കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബാര്‍ കോഴയില്‍ ഡിജിപിമാര്‍ തമ്മില്‍ വാക്പോര്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് ഡിജിപി സെന്‍ കുമാറും കേരളാ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മേധാവി ജേക്കബ് തോമസും തമ്മില്‍ വാക്പോര്. മാണിക്കെതിരായ വിധി സത്യത്തിന്റ വിജയമാണെന്ന ജേക്കബ് തോമസിന്റെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചാണ് വാക്പോര്.
മാണിക്കെതിരെ ജേക്കബ് തോമസ് നടത്തിയ പരാമര്‍ശത്തില്‍ സെന്‍ കുമാര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപി ഉണ്ടാകുമെന്ന സൂചനയും സെന്‍കുമാര്‍ നല്‍കിയിരുന്നു. ജേക്കബ് തോമസ് ബാര്‍ കോഴക്കേസ് അന്വേഷിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ പരസ്യമായ അഭിപ്രായപ്രകടനം തെറ്റാണെന്നുമാണ് സെന്‍കുമാറിന്റെ വാദം.
എന്നാല്‍, തനിക്കെതിരെ അച്ചടക്ക നടപടിയുണ്ടായാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇപ്പോള്‍ നടക്കുന്ന വിവാദത്തെക്കുറിച്ച് തനിക്ക് അറിയില്ല. താന്‍ ടിവി ചാനലുകള്‍ കാണുകയോ പത്രം വായിക്കുകയോ ചെയ്തിട്ടില്ലെന്നും സത്യമേവ ജയതേ എന്നാണു തനിക്കു പറയുവാനുള്ളതെന്നും ജേക്കബ് തോമസ് പറഞ്ഞു.
വിന്‍സെന്റ് പോളിന്റെ സത്യസന്ധതയില്‍ തനിക്ക് സംശയമില്ല. എന്നാല്‍ ഒരു മനുഷ്യരും പൂര്‍ണമായും സ്വതന്ത്രരല്ല. സെല്ലോടേപ്പിനു പല പല ഉപയോഗങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ തന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
English summary
bar case; Senkumar flays Jacob Thomas over comment