ബിജെപിക്ക് ഒരു അവസരം കൂടി നല്‍കും: തീരുമാനമായില്ലെങ്കില്‍ മുന്നണി വിടണമെന്ന് ബിഡിജെഎസ് നേതാക്കള്‍
കോട്ടയം: കേരളത്തിലെ എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയും ബിഡിജെഎസും തമ്മിലുള്ള വിള്ളല്‍ വീണ്ടും രൂക്ഷമാവുന്നു. ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ സീറ്റില്‍ മത്സരിക്കാതിരുന്ന ബിഡിജെഎസ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പുമായി സഹകരിക്കാന്‍ തയ്യാറായിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെ ബിഡിജെഎസ് മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാവുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ..
ബിജെപിക്ക് സാധിച്ചില്ല
പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെയാണ് ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. എന്‍ഡിഎയെ ഏകോപിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും ഒറ്റക്ക് മത്സരിച്ചാല്‍ കേരളത്തില്‍ അധികാരത്തില്‍ വരാനാകില്ലെന്ന് ബിജെപി നേതാക്കള്‍ മനസ്സിലാക്കണമെന്നും തുഷാര്‍ പറഞ്ഞു.
തട്ടിക്കൂട്ടുന്ന പരിപാടി ശരിയല്ല
തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ സംവിധാനം തട്ടിക്കൂട്ടുന്ന പരിപാടി ശരിയല്ല. നേരത്തെ തന്നെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ നടത്തണം. 6 ശതമാനമായിരുന്ന എന്‍.ഡി.എ വോട്ട്ഷെയര്‍ 16 ശതമാനമായത് ബിഡിജെഎസ് വന്നതിനാലാണെന്നും തുഷാര്‍ പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പില്‍
പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് വോട്ടുകള്‍ ചോര്‍ന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പാര്‍ട്ടിയുടെ വോട്ടുകള്‍ ചോര്‍ന്നിട്ടില്ല. താന്‍ പങ്കെടുത്ത ബിഡിജെഎസ് കണ്‍വന്‍ഷനില്‍ പോലും സ്ഥാനാര്‍ത്ഥി പങ്കെടുത്തില്ലെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു.
എന്‍ഡിഎ വിടണം
ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ വിടണമെന്ന വികാരവും ബിഡിജെഎസില്‍ ശക്തമാവുന്നുണ്ട്. നേരത്തെ നല്‍കിയ രാജ്യസഭാ സീറ്റടക്കം നല്‍കണമെന്ന ആവശ്യവുമായി ബിജെപി കേന്ദ്ര നേതൃത്വത്തെ പാര്‍ട്ടി സമീപിക്കും.
കേന്ദ്ര നേതൃത്വത്തിന്‍റെ വാഗ്ദാനങ്ങള്‍
എന്നിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇനിയും എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, മുന്നണി വിടണമെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. മുന്നണിയുടെ ഭാഗമാവുമ്പോള്‍ വലിയ വാഗ്ദാനങ്ങളായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് നല്‍കിയിരുന്നത്.
കിട്ടിയത്
ഒരു രാജ്യസഭാ സീറ്റ്, എട്ട് ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളുമായിരുന്നു നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജെപി കേന്ദ്ര നേതൃത്വം ബിഡിജെഎസിന് മുന്നില്‍ വെച്ച വാഗ്ദാനം. എന്നാല്‍ കിട്ടിയതാകട്ടെ മൂന്ന് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങല്‍ മാത്രമാണ്.
അമിത് ഷായുമായി ചര്‍ച്ച
ഈ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പിന്നീട് തുഷാര്‍ വെള്ളാപ്പള്ളി തന്നെ ദില്ലിയിലെത്തി അമിത് ഷായുമായി നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
എക്സിക്യൂട്ടീവില്‍
ഈ സാഹചര്യത്തില്‍ ഇനിയും അവഗണ സഹിക്കാതെ മുന്നണി വിടണമെന്നാണ് പൊതുവികാരമാണ് കോട്ടയത്ത് ചേര്‍ന്ന എക്സിക്യൂട്ടീവില്‍ ഉയര്‍ന്നു വന്നത്. മുന്നണി വിടണമെന്ന ആവശ്യത്തില്‍ 14 ജില്ലാ പ്രസിഡന്‍റുമാരും ഉറച്ചു നിന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രാദേശിക തലത്തില്‍
അടുത്ത നീക്കത്തിലും ആവശ്യങ്ങല്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ബിഡിജെഎസിന്‍റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ മുന്നണി വിടുന്ന കാര്യം പ്രഖ്യാപിക്കും. സംസ്ഥാന തലത്തില്‍ സഖ്യം രൂപീകരിക്കാതെ പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കാനാണ് ആലോചിക്കുന്നത്.
പ്രതീക്ഷ
ഓരോ പ്രദേശത്തേയും സാഹചര്യം അടിസ്ഥാനമാക്കിയാണ് സഖ്യം രൂപീകരിക്കേണ്ടത്. കോണ്‍ഗ്രസുമായും സിപിഎമ്മുമായും ഇക്കാര്യത്തില്‍ സഹകരണമാവാം. എസ്എന്‍ഡിപി സംവിധാനം കൂടി ഉപയോഗപ്പെടുത്തി സ്വാധീന മേഖലകളില്‍ വിജയിച്ചു കയറാന്‍ സാധിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ചര്‍ച്ച
കോണ്‍ഗ്രസ്, സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകളും ബിഡിജെഎസ് നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സഖ്യത്തിലെ നേട്ടവും കോട്ടങ്ങളും പരിഗണിച്ച് വേണം നിയമസഭാ തിരഞ്ഞെടുപ്പിലെ സഖ്യവും തീരുമാനിക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം.
ഇടത് പാളയം
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പ്രവേശനം നേടണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. എന്നാല്‍ വലിയ രാഷ്ട്രീയ ശക്തിയാല്ലാത്ത ബിഡിജെഎസിനെ ഇടതുമുന്നണി സ്വീകരിക്കുമോയെന്നത് സംശയമാണ്. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളും ഈ നീക്കത്തെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാവും.
കോണ്‍ഗ്രസ് ബന്ധം
എന്‍ഡിഎ വിടാന്‍ തിരുമാനിക്കുകയും എല്‍ഡിഎഫ് സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് യുഡിഎഫ് പാളയത്തില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. അതേസമയം ആവശ്യങ്ങളില്‍ പകുതിയെങ്കില്‍ അംഗീകരിക്കാന്‍ ബിജെപി തയ്യാറായാല്‍ ബിഡിജെഎസ് മുന്നണിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ ക്ഷണിക്കണമെന്ന് മിലിന്ദ് ദിയോറ
മഹാരാഷ്ട്രയിൽ പുതിയ സാധ്യതകൾ തേടി ബിജെപി; നീക്കം തടയിടാൻ ശിവസേന, നീക്കം സജീവം