വെള്ളാപ്പള്ളിയുടെ കുടുംബം രക്തം കുടിക്കുന്ന ഡ്രാക്കുള; തുഷാറിന് അനധികൃത സ്വത്തുണ്ടെന്ന് സുഭാഷ് വാസു!
വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ ആഞ്ഞടിച്ച് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു. ബിഡിജെഎസിന് വേണ്ടി പ്രവർത്തിച്ചത് താനാണ്. തുഷാർ പ്രസിഡന്റായി അഭിനയിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർലമെൻറ് ഇലക്ഷനിൽ ആറ്റിങ്ങൽ ആലപ്പുഴ സീറ്റുകൾ സിപിഎമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തിയെന്ന ആരോപണവും അദ്ദേഹം ഉയർത്തി.
മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു. അതേസമയം കോന്നിയിൽ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും സുഭാഷ് വാസു പറഞ്ഞു. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞിരുന്നു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ് രാജി സന്നദ്ധത അറിയിച്ചിരുന്നത്.
2018ൽലാണ് സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയായിരുന്നു. തർക്കം രൂക്ഷമായതിനു പിന്നാലെ സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിടുന്ന സാഹചര്യം പോലംു നിലനിന്നിരുന്നു. ഇതേ തുടർന്ന്, രേഖകൾ മോഷ്ടിച്ചുവെന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പോലീസിനെ സമീപിക്കുകയും ചെയ്തു.
തന്നെ വിദേശത്ത് ചെക്ക് കേസിൽ പ്രതിയാക്കിയതിൽ സുഭാഷ് വാസുവിന് പങ്കുണ്ടോയെന്ന് പഠിക്കണമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരുന്നു. മാവേലിക്കര വെള്ളാപ്പള്ളി നടേശൻ എൻജിനീയറിങ് കോളേജിന്റെ പേരിൽ 22 കോടി രൂപയാണ് സുഭാഷ് വാസു ബാങ്കിൽ നിന്ന് ലോൺ എടുത്തത്. ഈ തുക കൊണ്ട് പത്തനംതിട്ടയിലും മറ്റും സ്വന്തം പേരിൽ ഭൂമി വാങ്ങിയതല്ലാതെ കോളജിന് വേണ്ടി ചിലവഴിച്ചില്ല എന്ന ആരോപണവും സുഭാഷ് വാസുവിനെതിരെ ഉയർന്നിരുന്നു.