മാണിയെ കുടുക്കിയതിന് പിന്നിൽ ചെന്നിത്തല; ആദ്യ ഉന്നംഉമ്മൻചാണ്ടി,കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട്
കോട്ടയം; കേരള കോൺഗ്രസിനെ ഇല്ലാതാക്കാൻ കോൺഗ്രിലെ ചില നേതാക്കൾ ശ്രമിച്ചെന്നായിരുന്നു എൽഡിഎഫ് സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ജോസ് കെ മാണി ആഞ്ഞടിച്ചത്. കോൺഗ്രസിലെ തന്നെ ചില ഉന്നത നേതാക്കളാണ് കെ എം മാണിയെ കുടുക്കിയ ബാർ കോഴ കേസിന് പിന്നിലെന്നും ജോസ് കെ മാണി ആരോപിച്ചിരുന്നു.
അതേസമയം ആ കോൺഗ്രസ് നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ആവശ്യം ഉയർന്നെങ്കിലും ജോസ് കെ മാണി തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ഗൂഡോലചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളുടെ പേരുകൾ ഉൾപ്പെട്ട റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. മാതൃഭൂമി ന്യൂസാണ് കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കു്നത്. വിശദാംശങ്ങളിലേക്ക്
അന്വേഷണ റിപ്പോർട്ട് പുറത്ത്
കേരള കോൺഗ്രസ് (എം) വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറിയതോടെ ബാർകോഴ കേസിൽ വിഴുപ്പൽ തുടരുകയാണ്. ബാർ കോഴക്കോസ് ജോസിനും എൽഡിഎഫിനുമെതിരായ ആയുധമാക്കാനാണ് യുഡിഎഫ് നീക്കം. എന്നാൽ യുഡിഎഫ് പ്രചരണത്തെ ചെറുക്കാൻ കേരള കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാൻ ഒരുങ്ങുകയാണ് ജോസ് വിഭാഗം.
കോൺഗ്രസ് പ്രമുഖർ
അന്നത്തെ മന്ത്രിസഭയിലെ കോൺഗ്രസ് പ്രമുഖർ ചേർന്നാണ് തിരക്കഥയൊരുക്കിയതെന്നാണ് റിപ്പോർട്ടിലെ ആരോപണം. രമേശ് ചെന്നിത്തലയാണ് ഗൂഡാലോചനയ്ക്ക് പിന്നിൽ. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആർ ബാലകൃഷ്ണപിള്ളയ്ക്കും പിസി ജോർജ്ജിനും ഗൂഡാലോചനയിൽ പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
രാഷ്ട്രീയ അട്ടിമറിക്ക്
സ്വകാര്യ ഏജൻസിയാണ് കേസ് സംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ആർ ശെൽവരാജിനെ സിപിഎം ചാടിച്ചതോടെ മാണിയെ ഉപയോഗിച്ച് ഇടതുമുന്നണി രാഷ്ട്രീയ അട്ടിമറിക്ക് ശ്രമം നടത്തിയിരുന്നത്രേ. ഇത് തടയിടാനായിരുന്നും കോൺഗ്രസ് നേതാക്കൾ ഗൂഡാലോചന നടത്തിയത്.
ബെംഗളൂരുവിൽ കൂടിക്കാഴ്ച
യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണിയും പിണറായിയും ബെംഗളൂരുവിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും മാണിയുടെ ചില എൽഡിഎഫ് അനുകൂല നിലപാടുകൾ യുഡിഎഫിന് മാണിക്ക് മേൽ സംശയം ജനിപ്പിച്ചെന്നും ഇതാണ് ബാർ കോഴ കേസിൽ കലാശിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ
മാണിയെ കുടുക്കാൻ എറണാകുളത്ത് വെച്ച് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലായിരുന്നത്രേ ആദ്യ ഗൂഡാലോചന യോഗം നടന്നത്. പിന്നീട് മുണ്ടക്കയത്ത്സർക്കാർ അതിഥി മന്ദിത്തിലും നേതാക്കൾ യോഗം ചേർന്നു. ഉമ്മൻചാണ്ടിയെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള തന്ത്രമാണ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്നത്.
