കേരളത്തിലെ മാവോയിസ്റ്റുകൾക്ക് പിന്നിൽ മുസ്ലീം തീവ്രവാദികൾ; വിവാദ പ്രസ്താവനയുമായി പി മോഹനൻ!
കോഴിക്കോട്: മാവോയിസ്റ്റ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ. കോഴിക്കോട് രണ്ട് വിദ്യാർത്ഥികളെ മാവോയിസ്റ്റ് ലഘു ലേഖ വിതരണം ചെയ്തെന്ന പേരിൽ പോലീസ് അറസ്റ്റ് ചെയ്തത് വൻ ചർച്ചാ വിഷയമായിരുന്നു. പാർട്ടി അംഗങ്ങളായിരുന്ന വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ പ്രാദേശിക ഘടകങ്ങൾ പ്രതിഷേധവുമായി വന്നിരുന്നു.
വിദ്യാർത്ഥികൾക്ക് നിയമ സഹായം പാർട്ടി നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജില്ല നേതൃത്വം ഇതിന് എതിർത്ത് രംഗത്ത് വരികയായിരുന്നു. തുടർന്ന് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിക്കുകയും, അന്വേഷണത്തിൽ ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റൊരു വിവാദ പ്രസ്താവനയുമായി ജില്ല സെക്രട്ടറി പി മോഹനൻ രംഗത്ത് വന്നിരിക്കുന്നത്.
മുസ്ലീം തീവ്രവാദം
താമരശ്ശേരിയില്‍ നടന്ന കെഎസ്കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പിമോഹനന്റെ പരാമര്‍ശങ്ങള്‍. കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്നാണ് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞത്. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
വെള്ളവും വളവും നല്കി വളര്‍ത്തുന്നു
ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നതെന്നും പി മോഹനൻ ആരോപിച്ചു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്കി വളര്‍ത്തുന്നതെന്നും അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു.
സർക്കാരിന് പിന്തുണ
മാവോയിസ്റ്റുകളും ഇസ്ലാം തീവ്രവാദ സംഘടനകളും തമ്മിൽ ഒരു ചങ്ങാത്തമുണ്ട്. ഇത് പോലീസ് പരിശോധിക്കണം. എന്നാൽ ഏത് മുസ്ലീം സംഘടനയ്ക്കാണ് മാവോയിസ്റ്റുമായി ബന്ധമെന്ന് പി മോഹനൻ വ്യക്തമാക്കിയിട്ടില്ല. മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചേര്‍ത്ത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടികളിൽ സിപിഎം രണ്ട് തട്ടിൽ നിൽക്കുമ്പോൾ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മൂന്നാമനെ തിരിച്ചറിഞ്ഞു
അതേസമയം യുഎപിഎ കേസിൽ മൂന്നാമനെ തിരിച്ചറിഞ്ഞതായി കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാൻ ആണ് മൂന്നാം പ്രതിയെന്ന് പോലീസ് അറിയിച്ചു. അലനെയും താഹയെയും കസ്റ്റഡിയിൽ എടുക്കുമ്പോൾ ഉസ്മാൻ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
നിലപാടില്‍ ഉറച്ച് പിണറായി
മൂന്നാമന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. പൊലീസ് കസ്റ്റഡി കഴിഞ്ഞ സാഹചര്യത്തിൽ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി. അതേസമയം മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് വേട്ട നിലപാടില്‍ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി. പോലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നു. പോലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണ്. പിണറായി വിജയന് പറഞ്ഞിരുന്നു.