സമ്മർദ്ദം ശക്തമാക്കി ബിഡിജെഎസ്; സ്ഥാനമാനങ്ങൾ സംബന്ധിച്ച് ഉടൻ തീരുമാനം വേണം
തിരുവനന്തപുരം: ആറ് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നിലപാട് കടുപ്പിച്ച് ബിഡിജെഎസ്. എൻഡിഎയിൽ ബിഡിജെഎസിന് ലഭിക്കേണ്ട സ്ഥാനമാനങ്ങളെക്കുറിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അരൂർ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്ന് കൊച്ചിയിൽ നടന്ന ഉഭയകക്ഷി യോഗത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി മുൻപും ബിഡിജെഎസ് മത്സരിച്ച സീറ്റാണ് അരൂർ.
സോവിയറ്റിനൊപ്പം ചേര്ന്ന് ബ്രിട്ടിഷുകാരന് ജയ് വിളിച്ചവരാണ് നിങ്ങള്; രാജേഷിന് മറുപടിയുമായി ചാമക്കാല
ബിഡിജെഎസിന് സ്ഥാനമാനങ്ങൾ നൽകുന്ന കാര്യത്തിൽ ഇനിയും വൈകരുതെന്നാണ് പാർട്ടിയുടെ നിലപാട്. എൻഡിഎയിൽ ബിഡിജെഎസിനെ അവഗണിക്കുന്നുവെന്ന പരാതി നേതാക്കൾ നേരത്തെ തന്നെ ഉയർത്തിയിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ചുരുക്കം ചില സ്ഥാന മാനങ്ങൾ കിട്ടിയെങ്കിലും അത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മാത്രമായിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണ കാലതാമസം ഉണ്ടാവരുതെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്.
തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് ലഭിക്കുന്നതിനായി ബിഡിജെഎസ് തുടക്കം മുതൽ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടില്ല. കൂടുതൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നേടിയെടുക്കാനാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിയിൽ നടന്ന യോഗത്തിൽ ഈ വിഷയങ്ങൾ ചർച്ചായായി. അരൂർ സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ മുന്നണിയിൽ യാതൊരു ഭിന്നതയുമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.
മുന്നണിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെ കുറിച്ച് യോഗം ചർച്ച ചെയ്തുവെന്ന് ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. അടുത്തമാസം 15 ന് നടക്കുന്ന എൻഡിഎ യോഗത്തിന് മുന്നോടിയായി വിവിധ കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ തുടരുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.