ബിനീഷിന് ഇത്തവണ 'കുരുക്ക് മുറുകുമോ'... മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യല്‍; ആറിന് ഹാജരാകണം
ബെംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ .
ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?
കേരളത്തിലെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബിനീഷിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു . തുടര്‍ന്ന് ബിനീഷിന്റെ സ്വത്തുവകകളുടെ ക്രയവിക്രയങ്ങള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു . എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയാതെ ക്രയവിക്രയം പാടില്ലെന്നാണ് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ...
മയക്കുമരുന്ന് കേസ്
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിയ്ക്ക് അടുത്ത ബന്ധമാണുള്ളത് . ഈ ബന്ധം ബിനീഷ് തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അനൂപിന് പണം നല്കിയ കാര്യവും ബിനീഷ് തുറന്ന് സമ്മതിച്ചിരുന്നു .
അനൂപ് മുഹമ്മദിനേയും കൂട്ടരേയും നാർക്കോട്ടിക് കൺട്രോക്ഷ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിറകേ ബിനീഷിന്റെ പേര് ആരോപണമായി ഉയർത്തിക്കൊണ്ടുവന്നത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആയിരുന്നു.
ചോദ്യം ചെയ്യല്‍
ഒക്ടോബര്‍ 6, ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനീഷിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ബെംഗളൂരു ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ആണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസിന്റെ കാര്യം ഇഡി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
അനൂപിനെ ചോദ്യം ചെയ്തു
അനൂപ് മുഹമ്മദിനെ കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ബിനീഷ് സമ്മതിച്ച കാര്യങ്ങള്‍
അനൂപ് മുഹമ്മദിനെ അറിയാമെന്ന് ബിനീഷ് കോടിയേരി ആദ്യമേ സമ്മതിച്ചിട്ടുണ്ട്. അനൂപിന് ബെംഗളൂരുവില്‍ റസ്റ്റൊറന്റ് ബിസിനസ് തുടങ്ങാന്‍ ലക്ഷങ്ങള്‍ നല്കിയ കാര്യവും സമ്മതിച്ചതാണ്. എന്നാല്‍ ആ പണം തിരികെ കിട്ടിയില്ല എന്നാണ് ബിനീഷ് പറയുന്നത്. അനൂപിന്റെ മയക്കുമരുന്ന് ബന്ധങ്ങളെ പറ്റി അറിവില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
തുടരെ തുടരെ
ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത് സിപിഎമ്മിനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. ബിനീഷിന് പാര്‍ട്ടിയുമായി നേരിട്ട് ബന്ധമൊന്നും ഇപ്പോഴില്ലെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന് തുടരെ തുടരെ വിവാദങ്ങളില്‍ പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍
ബിനീഷ് കോടിയേരിയുടെ വിദേശത്ത് നിന്നുള്ള പണമിടപാടുകളെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി അന്വേഷിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസും നിലവിലുണ്ട്. ഇതിനെല്ലാം പുറമേയാണ് ബിനീഷിന്റെ സ്വത്തുവകകള്‍ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് രജിസ്ട്രേഷന് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.