എൽഡിഎഫ് സർക്കാർ ബാറുകൾ തുറന്നതെന്തിന്? സിപിഎമ്മുകാർ കുടിയന്മാർ ആയതുകൊണ്ടല്ല.... പിന്നെയോ?
അടിമാലി: കേരളത്തിലെ പൂട്ടിയ ബാറുകൾ തുറന്നതെന്നിനെന്ന മറുപടിയുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ബാറുകള്‍ തുറന്നത് സമൂഹം നശിക്കാതിരിക്കാനാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി പറയുന്നത്. ബാറുകള്‍ തുറക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കാരണമായത് ഇക്കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞങ്ങളൊക്കെ കുടിയന്‍മാരായതുകൊണ്ടല്ല മറിച്ച് സമൂഹം നശിക്കാതിരിക്കാനാണ് ബാറുകള്‍ തുറന്നത്. ബാറുകള്‍ അടച്ചത് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പനയില്‍ ജില്ലാ പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മണിയുടെ പ്രതികരണം.
ബാറുകൾ പൂട്ടിയ ശേഷം ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിച്ചു. ലഹരി വസ്തുക്കളായ കഞ്ചാവിന്റെയും വ്യാജമദ്യത്തിന്റെയും ഉപഭോഗം കേരളത്തിൽ വർധിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാറുകൾ വീണ്ടും തുറക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതെന്നും വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.