പിണറായിക്ക് ബിജു രമേശിന്റെ ഇരുട്ടടി, 'പിണറായിയുടെ വീട്ടിൽ മാണിയെത്തി', ബാർകോഴക്കേസ് പിണറായി ഒതുക്കി
തിരുവനന്തപുരം: വിവാദങ്ങളില്‍പ്പെട്ട് വട്ടംചുറ്റുന്ന പിണറായി വിജയന് സര്‍ക്കാരിന് അടുത്ത അടിയായി ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍. ബാര്‍ കോഴക്കേസില്‍ കെഎം മാണിയുമായി പിണറായി വിജയന് ഒത്തുകളിച്ചെന്ന് ബിജു രമേശ് ആരോപിച്ചു.
തന്നോട് ഉറച്ച് നില്‍ക്കുമോ എന്ന് ചോദിച്ച പിണറായി വിജയന് വാക്ക് മാറിയെന്ന് ബിജു രമേശ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ജോസ് കെ മാണിക്കെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും ബിജു രമേശ് ആരോപിച്ചു. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ..
പിണറായിയുടെ വീട്ടിൽ മാണി
ബാര്‍ കോഴക്കേസില്‍ പ്രതിയായിരിക്കുന്ന സമയത്താണ് കെഎം മാണി കാപ്പി കുടിക്കാനായി പിണറായിയുടെ വീട്ടിലെത്തുന്നത്. വീട്ടില്‍ വന്നാല്‍ രണ്ട് ഇഡ്ഡലി തരുമോ എന്ന് മാണി ചോദിച്ചു. തരാമെന്ന് പിണറായി പറഞ്ഞു. പ്രതിയായിരിക്കുന്ന ആള് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നു. മാണി വീട്ടില്‍ നിന്നും കാപ്പി കുടിച്ച് ഇറങ്ങിയതിന് ശേഷം പോലീസ് ആസ്ഥാനത്തേക്ക് ഫോണ്‍ കോള്‍ പോയി.
കേസ് ഒതുക്കി
മാണിയുടെ കേസ് അന്വേഷിക്കേണ്ട എന്നാണ് പോലീസിനോട് നിര്‍ദേശിച്ചത് എന്ന് ബിജു രമേശ് ആരോപിച്ചു. എന്ത് വിജിലന്‍സ് അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ഓരോ തവണയും പത്ത് പന്ത്രണ്ട് ലക്ഷമാണ് കേസിന് വേണ്ടി വരുന്നത്. കപില്‍ സിബലിനെ പോലുളള അഭിഭാഷകരെയാണ് അവര്‍ ഇറക്കുന്നത്. തനിക്കെതിരെ കേസ് നടത്താന്‍ ചീഫ് സെക്രട്ടറി, എജി അടക്കമുളളവരാണ് അന്ന് പോയത്.
ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ
ഒരു കാര്യത്തിലും ന്യായവും നീതിയും ലഭിക്കുന്നില്ല. രാഷ്ട്രീയക്കാരെല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. താന്‍ ആരുടേയും വക്താവല്ല. രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ മൊഴി കൊടുത്ത് കഴിയുമ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കില്ലെന്ന് എന്താണ് ഉറപ്പെന്ന് ബിജു രമേശ് ചോദിച്ചു.
മാണിയെ മുന്നണിയിലെടുക്കാൻ
ബാര്‍ കോഴക്കേസില്‍ ശക്തമായി നിന്ന പിണറായി, അന്ന് ജനങ്ങളെ തെരുവിലേക്ക് ഇറക്കുകയും നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതിന് ശേഷം അവസാനം പ്രതി വീട്ടില്‍ വന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ വരെ സംസ്ഥാന സമിതി തീരുമാനിച്ചുവെന്നും ബിജു രമേശ് ആരോപിച്ചു. മാണി ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു വരാന്‍ സാധ്യത.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം
എന്നാല്‍ എന്‍സിപിയും ഗണേഷും കൂടി യുഡിഎഫില്‍ പോയല്‍ മന്ത്രിസഭ താഴെപ്പോകും എന്നതിനാല്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ആദര്‍ശ ശുദ്ധി കൊണ്ടല്ല മാണിയുടെ ഇടത് പ്രവേശനം നടക്കാതിരുന്നത് എന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം പ്രഹസനമായി മാറും. ബാര്‍കോഴക്കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം.
36 പേരുടെ അഴിമതി വിവരങ്ങൾ
മറ്റ് അനേകം അഴിമതികളുടെ വിവരങ്ങള്‍ തന്റെ കയ്യിലുണ്ട്. കോണ്‍ഗ്രസിലെ എംഎല്‍എമാരും മന്ത്രിമാരും ആയിരുന്ന 36 പേരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൊടുത്തിരിക്കുന്ന സ്വത്തുക്കളില്‍ പെടാത്തവയുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. താന്‍ പിണറായിയെ കാണിച്ചിരുന്നു. അത് കയ്യിലിരിക്കട്ടേ എന്നാണ് അന്ന് പിണറായി പറഞ്ഞത്.
ചെന്നിത്തലയുടെ സാമ്പത്തിക സ്ഥിതി
ജോസ് കെ മാണി തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടുളളതാണ്. വിജിലന്‍സിനോട് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അതൊന്നും അന്വേഷിക്കാനുളള അവകാശമില്ലെന്നാണ് അവര്‍ പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക സ്ഥിതി എന്താണ് ഇന്നത്തെ അവസ്ഥ എന്താണ് എന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. രാഷ്ട്രീയം മാത്രമാണ് മറ്റ് ബിസിനസ്സുകളൊന്നുമില്ല.
ചെന്നിത്തലയും ഭാര്യയും വിളിച്ചു
164 പ്രകാരം മൊഴി നല്‍കുന്നതിന് തലേ ദിവസം രമേശ് ചെന്നിത്തലയുടെ ഗണ്മാന് ആണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. ചേച്ചിക്ക് കൊടുക്കാം എന്ന് പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് എന്നും രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും പറഞ്ഞു. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി.
രഹസ്യമൊഴിയിൽ നിന്ന് ഒഴിവാക്കി
രാവിലെ 11.30ന് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് ചെന്നിത്തല നേരിട്ട് വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്നും അച്ഛനുമായൊക്കെ വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. അന്ന് ചെന്നിത്തല കാല് പിടിച്ച് പറഞ്ഞത് കൊണ്ടാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി ആയിരുന്നു. അതേ ചെന്നിത്തല പിന്നീട് ബാര്‍ കേസ് താന്‍ കെട്ടിച്ചമച്ചു എന്ന പരാതിയുണ്ടാക്കി അന്വേഷണം നടത്തിച്ചുവെന്നും ബിജു രമേശ് ആരോപിച്ചു.
Recommended Video