ഉമ്മൻ ചാണ്ടിയെ വിട്ട് ചെന്നിത്തലയോട് അടുത്ത് ബെന്നി ബെഹനാൻ, ഗ്രൂപ്പ് പോര് കടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത് വരവേ പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് വിഷയങ്ങള്‍ പരിഹരിക്കാനാകാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. ബെന്നി ബെഹനാന്റെയും കെ മുരളീധരന്റെയും രാജിയ്ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിനുളളില്‍ അസ്വാരസ്യങ്ങള്‍ ശക്തമായത്.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ കരുത്തനുമായ ബെന്നി ബെഹനാന് ഗ്രൂപ്പ് വിട്ടേക്കും എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. രമേശ് ചെന്നിത്തലയുമായി ബെന്നി ബെഹനാന് കൂടുതല്‍ അടുക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
നാടകീയമായി രാജിപ്രഖ്യാപനം
ലോക്സഭാ എംപി കൂടിയായ ബെന്നി ബെഹനാന് ഇരട്ടപ്പദവി വഹിക്കുന്നു എന്ന കാരണം പറഞ്ഞാണ് വാര്‍ത്താ സമ്മേളനത്തില്‍ നാടകീയമായി രാജിപ്രഖ്യാപനം നടത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസിനുളളില്‍ പുകയുന്ന അസ്വാരസ്യങ്ങളും പുറത്ത് ചാടിയത്. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ബെന്നി ബെഹനാന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.
ബന്ധം ഉലഞ്ഞു
പിന്നാലെ എംഎം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ ആയി നിയോഗിക്കുകയും ചെയ്തു. ബെന്നി ബെഹനാന്റെ രാജിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളികള്‍ക്ക് പ്രധാന റോളുണ്ട്. ഒരു കാലത്ത് ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ബെന്നി ബെഹനാന്. എന്നാല്‍ ഇപ്പോള്‍ ഇരുനേതാക്കളും തമ്മിലുളള ബന്ധം ഉലഞ്ഞിരിക്കുന്നു.
ഐ ഗ്രൂപ്പുമായി അടുപ്പം കൂടുന്നു
ബെന്നി ബെഹനാന് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പുമായി അടുപ്പം കൂടുന്നുവെന്ന പ്രചാരണം എ ഗ്രൂപ്പിനുളളില്‍ ചര്‍ച്ചയായതാണ് ഇരുവരും തമ്മില്‍ അകലാനുളള കാരണമായി പറയപ്പെടുന്നത്. ഐ ഗ്രൂപ്പിലെ പല നേതാക്കളുമായും വ്യക്തിപരമായി വളരെ അടുപ്പം സൂക്ഷിക്കുന്നുണ്ട് ബെന്നി ബെഹനാന്. ഇതാണ് എ ഗ്രൂപ്പില്‍ ബെന്നിക്കെതിരെ കലാപത്തിന് തുടക്കമിട്ടത്.
വേണുഗോപാലുമായി ചര്‍ച്ച
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും രാജി വെക്കേണ്ടി വന്നതോടെ ഐ ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയുമായും ബെന്നി ബെഹനാന് കൂടുതല്‍ അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കെസി വേണുഗോപാലുമായി അടുത്തിടെ ബെന്നി ബെഹനാന് ചര്‍ച്ച നടത്തിയിരുന്നു. ബെന്നി അടുത്ത് തന്നെ ഐ ഗ്രൂപ്പ് വിട്ടേക്കുമെന്നും ചര്‍ച്ചകളുണ്ട്.
ചേരിപ്പോരും ശക്തം
എന്നാല്‍ ബെന്നി ബെഹനാന് ഗ്രൂപ്പ് വിടില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കളും പറയുന്നു. ബെന്നി ബെഹനാനെ ചൊല്ലിയുളള അസ്വാരസ്യങ്ങള്‍ മാത്രമല്ല ഐ ഗ്രൂപ്പിലെ വിഷയം. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുളള ചേരിപ്പോരും ഗ്രൂപ്പിന് തലവേദന ആയിരിക്കുകയാണ്. പിസി വിഷ്ണുനാഥിനെതിരെയാണ് ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന് അതൃപ്തി.
ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു
പിസി വിഷ്ണുനാഥിനെ പോലുളള നേതാക്കള്‍ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് എ ഗ്രൂപ്പിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളുടെ പരാതി. അതിനിടെ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കെവി തോമസിനെ നിയോഗിക്കാനുളള ആവശ്യവും കോണ്‍ഗ്രസിനുളളില്‍ ശക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
കോണ്‍ഗ്രസിന് വെല്ലുവിളി
നിയമസഭയിലേക്ക് അടക്കമുളള തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുളളിലെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാണ്. നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയസാധ്യത ഉണ്ടെന്നാണ് ദേശീയ നേതൃത്വം അടക്കം കണക്ക് കൂട്ടുന്നത്. എന്നാല്‍ പാര്‍ട്ടിക്കുളളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വിജയ സാധ്യതയ്ക്ക് തടസ്സമാകും എന്നാണ് മുല്ലപ്പളളി അടക്കമുളളവര്‍ ആശങ്കപ്പെടുന്നത്.
മുല്ലപ്പളളിക്കെതിരെ വിമര്‍ശനം
നേരത്തെ കെ മുരളീധരന് അടക്കമുളള നേതാക്കള്‍ കെപിസിസി അധ്യക്ഷനായ മുല്ലപ്പളളിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. മുല്ലപ്പളളി ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേള്‍ക്കുന്നു എന്നാണ് മുരളീധരന്റെ വിമര്‍ശനം. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളി ആരോപിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയാണ് കെപിസിസി പ്രചാരണ സമിതി ചെയര്മാന് സ്ഥാനം മുരളി രാജിവെച്ചത്.