മദ്യപാനികൾക്ക് കോളടിച്ചു..! വിൽപ്പനയ്ക്ക് ഇനി ഓണ്‍ലൈൻ ക്യൂ;പുതിയ സംവിധാനവുമായി ബിവ്റേജസ് കോർപ്പറേഷൻ
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക് ഡണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യവില്‍പ്പന ശാലകള്‍ തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ പദ്ധതി ഒരുക്കാന്‍ ബിവ്റേജസ് കോര്പ്പറേഷന്. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്താനാണ് ബീവറേജസ് ഒരുങ്ങുന്നത്. ഈ സംവിധാനം നടപ്പിലാക്കാന്‍ പൊലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടിയതായി അധികൃതര്‍ അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ സംവിധാനം വിജയകരമായി നടപ്പിലാക്കിയ അനുഭവ സമ്പത്തുള്ളതിനാലാണ് പൊലീസിന്റെ സഹായം ബീവറേജസ് കോര്പ്പറേഷന് തേടിയത്. ഇതുമായി ബന്ധപ്പെട്ട് ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് മിഷന് വഴിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മദ്യവില്‍പ്പന ശാലകള്‍ തുറന്നാലുള്ള തിരക്ക് നിയന്ത്രിക്കാനുള്ള പല വഴികളും ആലോചിക്കുന്നുണ്ട്. അതിലൊന്നാണ് ഓണ്‍ലൈന്‍ സംവിധാനമെന്ന് ബിവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യം വാങ്ങുന്നവര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ടോക്കണ്‍ വിതരം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനാവശ്യമായ സമയം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. ടോക്കണില്‍ നല്കുന്ന ക്യൂആര്‍ കോഡ് ബീവറേജസ് കോര്പ്പറേഷന് സ്കാന്‍ ചെയ്ത ശേഷമായിരിക്കും മദ്യം വിതരണം ചെയ്യുക. ഇതുവഴി നിശ്ചിത മദ്യം മാത്രമേ നല്‍കാനാവൂ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്ലിക്കേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഇതുവഴി അടുത്തുള്ള ഷോപ്പുകളും തിരക്ക് കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇനി സ്മാര്‍ട്ട് ഫോണില്ലാത്തവര്‍ക്ക് എസ്എംഎസ് സംവിധാനം ഉപയോഗിച്ച് മദ്യം നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
സംസ്ഥാനത്ത് 267 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്. ഒരു ദിവസം ഏഴ് ലക്ഷം പേരാണ് മദ്യം വാങ്ങാന്‍ എത്തുന്നത്. ചില ദിവസങ്ങളില്‍ ഇത് പത്ത് ലക്ഷ ആകാറുണ്ട്. ഒരു ദിവസം ശരാശരി 40 കോടിരൂപയുടെ മദ്യമാണ് ബീവറേജസ് കോര്പ്പറേഷന് വഴി വില്‍ക്കുന്നത്. അതേസമയം, രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ലോക്ക് ഡൗണ്‍ നീട്ടല്‍, ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം. എന്നാല്‍ രോഗ വ്യാപനത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കും. ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കാബിനറ്റ് സെക്രട്ടറി, ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ പറഞ്ഞിരുന്നു.