ബാർ കോഴ സജീവമാക്കി സർക്കാർ; ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ യുഡിഎഫിന് തിരിച്ചടിയായി ബാര്‍ കോഴ കേസ്. കേസില്‍ ഇപ്പോള്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സിന് അനുമതി നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിനെ കൂടാതെ മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരയെും അന്വേഷമം ഉണ്ടാകുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിപക്ഷ നേതാവിനും കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനും മുന്‍ ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിനും നല്‍കിയെന്നുമാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുത്ത തുകയില്‍ നിന്ന് രണ്ട് കോടി രൂപ കെപിസിസി ഓഫീസില്‍ എത്തിച്ചുനല്‍കി എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
ബാര്‍ കോഴ കേസില്‍ ആദ്യമായാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയരുന്നത്. എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു പലര്‍ക്കും പണം വീതുവച്ച് നല്‍കിയത് എന്നും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്. കെ ബാബുവിന്റെ ഓഫീസില്‍ അമ്പത് ലക്ഷം രൂപയും ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന്റെ വീട്ടില്‍ 25 ലക്ഷം രൂപയും എത്തിച്ചുനല്‍കി എന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗൂഡാലോചന ഉണ്ടെന്ന കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അടുത്തിടെ ബിജു രമേശ് ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും തമ്മിലുള്ള പോരായിരുന്നു അപ്രതീക്ഷിതമായ ഒരു മദ്യ നയത്തിലേക്ക് നയിച്ചത്.
Recommended Video
ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ബാറുകളും പൂട്ടേണ്ട സ്ഥിതി വന്നു. ഇതാണ് ബാര്‍ കോഴ വിവാദത്തിന്റെ അടിസ്ഥാനകാരണം. ബാറുകള്‍ തുറപ്പിക്കാന്‍ വേണ്ടി ബാര്‍ ഉടമകള്‍ എല്ലാം ചേര്‍ന്ന് സമാഹരിച്ച് സര്‍ക്കാരിലെ പ്രമുഖര്‍ക്ക് കോഴ നല്കി എന്നായിരുന്നു ആരോപണം. ധനമന്ത്രി കെഎം മാണി, എക്സൈസ് മന്ത്രി കെ ബാബു എന്നിവര്‍ക്കെതിരെയായിരുന്നു അന്ന് പ്രധാന ആരോപണങ്ങള്‍ ഉയര്‍ന്നത്.