ചെന്നിത്തലയുടെ കാര്യം പരുങ്ങലില്‍; പണം പിരിച്ചതിന് ബാര്‍ ഉടമകളുടെ മൊഴി തെളിവ്...
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ നേരത്തേ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് ചെന്നിത്തലയുടെ വാദം .
ആരാണ് ബിജു രമേശ്... മാണിയെന്ന അതികായനെ വീഴ്ത്തി; അടുത്തത് ചെന്നിത്തല...? അറിയാം ചരിത്രം
ബിജു രമേശിന് പിന്നിൽ ബിജെപി? ചെന്നിത്തലയെ ഞെട്ടിച്ച വെളിപ്പെടുത്തൽ മാത്രമല്ല കാരണം.. ഇതും കൂടിയാണ്
ഇതിനിടെ, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്കാന് തങ്ങള്‍ പണം പിരിച്ചിട്ടില്ലെന്ന വാദവുമായി ബാര്‍ ഉമടകളുടെ സംഘടന രംഗത്ത് വന്നു . അവരുടെ വാദം പൊളിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍...
പൊളിറ്റിക്കല്‍ ഫണ്ടും ലീഗല്‍ ഫണ്ടും
ബാര്‍ ഉടമകളില്‍ നിന്ന് ഒരു ലക്ഷം രൂപ പൊളിറ്റിക്കല്‍ ഫണ്ട് ആയും അമ്പതിനായിരം രൂപ ലീഗല്‍ ഫണ്ട് ആയും പിരിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് മൊഴി. വിജിലന്‍സിന് നല്കിയ മൊഴിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
12 പേരുടെ മൊഴി
12 ബാര്‍ ഉടമകള്‍ നല്‍കിയതാണ് ഈ മൊഴി. എന്നാല്‍ തങ്ങള്‍ അങ്ങനെ പണം പിരിച്ചിട്ടില്ല എന്നായിരുന്നു ബാര്‍ ഉടമകളുടെ സംഘടന നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പിന്‍പറ്റിയായിരുന്നു പിന്നീട് പ്രതിപക്ഷത്തിന്റെ പ്രതിരോധം.
ചെന്നിത്തലയ്ക്ക് കുരുക്ക്
ബാര്‍ കോഴ വിവാദം കത്തി നിന്നിരുന്ന സമയത്ത് രമേശ് ചെന്നിത്തലയുടെ പേരില്‍ അതില്‍ ഇല്ലായിരുന്നു. എന്നാല്‍ അടുത്തിടെയാണ് ബിജു രമേശ്, ചെന്നിത്തലയ്ക്കും കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയത്. ഒരു കോടി രൂപ നല്കി എന്നതായിരുന്നു വെളിപ്പെടുത്തല്‍.
ചെന്നിത്തലയും ഭാര്യയും
ചെന്നിത്തലയുടെ ഭാര്യയും പിന്നീട് അദ്ദേഹവും അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് രഹസ്യ മൊഴിയില്‍ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത് എന്നും ബിജു രമേശ് പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയെ കുറിച്ച് പരാമര്‍ശിച്ചതില്‍ പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
കുരുക്കോട് കുരുക്ക്
തനിക്കെതിരെ നേരത്തേ അന്വേഷണം നടന്നതായിരുന്നു എന്നാണ് രമേശ് ചെന്നിത്തല വാദിച്ചത്. അന്ന് നടന്ന അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അന്ന് ചെന്നിത്തലയ്ക്കെതിരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്നാണ് പിന്നീട് തെളിയിക്കപ്പെട്ടത്.
സര്‍ക്കാര്‍ ഉറപ്പിച്ചാല്‍
രമേശ് ചെന്നിത്തലയെ തത്കാലത്തേക്ക് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം മതി. ചെന്നിത്തലയ്ക്കെതിരെ കേസ് എടുക്കുന്നതിന് സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. ഗവര്‍ണറേയും സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് പദവി ഉള്ളതുകൊണ്ടാണിത്.
രണ്ട് ഗ്രൂപ്പിനും
നേരത്തേ ബാര്‍ കോഴ ഏറ്റവും അധികം ബാധിച്ചത് എ ഗ്രൂപ്പിനെ ആയിരുന്നു. എന്നാല്‍ ഇത്തവണ ബിജു രമേശിന്റെ ആരോപണത്തില്‍ രണ്ട് ഐ ഗ്രൂപ്പ് നേതാക്കളും ഒരു എ ഗ്രൂപ്പ് നേതാവുമാണുള്ളത്. ഐ ഗ്രൂപ്പില്‍ നിന്ന് ചെന്നിത്തലയെ കൂടാതെ വിഎസ് ശിവകുമാറിന്റെ പേരാണുള്ളത്. മുന്‍ എക്സൈസ് മന്ത്രിയും എ ഗ്രൂപ്പുകാരനും ആയ കെ ബാബുവിന്റെ പേരും ബിജു രമേശ് വെളിപ്പെടുത്തിയിട്ടുണ്ട്.
Recommended Video
സമവാക്യങ്ങള്‍ മാറിയോ
ഐ ഗ്രൂപ്പിലെ പ്രമുഖനായ അടൂര്‍ പ്രകാശിന്റെ അടുത്ത ബന്ധുവാണ് ബിജു രമേശ്. നേരത്തെ എ ഗ്രൂപ്പുകാര്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഇതേ കുറിച്ചും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐ ഗ്രൂപ്പുകാര്‍ക്കെതിരെ ആരോപണമുയരുമ്പോള്‍ ഗ്രൂപ്പിനുള്ളില്‍ തന്നെ സംശയങ്ങള്‍ പലവിധമാണ്.