‍ 29) ബാങ്കില്‍ നിക്ഷേപിയ്ക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല. പക്ഷെ ബാങ്കില്‍ പൈസ വേണ്ടേ. ട്രഷറികളിലും കാര്യങ്ങള്‍ ഇങ്ങെയൊക്കെ തന്നെ. എസ്ബിടിയാണ് ട്രഷറിക്ക് പണം കൊടുക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ എസ്ബിഐയും. ട്രഷറിയെ സമീപിക്കുന്നവര്‍ക്ക് ബാങ്കിലേക്ക് പേ ഓര്‍ഡര്‍ ചെക്ക് നല്‍കും. പല ബാങ്കിലും ചെക്കില്‍ കാണിച്ച സംഖ്യ പൂര്‍ണമായും കൊടുക്കാന്‍ പണമില്ല.
ഗസറ്റഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏതാണ്ട് പൂര്‍ണമായും ട്രഷറി സേവിങ്‌സ് ബാങ്ക് വഴിയാണ് വിതരണം. അവിടെയും പണച്ചുരുക്കം പ്രശ്‌നമാണ്. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബാങ്കുകളിലേക്ക് പണം ഒഴുക്കേണ്ടതുണ്ട്. ഈ ദിവസങ്ങളില്‍ നിയന്ത്രണത്തിന് ഇളവ് വേണമെന്ന് ധനമന്ത്രി തോമസ് ഐസക് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.