തട്ടിപ്പ് നടത്തിയ മകന്റെ സംരക്ഷകൻ കോടിയേരി.. പിബിയിൽ നിന്നും പുറത്താക്കണം.. യെച്ചൂരിക്ക് കത്ത്
തിരുവനന്തപുരം: ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റൊന്നും മതിയായില്ല ബിനോയ് കോടിയേരി വിഷയത്തില്‍ സിപിഎമ്മിന് മുഖം രക്ഷിക്കാന്‍. വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രവിലക്കെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സിപിഎമ്മിന് പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളില്ലാതായിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ് എല്ലാ കുന്തമുനകളും.
കാളനും കൂളനും അമ്പലത്തിൽ കയറിയാൽ ദേവി കോപിക്കും.. ദളിതനെ അടിച്ചമർത്തുന്ന വടയമ്പാടി മാതൃക!
വെട്ടിലായി സിപിഎം
ബിനോയ് കോടിയേരി വിഷയം ഉയര്‍ന്ന് വന്നപ്പോള്‍ മകനെതിരെ കേസില്ലെന്ന വാദമാണ് പാര്‍ട്ടിക്കകത്തും പുറത്തും കോടിയേരി ബാലകൃഷ്ണന് ഉയര്‍ത്തിയത്. വിഷയത്തില്‍ സിപിഎമ്മും കോടിയേരിക്കൊപ്പം തന്നെ നിന്നു. എന്നാലിപ്പോള്‍ ബിനോയ് കോടിയേരിക്കെതിരെ മാത്രമല്ല ബിനീഷ് കോടിയേരിക്കെതിരെയും ആരോപണം ഉയര്‍ന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി പൂര്‍ണമായും വെട്ടിലായിരിക്കുകയാണ്.
കോടിയേരിയെ പുറത്താക്കണം
ബിനോയ് കോടിയേരിയെ സംരക്ഷിക്കുന്ന കോടിയേരി ബാലകൃഷ്ണനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. അതാണ് മാതൃകാ നടപടിയെന്ന് ബെന്നി ബെഹനാന് കത്തില്‍ പറയുന്നു.
പറഞ്ഞതെല്ലാം തെറ്റ്
ഇതുവരെ മകന് വേണ്ടി കോടിയേരി പറഞ്ഞതെല്ലാം തെറ്റാണ് എന്ന് തെളിഞ്ഞു. ബിനോയ് കോടിയേരി നടത്തിയ സാമ്പത്തിക തട്ടിപ്പും അതിന് കോടിയേരി സംരക്ഷണം നല്കിയതും സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ജനങ്ങളും ആശയക്കുഴപ്പത്തിലാണ്.
യെച്ചൂരി മാതൃക കാട്ടണം
കേരളത്തില്‍ ഇതൊരു വന്‍ വിവാദമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി മാതൃക കാണിക്കണം എന്നാണ് ബെന്നി ബെഹനാന് ആവശ്യപ്പെടുന്നത്. ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച കമ്പനി പ്രതിനിധികള്‍ യെച്ചൂരിയെ കണ്ടിരുന്നു. അക്കാര്യം കോടിയേരിയെ അറിയിക്കുകയും ചെയ്തു.
വാദങ്ങൾ പൊളിഞ്ഞു
എന്നാല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ബിനോയിക്കെതിരെ കേസില്ലെന്നാണ് സിപിഎം വിശദീകരിച്ചത്. ബിനോയിക്ക് എതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സിപിഎം പറയുകയുണ്ടായി. എന്നാല്‍ പാര്‍ട്ടിയും കോടിയേരിയും പറഞ്ഞത് കളവാണ് എന്നാണ് പിന്നീട് തെളിഞ്ഞതെന്നും ബെന്നി ബെഹനാന് യെച്ചൂരിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.