ലോക്സഭാ തെരഞ്ഞെടുപ്പിൽ 8 സീറ്റുകൾ വേണമെന്ന ആവശ്യവുമായി ബിഡിജെസ്.. അമിത് ഷായെ കാണും
ദില്ലി: കേരളത്തില്‍ ഭരണം പിടിക്കുക എന്നത് ബിജെപിയുടെ വര്‍ഷങ്ങളായുള്ള അഭിമാന പ്രശ്‌നമാണ്. വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബിഡിജെഎസിനെ കൂടെക്കൂട്ടി മുന്നണിയുണ്ടാക്കി കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിനെ നേരിട്ടുവെങ്കിലും മെച്ചമുണ്ടാക്കാനായില്ല. അതിനിടെ വാഗ്ദാനം ചെയ്തവയൊന്നും ലഭിക്കാത്തതിലുള്ള അതൃപ്തി ബിഡിജെസ് പുറത്ത് വിട്ടതോടെ സഖ്യം പാലത്തിലായി.
എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികെ പുതിയ ആവശ്യമാണ് ബിഡിജെഎസ് ഉന്നയിച്ചിരിക്കുന്നത്. 8 ലോക്‌സഭാ സീറ്റുകള്‍ ബിഡിജെഎസിന് വേണം എന്നതാണ് ആവശ്യം. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇക്കാര്യം ഉന്നയിച്ചു.
ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആറ്റിങ്ങല്‍, തൃശൂര്‍, ചാലക്കുടി, ആലപ്പുഴ, വയനാട് എന്നീ മണ്ഡലങ്ങളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച അമിത് ഷായുടെ വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയിലും ബിഡിജെസ് ഇക്കാര്യം മുന്നോട്ട് വെയ്ക്കും. ഇത്തവണ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മാത്രമല്ല, മലബാറിലും സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.
കേരളത്തിലെ ബിജെപി-ബിഡിജെഎസ് സഖ്യത്തിലുള്ള അസ്വാരസ്യങ്ങളും തര്‍ക്കങ്ങളും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. ഒരുമിച്ച് മത്സരിച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് ജയിക്കാന്‍ സാധിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.