ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം നടക്കുന്ന സ്ഥലങ്ങളിൽ വ്യാപക സംഘർഷം. പ്രദർശനം സംഘടപ്പിച്ച ഇടങ്ങളിൽ ബി ജെ പി, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പലയിടത്തും പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചിലയിടങ്ങളിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
തിരുവനന്തപുരത്ത് പൂജപ്പുര ജങ്ഷനിലായിരുന്നു ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും തടയുമെന്നും ബി ജെ പി നേരത്തേ വെല്ലുവിളിച്ചിരുന്നു. അതേസമയം എത്ര പ്രതിഷേധമുണ്ടായാലും പ്രദർശിപ്പിക്കുമെന്നതായിരുന്നു ഡിവൈഎഫ്ഐ നിലപാട്. ഇതോടെ റോഡ് ബാരിക്കേഡ് കെട്ടി പോലീസ് അടച്ചു. എന്നാൽ വലിയ പ്രതിഷേധവുമായി എത്തിയ ബി ജെ പി , യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് തകർക്കാനുള്ള ശ്രമം നടത്തി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പത്തോളം തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞ് പോകാൻ പ്രവർത്തകർ കൂട്ടാക്കിയില്ല. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പ്രതിഷേധം നടക്കുന്നതിന്റെ 200 മീറ്റർ അകലെയായാണ് ഡിവൈഎഫ്ഐ പ്രദർശനം സംഘടിപ്പിച്ചത്. ബി ജെ പി പ്രതിഷേധത്തിനിടയും ഇവിടെ പ്രദർശനം തുടരുകയാണ്. മുൻ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രദർശനത്തിനെതിരേയും ബി ജെ പിക്കാർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ്അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കാലടി സംസ്കൃത സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തെ പോലീസ് ഗേറ്റിനരികെ തടഞ്ഞു. ഇതോടെ എസ് എഫ് ഐ , കെ എസ് യു കൊടികളും പോസ്റ്ററുകളും ബി ജെ പി പ്രവർത്തകർ നശിപ്പിച്ചു. കണ്ണൂർ സർവ്വകലാശാല, കാസർഗോഡ് കേന്ദ്ര സർവ്വകലാശാല , എന്നിവിടങ്ങളിൽ എല്ലാം ഡോക്യുമെന്ററി പ്രദർശനം നടന്നിരുന്നു.
തടയുമെന്ന് യുവമോർച്ച: കൂസാക്കാതെ ഡിവൈഎഫ്ഐ, കോഴിക്കോട് ബിബിസി ഡോക്യുമെന്ററി പ്രദർശനം