മലങ്കര ഓർത്തഡോക്സ് സഭാ തലവൻ മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു
പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു. 74 വയസായിരുന്നു. ഒന്നര വർഷമായി അർബുധ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില ഏറെ ഗുരുതരമായതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. 21-ാം മലങ്കര മെത്രാപ്പോലീത്തയുമായ മോര്‍ പൗലോസ് ദ്വിതിയന്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പരമാചാര്യന്‍മാരില്‍ ഒരാളുമായിരുന്നു. 13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. തൃശൂർ ജില്ലയിലെ കുന്നംകുളമാണ് ജന്മദേശം. മാതാപിതാക്കൾ പുലിക്കോട്ടിൽ കുടുംബാംഗമായ കുഞ്ഞീറ്റയും ഐപ്പും. പഴഞ്ഞിയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശൂർ സെന്റ് തോമസ് കോളജിൽനിന്ന് ബിരുദം നേടിയ അദ്ദേഹം കോട്ടയം സെമിനാരിയിലാണ് വൈദികപഠനത്തിന് ചേർന്നത്. 1982 ഡിസംബർ 28നു കൂടിയ മലങ്കര അസോസിയേഷൻ മേൽപട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു.
2006 ഒക്ടോബര്‍ 12 ന് മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു. സഭാ അദ്ധ്യക്ഷനായിരുന്ന മോര്‍ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് 2010 നവംബര്‍ 1-ന് പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നപേരില്‍ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.
സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകൾക്കു പങ്കാളിത്തം ഉറപ്പാക്കിയതും സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും 2011 ൽ വോട്ടവകാശം ഏർപ്പെടുത്തിയതുമാണ് ബാവായുടെ ഭരണപരിഷ്കാരങ്ങളിൽ പ്രധാനം. സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
Recommended Video