'തമിഴ്നാട്ടിൽ നിന്നും പാറ കൊണ്ടുവരുന്നതിനുള്ള തടസം പരിഹരിക്കും;വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ'
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്റ്റംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായ രീതിയിൽ മുന്നോട്ട് പോവുകയാണെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായുള്ള പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
54 ലക്ഷം ടൺ പാറ സംഭരിക്കുകയും 49 ലക്ഷം ടൺ നിക്ഷേപിക്കുകയും ചെയ്തു. നിലവിൽ ആവശ്യമായ 26 ലക്ഷം ടൺ പാറക്കാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ നിന്നു പാറ കൊണ്ടുവരുന്നതിനുള്ള തടസങ്ങൾ പരിഹരിക്കുന്നതിനായുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തമിഴ്‌നാട് സർക്കാറുമായി ചർച്ചകൾ നടത്തിയും സംസ്ഥാനത്തെ അനുവദനീയമായ ക്വാറികൾ ഉപയോഗിച്ചും പാറ ലഭ്യതയിലെ പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. തലസ്ഥാനത്ത് കടവിളയിലും പത്തനംതിട്ടയിൽ കൂടൽ എന്ന സ്ഥലത്തുമാണ് പുതുതായി ക്വാറി ഏറ്റെടുത്തിട്ടുള്ളത്.

2024 മേയ് മാസത്തോടെ പദ്ധതിയുടെ ഒന്നാം ഘട്ടം കമ്മീഷൻ ചെയ്യും. പവര്‍ സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിർമാണം പൂർത്തിയായി. ആദ്യ കപ്പൽ എത്തുന്നതിനു മുൻപായി വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി ഇ ഒയും എം ഡിയും ചൈന സന്ദർശിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഇന്റർനാഷണൽ കോൺക്ലേവ് ഒക്ടോബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications