ശബരിമല വിവാദം തീര്‍ന്നു, ജനം ടിവി റേറ്റിങ് കുത്തനെ ഇടിഞ്ഞു...!!! ആദ്യ അഞ്ചില്‍ പോലും ഇല്ല
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിവാദം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് മലയാളം ടെലിവിഷന്‍ രംഗത്തും ചില പുതിയ പ്രവണതകള്‍ ദൃശ്യമായിരുന്നു. അതുവരെ റേറ്റിങ്ങില്‍ എവിടേയും ഇല്ലാതിരുന്ന ജനം ടിവി പെട്ടെന്ന് കുതിച്ചുകയറുന്ന ഒരു കാഴ്ചയാണ് കണ്ടത്.
ന്യൂനപക്ഷ തീവ്രവാദവും വളരുന്നു; ശബരിമലയിൽ യുവതികളെ കയറ്റലല്ല നിലപാടെന്നും കോടിയേരി
ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്തം അവസാനിപ്പിക്കാന്‍ ആയില്ലെങ്കിലും ഒരുഘട്ടത്തില്‍ ജനം ടിവിയും ഏഷ്യാനെറ്റ് ന്യൂസും തമ്മിലാണ് മത്സരം എന്ന നിലവരെ എത്തിയിരുന്നു. ശബരിമല വിവാദം വാര്‍ത്തകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴും ജനം ടിവി അവരുടെ റേറ്റിങ്ങില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ ബാര്‍ക്ക് പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരം കേരളത്തിലെ ആദ്യ അഞ്ച് വാര്‍ത്താ ചാനലുകളുടെ പട്ടികയില്‍ ജനം ടിവി ഇടം നേടിയിട്ടില്ല. 2019 ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ള കണക്കുകള്‍ ആണ് ബാര്‍ക്ക് ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിനാണ്. രണ്ടാം സ്ഥാനത്ത് മനോരമ ന്യൂസും മൂന്നാം സ്ഥാനത്ത് മാതൃഭൂമി ന്യൂസും ഉണ്ട്. ന്യൂസ് 18 കേരളവും ട്വിന്റിഫോര്‍ ന്യൂസും ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. ജനം ടിവി ആറാം സ്ഥാനത്താണുള്ളത്. മീഡിയ വണ്‍, കൈരളി ന്യൂസ് എന്നിവ ജനം ടിവിയ്ക്കും പിറകിലാണ്.
ശബരിമല വിവാദ കാലത്ത് വളരെ പെട്ടെന്നായിരുന്നു ജനം ടിവിയുടെ മുന്നേറ്റം. 2018 ല്‍ 39-ാം ആഴ്ചയില്‍ ജനം ടിവിയുടെ ഇംപ്രഷന്‍സ് 2,950 ആയിരുന്നു. അടുത്ത ആഴ്ചയില്‍ ഇത് 4,531 ആയി ഉയര്‍ന്നു. തൊട്ടടുത്ത ആഴ്ചയില്‍ 7,438 ഉം ആയി. 42-ാം ആഴ്ചയില്‍ ഒറ്റയടിക്ക് 24,509 ഉം 43-ാം ആഴ്ചയില്‍ 32,072 ഉം ആയി ഉയര്‍ന്നു. 45-ാം ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന ഘട്ടമെത്തിയപ്പോള്‍ ജനം ടിവിയുടെ ഇംപ്രഷന്‍സ് 41,317 എത്തിയിരുന്നു. എന്നാല്‍ പുതിയ കണക്കില്‍ അതിന്റെ നാലിലൊന്ന് പോലും ജനം ടിവിയ്ക്ക് എത്താന്‍ സാധിച്ചിട്ടില്ല.
ശബരിമല വിവാദം നടക്കുമ്പോള്‍ മറ്റ് വാര്‍ത്താ ചാനലുകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ സംഘടിതമായ നീക്കം നടത്തിയിരുന്നു. ജനം ടിവിയ്ക്ക് അനുകൂലമായ കാമ്പയിനും അവര്‍ നടത്തിയിരുന്നു.