പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തി; ബിഡിജെഎസിനെ പഴിചാരാൻ നോക്കേണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി
തിരുവനന്തപുരം: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. പാലായിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് തുഷാർ ആരോപിച്ചു. വോട്ട് കച്ചവടം നടത്തി പരാജയപ്പെട്ടപ്പോൾ തോൽവിയുടെ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും തുഷാർ പറയുന്നു. പാലായിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കെതിരെയും തുഷാർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നും തുഷാർ കുറ്റപ്പെടുത്തി.
കശ്മീരിൽ പോസ്റ്റ് പെയിഡ് മൊബൈൽ സേവനങ്ങൾ പുനസ്ഥാപിക്കുന്നു; 68 ദിവസത്തെ നിയന്ത്രണങ്ങൾക്കൊടുവിൽ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അത് ശരിയല്ല, എസ്എൻഡിപി ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെയാണ് വോട്ട് കച്ചവടം നടന്നെന്ന് ആരോപിച്ചത്. ഇതിന്റെ ഉത്തരവാദിത്തം എസ്എൻഡിപിയുടേയോ ബിഡിജെഎസിന്റെയോ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും തുഷാർ വ്യക്തമാക്കി.
സംസ്ഥാനത്ത് 5 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഘടകക്ഷിയായ ബിഡിജെഎസിന്റെ ഭിന്നത ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. ബിഡിജെഎസ് മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ നിലവിൽ എൻഡിഎയ്ക്കൊപ്പം തുടരാനാണ് തീരുമാനമെന്നും തുഷാർ കൂട്ടിച്ചേർത്തിരുന്നു.
അരൂരിലും എറണാകുളത്തും ജയിക്കില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടി തുഷാർ പറഞ്ഞതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സംഘടനാ ശക്തിയുള്ള അരൂരിൽ മത്സരത്തിൽ നിന്നും ബിഡിജെഎസ് വിട്ടുനിന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.