പിസി ജോർജിന്റെ ഞെട്ടിക്കുന്ന നീക്കം, 2021നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് അത് സംഭവിക്കും; വൻ ട്വിസ്റ്റ്
കോട്ടയം: അടുത്ത വര്‍ഷം കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമല്ല എന്‍ഡിഎയ്ക്കും ഏറെ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ശക്തരായ മുന്നണികളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ എന്‍ഡിഎയിലേക്ക് എത്തിക്കാനുള്ള അണിയറ നീക്കങ്ങള്‍ ശക്തമായി നടക്കുന്നുണ്ട്.
എന്നാല്‍ ഇതിന് തടയിടാന്‍ എല്‍ഡിഎഫിലും പദ്ധതികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ എന്‍ഡിഎയില്‍ ഉണ്ടായിരുന്നു മുന്നണികളിലൊന്നായിരുന്നു പിസി ജോര്‍ജിന്റെ കേരള ജനപക്ഷം. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കിപ്പുറം എന്‍ഡിഎ മുന്നണി വിടുകയാണെന്ന് പിസി ജോര്‍ജ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പിസി ജോര്‍ജ് എന്‍ഡിഎയില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിലേക്ക് കടക്കുന്നതായാണ് സൂചന..
എന്‍ഡിഎയില്‍ ചേര്‍ന്നത്
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്. ബിജെപി നയിക്കുന്ന മുന്നണിയില്‍ ചേരുന്നതിന് മുന്‍പ് ഇടത് പക്ഷത്തും വലത് പക്ഷത്തും കയറിക്കൂടാന്‍ പിസി ജോര്‍ജ് ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ട് മുന്നണികളും പിസി ജോര്‍ജിനെ അവഗണിക്കുകയായിരുന്നു.
നേട്ടമുണ്ടാക്കാന്‍
എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ശബരിമല വിഷയത്തിലടക്കം ബിജെപി അനുകൂല നിലപാടുമായി പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു. ക്രിസ്ത്യന്‍ വോട്ടുകളാണ് പിസിയിലൂടെ എന്‍ഡിഎ ഉന്നമിട്ടത്. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജ് വോട്ട് പിടിക്കാനിറങ്ങി. എന്നാല്‍ സുരേന്ദ്രന് വിജയിക്കാനായില്ല. പിന്നാലെ 5 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇതോടെ പിസി ജോര്‍ജ് എന്‍ഡിഎയ്ക്ക് എതിരെ തിരിഞ്ഞു.
തട്ടിക്കൂട്ട് സംവിധാനം
ഗ്രൂപ്പിസത്തിന്റെ അതിപ്രസരം എന്‍ഡിഎ തട്ടിക്കൂട്ട് സംവിധാനമാണെന്നും ബിജെപി ഒരു മര്യാദയും കാണിക്കുന്നില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. ബിജെപിയില്‍ ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാനാണ് പാര്‍ട്ടി മത്സരിച്ചത് എന്നും സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചത് തോല്‍പ്പിക്കാന്‍ വേണ്ടിയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. 2021 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പിസി അന്ന് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
Recommended Video
യുഡിഎഫിലേക്ക്
എന്നാല്‍ ഇപ്പോള്‍ കേരള ജനപക്ഷത്തെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പിസി ജോര്‍ജമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന രീതിയില്‍ 2021 ല്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിയില്‍ ഉണ്ടാകുമെന്ന് പിസി ജോര്‍ജ് 24 ചാനലിനോട് പറഞ്ഞു.
ജോസഫുമായി
പിജെ ജോസഫ് വിഭാഗത്തിന്റെ വിബാഗവുമായി ലയിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിസി ജോര്‍ജുമായി മുന്നോട്ടുവച്ച നിര്‍ദ്ദേശം. എന്നാല്‍ ഈ ലയന സാധ്യത പിസി ജോര്‍ജ് തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയാണ് കേരള ജനപക്ഷം പാര്‍ട്ടി. പാര്‍ട്ടി തലത്തില്‍ എതെങ്കിലും ഒരു പാര്‍ട്ടിയുമായി ലയന ചര്‍ച്ച നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും ഒരു മുന്നണിയിലേക്ക് കടക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ജനപക്ഷം പാര്‍ട്ടിയായി
ഏതെങ്കിലും ഒരു മുന്നണിയിലേക്ക് ജനപക്ഷം പാര്‍ട്ടിയുമായി വരാനാണ് താല്‍പര്യമെന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം, കോട്ടയം പൂഞ്ഞാര്‍ മേഖലകളില്‍ പിസി ജോര്‍ജിന്റെ കേരള ജപക്ഷത്തിന് ശക്തമായ വേരോട്ടമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് മികച്ച വിജയമായിരുന്നു പൂഞ്ഞാറില്‍ നിന്നും നേടിയത്. ജോസ് കെ മാണി യുഡിഎഫ് വിട്ട സാഹചര്യം കണക്കിലെടുത്താണ് പിസി ജോര്‍ജ് യുഡിഎഫിലേക്ക് എത്തുന്നത്.