ഉമ്മൻ ചാണ്ടിയുമായി അഭിപ്രായ വ്യത്യാസം, യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് ബെന്നി ബെഹനാൻ
തിരുവനന്തപുരം: ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെച്ചു. ഇന്ന് രാജിക്കത്ത് നല്‍കുമെന്ന് ബെന്നി ബെഹനാന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജിക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുമായുളള അഭിപ്രായ വ്യത്യാസമാണ് നാടകീയ രാജി പ്രഖ്യാപനത്തിലേക്ക് നയിച്ചിരിക്കുന്നത് എന്നാണ് സൂചന. എംഎം ഹസനെ പുതിയ യുഡിഎഫ് കണ്‍വീനര്‍ ആയി നിയമിക്കാൻ കെപിസിസി ആവശ്യപ്പെട്ടിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ
രാജി പ്രഖ്യാപനം
തദ്ദേശ തിരഞ്ഞെടുപ്പിനേയും അതിന് ശേഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാന്‍ യുഡിഎഫ് തയ്യാറെടുക്കുമ്പോഴാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുളള ബെന്നി ബെഹനാന്റെ രാജി പ്രഖ്യാപനം. ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബിനീഷ് കോടിയേരി വിഷയത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും വിമര്‍ശിച്ചതിന് പിന്നാലെ താന്‍ ഇവിടിരിക്കുന്നത് യുഡിഎഫ് കണ്‍വീനര്‍ ആയിട്ടല്ലെന്ന് ബെന്നി ബെഹനാന് പ്രഖ്യാപിക്കുകയായിരുന്നു.
ഹൈക്കമാൻഡ് തീരുമാനം
താന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ആയിരുന്നു. കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ ഉളള ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് താന്‍ കണ്‍വീനര്‍ ആയത്. കേരളത്തിലെ കെപിസിസി എടുക്കുന്ന ഒരു തീരുമാനത്തിനും താന്‍ എതിര് നില്‍ക്കില്ലെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി.
മാധ്യമവാർത്തകൾ വേദനിപ്പിച്ചു
യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു. ഒരു പുകമറയ്ക്കുളളിലിരിക്കാന് ആഗ്രഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഉളളവരുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചുവെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി. വിവാദം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിയെന്നും ബെന്നി ബെഹനാന് വ്യക്തമാക്കി.
ഇതൊരു ഒഴിഞ്ഞ് കൊടുക്കല്‍ അല്ല
തനിക്കെതിരെ അഴിമതി ആരോപണങ്ങളോ മറ്റോ ആണെങ്കില്‍ കുഴപ്പമില്ലായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടി തന്ന ഒരു സ്ഥാനവുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായത്. ഇതൊരു ഒഴിഞ്ഞ് കൊടുക്കല്‍ അല്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. അതേസമയം ബെന്നി ബെഹനാന്റെ രാജി മുന്‍ ധാരണ പ്രകാരമാണ് എന്നും സൂചനയുണ്ട്.
എംഎം ഹസനെ നിയോഗിക്കാന്‍
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബെന്നി ബെഹനാന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് തന്നെ ചില ധാരണകള്‍ ഉണ്ടായിരുന്നു. ബെന്നി ബെഹനാന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യത്തില്‍ എ ഗ്രൂപ്പിലെ തന്നെ എംഎം ഹസനെ നിയോഗിക്കാന്‍ ധാരണ ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയാണ് ആ നിര്‍ദേശം മുന്നോട്ട് വെച്ചത്.
ബെന്നി ബെഹനാന് അതൃപ്തൻ
എന്നാല്‍ ബെന്നി ബെഹനാന് സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കെപിസിസി തന്നെ ഹൈക്കമാന്‍ഡിന് മുന്നില്‍ ബെന്നി ബെഹനാനെ മാറ്റി ഹസനെ നിയോഗിക്കണം എന്നുളള നിര്‍ദേശം വെക്കുകയായിരുന്നു. ആ നീക്കത്തില്‍ ബെന്നി ബെഹനാന് അതൃപ്തനായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാജി വെക്കാം എന്ന് ബെന്നി ബെഹനാന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍.