പാലം വലിച്ച് ബിഡിജെഎസ്!! അരൂരിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന്... വ്യാഴാഴ്ച അടിയന്തര ബിജെപി യോഗം!!
ചേർത്തല: അരൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയെ പ്രതിസന്ധിയിലാക്കി ബിഡിജെഎസ്. അരൂർ സീറ്റിൽ മത്സരിക്കാനില്ലെന്നാണ് ബിഡിജെഎസ് സംസ്ഥാന കൌൺസിലിന്റെ തീരുമാനം. പാർട്ടിക്ക് അർഹമായ പരിഗണന കിട്ടാത്തതിനാലാണ് തീരുമാനമെന്നാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചത്. അരുർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണാനാണ് യോഗം തുഷാറിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം.
അരൂരിൽ മനു സി പുളിക്കൽ, എറണാകുളത്ത് അഡ്വക്കറ്റ് മനുറോയി, രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളിൽ ധാരണയായി
സംസ്ഥാനത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉടലെടുക്കുന്ന സംവിധാനമായി. ബിജെപിയാണ് ബിഡിജെഎസ് നേരിടുന്ന അവഗണനക്ക് കാരണമെന്നുമാണ് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചത്. എന്നാൽ തൽക്കാലത്തേക്ക് എൻഡിഎയിൽ തന്നെ തുടരുമെന്നും, എന്നാൽ അനിവാര്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തുഷാർ കൂട്ടിച്ചേർത്തു.
നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച ശേഷം മാത്രം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പോയാൽ മതിയെന്ന നിലപാടിലാണ് ബിഡിജെഎസ്. കേരളത്തിൽ ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിലാണ് ബിഡിജെഎസ് നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബിജെപി വ്യാഴാഴ്ച അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.