ബാർ കോഴ ആരോപണം: ബാറുടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നൽകാൻ രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ബിജു രമേശിനെതിരെ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും കുടുംബത്തിനുമെതിരേ അപകീര്‍ത്തികരവും, അസത്യജടിലവുമായ പ്രസ്താവനകള്‍ നടത്തിയ ബാര്‍ ഉടമ ബിജുരമേശിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി പങ്കില്ല എന്നു കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും, അസത്യജടിലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയത് എന്ന് ചെന്നിത്തല ആരോപിച്ചു. ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള പോരാട്ടമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തുന്നത് . അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിതശ്രമമാണ് ബിജുരമേശിന്റെ വ്യാജ ആരോപണങ്ങൾ എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബാറുടമകൾ പിരിച്ച പണത്തിൽ നിന്ന് ഒരു കോടി രൂപ കെപിസിസി ഓഫീസിൽ ചെന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്ന് ബിജു രമേശ് ആരോപിച്ചിരുന്നു. ഈ ആരോപണത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരിക്കുകയാണ്. 164 നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് പറയാഞ്ഞത് അദ്ദേഹം അപേക്ഷിച്ചത് കൊണ്ടാണെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
പ്രകാരം മൊഴി നല്‍കുന്നതിന് തലേ ദിവസം രമേശ് ചെന്നിത്തലയുടെ ഗണ്‍മാന്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. ചേച്ചിക്ക് കൊടുക്കാം എന്ന് പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് എന്നും രാത്രി ഒന്നും കഴിച്ചിട്ടില്ലെന്നും പറഞ്ഞു. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞുവെന്ന് ബിജു രമേശ് വെളിപ്പെടുത്തി.
രാവിലെ 11.30ന് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്ന് ചെന്നിത്തല നേരിട്ട് വിളിച്ചു. തന്നെ ഉപദ്രവിക്കരുതെന്നും അച്ഛനുമായൊക്കെ വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. അന്ന് ചെന്നിത്തല കാല് പിടിച്ച് പറഞ്ഞത് കൊണ്ടാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി ആയിരുന്നു. അതേ ചെന്നിത്തല പിന്നീട് ബാര്‍ കേസ് താന്‍ കെട്ടിച്ചമച്ചു എന്ന പരാതിയുണ്ടാക്കി അന്വേഷണം നടത്തിച്ചുവെന്നും ബിജു രമേശ് ആരോപിച്ചു.
Recommended Video