ബെവ് ക്യൂ ആപ്പിന് പിന്നില്‍ സിപിഎം സഹയാത്രികന്റെ കമ്പനി, വന്‍ അഴിമതി, ആരോപണങ്ങളുമായി ചെന്നിത്തല
തിരുവനന്തപുരം: ബെവ്കോയില്‍ മദ്യവിതരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്പിന്റെ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷനതോവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക് ശരിയായ രീതിയിലുള്ള വിശദീകരണം ഗവണ്മെന്റ് ഇതുവരെ നല്‍കിയിട്ടില്ല. പത്തു ലക്ഷം രൂപ പോലും ചെലവു വരാത്ത ഒരു ആപ്പിനെ സംബന്ധിച്ചാണ് വന്‍തോതില്‍ വിവാദം ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. വിശദാംശങ്ങളിലേക്ക്.
സിപിഎം സഹയാത്രികന്
മദ്യത്തിനായുള്ള ആപ്പ് സര്‍ക്കാര്‍ ഏജന്‍സികളായ ഐ.ടി.മിഷനോ സി.ഡിറ്റിനോ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ള ഒരു സഹയാത്രികന്റെ കമ്പനിക്ക് ഈ മൊബൈല്‍ ആപ്പ് ഉണ്ടാക്കാനുള്ള അനുവാദം കൊടുക്കുക വഴി വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന്റെ മറവില്‍ മറ്റൊരു അഴിമതിയ്ക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍.
പ്രതിമാസം 3 കോടി
മദ്യം വാങ്ങുന്നതിനുള്ള ഓരോ ടോക്കണും 50 പൈസ വരെ ഈ കമ്പനിക്ക് ലഭിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയാണെങ്കില്‍ അതിന്റെ അര്‍ത്ഥം യാതൊരു ചെലവുമില്ലാത്ത ഈ കമ്പനിക്ക് പ്രതിമാസം 3 കോടി രൂപ വരെ കിട്ടുമെന്നാണ്. ബെവ്കോയുടെ ഔട്ട്ലെറ്റുകളുടെ ക്രിമീകണത്തിനുവേണ്ടി ഇത്തരം ഒരു സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്തുവാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നത അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒരു നടപടിയാണ്.
കമ്പനിയെ തിരഞ്ഞെടുത്തത്?
ഇക്കാര്യം ഗവണ്മെന്റ് ഗൗരവമായി അന്വേഷിക്കണം. ഇത് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ടി.പി.രാമകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഈ കമ്പനിയെ തിരഞ്ഞെടുത്തത്? ഈ കമ്പനി തിരഞ്ഞെടുത്തത് എന്തെങ്കിലും മുന്‍കാല പരിചയത്തിന്റെ അടിസ്ഥാനത്തിലാണോ? ഞങ്ങള്‍ മനസ്സിലാക്കിയടുത്തോളം ഒരു മുന്‍കാല പരിചയവുമില്ലാത്ത സി.പി.എമ്മിന്റെ സൈബര്‍ സഹയാത്രികനായ ഒരു വ്യക്തിക്കാണ് ഇത് നല്‍കിയിട്ടുള്ളത് എന്നാണ്. ഇത് കോവിഡിന്റെ മറവില്‍ നടക്കുന്ന ഒരു വലിയ അഴിമതി തന്നെയാണ്. ഈ പ്രത്യേക കമ്പനിക്ക് തന്നെ ടെണ്ടര്‍ നല്കുന്നതില് താത്പര്യം എന്താണ്. ഇത് ഒരു വഴിവിട്ട ഇടപാടാണെന്ന് ജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സ്പ്രിംക്ലര്‍
ഇന്ന് ഹൈക്കോടതിയില്‍ സ്പ്രിംഗ്ളര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഡേറ്റ മുഴുവന്‍ നശിപ്പിച്ചു എന്നാണ് പറയുന്നത്. ഇത് വിശ്വാസയോഗ്യമല്ല. അത് അംഗീകരിക്കന്‍ കഴിയില്ല. കാരണം ഡേറ്റാ കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അ്ത് എങ്ങനെ ഉപയോഗിക്കണമെന്ന ശാസ്ത്രീയ പരിജ്ഞാനം ഉള്ള കമ്പനിയാണ് സ്പ്രിംഗ്ളര്‍. ഇത് അമേരിക്കന്‍ കമ്പനിയും സര്‍ക്കാരും തമ്മിലുള്ള ഒരു ഒത്തുകളിയാണ്. ഈ നശിപ്പിച്ചു എന്നു പറയുന്ന ഡേറ്റകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
ഒരു പി.ആര്. കമ്പനിയാണ്
സ്പ്രിംഗ്ളര്‍ ഒരു പി.ആര്. കമ്പനിയാണെന്ന് എല്ലാവര്ക്കും അറിയാം, മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇലക്ഷന് കാമ്പെയ്നില്‍ പങ്കെടുത്തുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതുശരിയാണെങ്കില്‍ ഡേറ്റ ദുരുപയോഗം ചെയ്യാനുള്ളസാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇതു സംബന്ധിച്ച ഒരു സമഗ്ര ഓഡിറ്റ് വേണം. എങ്കില്‍മാത്രമേ യഥാര്‍ത്ഥ സത്യം പുറത്തുവരൂ. ഓഡിറ്റ് നടത്തുന്ന കാര്യത്തില്‍ കേന്ദ്രസഹായം വേണമെന്ന് ഇന്നലെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ ആ സേവനം ഉപയോഗപ്പെടുത്തണം. ഈ ഇടപാടിലെ ദുരൂഹതകള്‍ പുറത്തുവരണമെങ്കില്‍ ഞങ്ങള്‍ ആദ്യംമുതല്‍ക്ക് തന്നെ ആവശ്യപ്പെടുന്ന സി.ബി.ഐ. അന്വേഷണം അനിവാര്യമാണ്.
അറിയിച്ചാല്‍ പങ്കെടുക്കും
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് ഞങ്ങളാണ് ആവശ്യപ്പെട്ടത്. യോഗം വിളിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ യോഗത്തിന്റെ കാര്യം ഇതുവരെ തന്നെ അറിയിച്ചിട്ടില്ല. അറിയിച്ചാല്‍ പങ്കെടുക്കും. സാധാരണ പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് ഇത്തരത്തില്‍ സര്‍വ്വകക്ഷിയോഗം തീരുമാനിക്കുന്നത്. എങ്കിലും സര്‍വ്വകക്ഷിയോഗത്തില്‍ വിളിച്ചാല്‍ പങ്കെടുക്കും. എം.പി.മാരെയും എം.എല്‍.എ.മാരെയും ഒരുമിച്ച് വിളിച്ചതില്‍ പരാതിയുണ്ട്.
വിവേചനം കാട്ടി
എം.പി.മാരോട് ഈ സര്‍ക്കാര്‍ വിവേചനം കാട്ടി. കോവി്ഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് താഴെതട്ടില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത് കമ്മിറ്റികളില്‍ എം.പി.മാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ രാഷ്ട്രീയ കളിയാണ്. എം.പി.മാരാണ് ഏറ്റവും കൂടുതല്‍ ഫണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് നല്‍കിയത്. പ്രതിഷേധമുണ്ടെങ്കിലും ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും പ്രതിപക്ഷനതോവ് രമേശ് ചെന്നിത്തല ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.