സർക്കാർ പ്രതിസന്ധിയിലായപ്പോൾ ആരോപണങ്ങളുമായി പിടിച്ചുനിൽക്കാൻ ശ്രമം: ബെന്നി ബെഹനാൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയപാരമ്പര്യത്തിൽ ആർഎസ്എസ് ബന്ധം ആരോപിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മനോനില പരിശോധിക്കണമെന്നാവശ്യപ്പെട്ട ബെന്നി ബെഹനാൻ പിണറായി വിജയൻ സർക്കാർ പ്രതിസന്ധിയിലായപ്പോൾ വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിച്ചു പിടിച്ചുനിൽക്കാനാണ് കോടിയേരി ബാലകൃഷ്ണന്റെ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗുഡ് വിന്‍ തട്ടിപ്പുമായി ബന്ധമോ? അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
സ്വർണ്ണക്കടത്ത് കേസിൽ നാണംകെട്ട സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉയർത്തിയ അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞതിന്റെ ജാള്യതയിൽ നിന്നാണ് രമേശ് ചെന്നിത്തലക്ക് എതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വന്നിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുന്നതായി പലരും സംശയം ഉന്നയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാൻ ചൂണ്ടിക്കാണിക്കുന്നു. പാലത്തായി പീഡനക്കേസിൽ ആരാണ് ബിജെപിക്ക് കുടപിടിച്ചതെന്ന് പറയേണ്ട കാര്യമില്ലല്ലോ.
കോടിയേരിക്കെതിരെ ബോംബെറിഞ്ഞ ആർഎസ്എസ്സുകാരെ പോലും പിടികൂടാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള കായംകുളത്തെ ആർഎസ്എസ് ശാഖയുടെ ശിക്ഷക് ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് ജന്മഭൂമിയാണ്. രാമചന്ദ്രൻ പിള്ള ഇപ്പോൾ അത് ശരി വെക്കുകയും ചെയ്തു.
1977 മുതൽ ഭൂരിപക്ഷ വോട്ടിനു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ആർഎസ്എസ്സുമായി ബന്ധപ്പെടുന്ന പാർട്ടിയാണ് സിപിഎം. അന്ധമായ കോൺഗ്രസ് വിരോധം കൊണ്ട് ബിജെപിയെ അധികാരത്തിലേക്ക് ആനയിച്ചത് സിപിഎമ്മാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവർക്കും അറിവുള്ള കാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എസ്എഫ്ഐയും എബിവിപിയും പലപ്പോഴും സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സാഹചര്യമുണ്ടായാൽ ഇനിയും സഹകരിക്കുമെന്നും പറഞ്ഞത് മന്ത്രി എ കെ ബാലനാണെന്ന് ഓർക്കണം. രാഷ്ട്രീയമായി എതിരിടാൻ സാധിക്കാതെ വരുമ്പോൾ കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കുകയോ അല്ലെങ്കിൽ വർഗീയ പ്രചരണം നടത്തുകയോ ചെയ്യുന്ന രാഷ്ട്രീയ കുതന്ത്രം എന്നും സിപിഎമ്മിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സർക്കാരിന്റെ അഴിമതിയും, കൊള്ളരുതായ്മയും തുറന്ന് കാണിക്കുക എന്ന പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം ശ്രീ രമേശ് ചെന്നിത്തല നിറവേറ്റും. അതിൽ സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും വിളറി പൂണ്ടിട്ട് കാര്യമില്ല. രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ കോടിയേരി ബാലകൃഷ്ണന്റെ സർട്ടിഫിക്കറ്റ് ആവിശ്യമില്ലെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.