ബാര്‍ കോഴയില്‍ കോടതിയിലും തര്‍ക്കം; മാണിയെ രക്ഷിക്കാന്‍ നീക്കം? പ്രോസിക്യൂട്ടറെ മാറ്റി സര്‍ക്കാര്‍
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണോ? മാണിക്കെതിരെ നിലപാടെടുത്ത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ തദ്സ്ഥാനത്ത് നിന്ന് മാറ്റി. വിജിലന്‍സ് കോടതി ബാര്‍ കോഴക്കേസ് പരിഗണിച്ചപ്പോള്‍ വന്‍ തര്‍ക്കമാണ് കോടതിയിലുണ്ടായത്.
ഒരു ഭാഗത്ത് വിജിലന്‍സിന്റെ നിയമോപദേശകനും മാണിയുടെ അഭിഭാഷകനും ഒരേ സ്വരത്തില്‍ സംസാരിച്ചപ്പോള്‍ മറുഭാഗത്ത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒട്ടും കുറഞ്ഞുകൊടുത്തില്ല. ഇതോടെ ആരാണ് വിജിലന്‍സിന്റെ അഭിഭാഷകന് എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോടതി നിലപാടെടുത്തു. തൊട്ടുപിന്നാലെയാണ് മാണിക്കെതിരെ നിലപാട് സ്വീകരിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്...
കോടതിയില്‍ നാടകീയ രംഗങ്ങള്‍
മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങളുണ്ടായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെപി സതീശന് കോടതിയില്‍ എത്തിയിരുന്നു. ഇതിനെ എതിര്‍ത്ത് മാണിയുടെ അഭിഭാഷകനും വിജിലന്‍സിന്റെ നിയമോപദേശകനും രംഗത്തുവന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ കെപി സതീശന് കോടതിയില്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ എന്ന് കോടതി ചോദിച്ചു. വിജിലന്‍സ് കോടതിയില്‍ ബാര്‍ കേസ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത് വിജിലന്‍സിന്റെ നിയമോപദേശകന് സിസി അഗസ്റ്റിനാണ്. എന്നാല്‍ ബാര്‍ കേസില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച വ്യക്തിയാണ് കെപ സതീശന്. രണ്ടു പേരും വിജിലന്‍സ് കോടതിയില്‍ എത്തിയതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
മാണിയുടെ അഭിഭാഷകനോട് ഒരു ചോദ്യം
സതീശന്റെ സാന്നിധ്യം ചോദ്യം ചെയ്ത് അഗസ്റ്റിനും മാണിയുടെ അഭിഭാഷകനും രംഗത്തുവന്നു. കേസുമായി ബന്ധമില്ലാത്ത വ്യക്തിയാണ് ഇദ്ദേഹമെന്നായിരുന്നു ഇരുവരുടെയും പരിഭവം. എന്നാല്‍ അഗസ്റ്റിന് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് സതീശന് കോടതിയെ ബോധിപ്പിച്ചു. ഇതോടെ വാക് തര്‍ക്കം രൂക്ഷമായി. മാണിയുടെ അഭിഭാഷകനോട് കോടതി ഉന്നയിച്ച ചോദ്യവും ശ്രദ്ധിക്കപ്പെട്ടു. പ്രതിയുടെ അഭിഭാഷകനായ താങ്കള്‍ എങ്ങനെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഇരിക്കരുത് എന്ന് പറയുകയെന്ന് കോടതി ചോദിച്ചു. ആരാണ് വിജിലന്‍സിന് വേണ്ടി ഹാജരാകാന്‍ നിയോഗിക്കപ്പെട്ട വ്യക്തിയെന്ന സംശയവും കോടതിക്കുണ്ടായി.
സര്‍ക്കാര്‍ ഇടപെട്ടു
ഈ വിഷയത്തില്‍ സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയായിരുന്നു ബാര്‍ കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്. മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ത്ത വ്യക്തി കൂടിയാണ് സതീശന്. മാണിക്കെതിരെ തെളിവുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. വിജിലന്‍സിന്റെ അഭിഭാഷകനായി കോടതിയില്‍ എത്തേണ്ടത് ആരാണ് എന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇതിന് പിന്നാലെയാണ് സതീശനെ തദ് സ്ഥാനത്ത് നിന്ന് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബന്ധപ്പെട്ട ഉത്തരവില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു.
ഉടക്കിട്ട് വിഎസ് അച്യുതാനന്ദന്
ബാര്‍ കേസില്‍ പരാതിക്കാരായിരുന്ന കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവര്‍ മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ രംഗത്തുവരാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. അച്യുതാനന്ദന് പുറമെ മുന്‍ പരാതിക്കാരായ വി മുരളീധരന്, ബിജു രമേശ്, അഡ്വ. നോബിള്‍ മാത്യു എന്നിവരും വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്ന് കോടതവിയില് ആവശ്യപ്പെട്ടു. വിശദമായ നിലപാട് അറിയിക്കാന്‍ ആറാഴ്ച സമയം വേണമെന്ന വിഎസ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസ് ജൂണ്‍ ആറിലേക്ക് മാറ്റി.
ഗര്‍ഭിണിയായ ഗായികയെ വെടിവച്ചുകൊന്നു; ആഘോഷത്തിനിടെ എഴുന്നേറ്റില്ല!! ഞെട്ടുന്ന സംഭവം