മാണി സമ്മതിച്ചില്ല
തന്റെ ആഗ്രഹം പാലായിൽ വെച്ച് മാണിയോട് ചെന്നിത്തല പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാണി ഇതിന് വഴങ്ങിയില്ല. ഇതാണ് ചെന്നിത്തലയെ പ്രകോപിപ്പിച്ചത്. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണഅടായിരുന്നു. ഈ ഭിന്നതയാണ് അടൂർ പ്രകാശിനേയും ഗൂഡാലോചനയിൽ എത്തിച്ചത്.
ബിജു രമേശിലൂടെ
അടൂർ പ്രകാശിന്റെ മകളെ വിവാഹം ചെയ്തത് ബാർ ഉടമ ബിജു രമേശിന്റെ മകനാണ്. ഈ ബന്ധം ഉപയോഗിച്ചാണ് ബിജു രമേശിനെ കൊണ്ട് മാണിക്കെതിരായി ആരോപണം ഉന്നയിച്ചത്. അതേസമയം ആരോപണം വന്നപ്പോൾ തന്നെ രാജിവെയ്ക്കാൻ പിജെ ജോസഫും കെ എം മാണിയും തയ്യാറായിരുന്നുവെങ്കിലും കോൺഗ്രസ് നേതൃത്വം അതിന് അനുവദിച്ചിരുന്നില്ല.
ജോസഫിനെ അടർത്തിയെടുക്കാൻ
അന്ന് പിജെ ജോസഫിനെ രാജിവെയ്ക്കാൻ അനുവദിക്കാതിരുന്നത് ജോസഫിനെ അടർത്തിയെടുക്കാനുള്ള തന്ത്രമായിരുന്നു. അതാണ് കെ എം മാണിയുടെ മരണത്തിന് പിന്നാലെ നടപ്പാക്കിയത്. ഇപ്പോൾ ജോസഫിന് ലഭിച്ചത് അന്ന് മാണിയെ ഒറ്റിയതിനുള്ള പ്രതിഫലമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ സമിതി
നേരത്തേ ബാർ കോഴകേസ് സംബന്ധിച്ച് അന്വേഷണം നടത്താൻവേണ്ടി ചുമതലപ്പെടുത്തിയിരുന്നത് അന്തരിച്ച സിഎഫ് തോമസ് എംഎൽഎ അധ്യക്ഷനായ സമിതിയായിരുന്നു. എന്നാൽ കൃത്യമായ അന്വേഷണം ശരിയായ ദിശയിൽ നടക്കാതിരുന്നതോടെയാണ് സ്വകാര്യ ഏജൻസയെ ഏൽപ്പിച്ചത്.
ആയുധമാക്കാൻ ജോസ്
2016 മാര്‍ച്ച് 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാൽ യുഡിഎഫിന് ബുദ്ധിമുട്ടാകുമെന്ന് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടാതിരുന്നതെന്നും ജോസ് വിഭാഗം നേതാക്കൾ പറയുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ ഈ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചാകും യുഡിഎഫ് ആരോപണങ്ങളെ ജോസ് വിഭാഗം ചെറുക്കുക.
ജോസിന്റെ കണക്ക് കൂട്ടൽ പിഴയ്ക്കുന്നു; ഞെട്ടിച്ച് കൊഴിഞ്ഞ് പോക്ക്..കളം അറിഞ്ഞ് കളിക്കാൻ യുഡിഎഫ്
പോസ്റ്റൽ വോട്ടുകൾ, ഓൺലൈൻ പ്രചരണങ്ങൾ; കൊവിഡിനിടയിൽ അമേരിക്ക അങ്കത്തട്ടിലേക്ക്
പിആർ കോലാഹലങ്ങൾ വിപരീത ഫലം ഉണ്ടാക്കി;സർക്കാരിന്റെ കൊവിഡ് നിയന്ത്രണം പൂർണപരാജയമെന്ന് ചെന്നിത്തല