ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ നാട്ടില്‍ പടയൊരുക്കം; ബേപ്പൂര്‍ ബിജെപിയില്‍ സ്തംഭനം
കോഴിക്കോട്: ബിജെപി ബേപ്പൂർ ഏരിയാ കമ്മിറ്റിയും സംസ്ഥാന ഉപാദ്ധ്യക്ഷനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. സംസ്ഥാന ഉപാദ്ധ്യക്ഷനായ കെപി ശ്രീശനോട് ബേപ്പൂരിലെ പ്രവർത്തകർക്കുള്ള അതൃപ്തിയാണ് പുറത്ത് വന്നിരിക്കുന്നത്. ബേപ്പൂർ ഏരിയ കമ്മിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് സംസ്ഥാന ഉപാധ്യക്ഷൻ തയ്യാറാകുന്നില്ല എന്നും ഏരിയാ കമ്മിറ്റിയുടെ പ്രവർത്തനത്തെ അവഹേളിക്കുന്ന തരത്തിൽ വിഭാഗീയത രൂപപ്പെടുത്തുന്നതിന് ഉപാദ്ധ്യക്ഷൻ തന്നെ മുന്നിൽ നിൽക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ബേപ്പൂർ ഏരിയാ കമ്മറ്റി പ്രവർത്തനം നിര്‍ത്തിവെക്കുന്നതായി അറിയിച്ച് സംസ്ഥാന അധ്യക്ഷന് കത്തയച്ചിരിക്കുകയാണ് ഇപ്പോള്‍.
ബേപ്പൂരിൽ പാർട്ടി സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും പങ്കെടുക്കാതെ ഏതാനും ചില പാർട്ടി പ്രവർത്തകരെയും ചേർത്ത് ഒരു ധനമിടപാട് സ്ഥാപനവുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്നാണ് പ്രധാന ആരോപണം. ബിജെപിക്ക് മൂന്ന് കൗണ്‍സിലര്‍മാരുള്ള പ്രദേശമാണ് ബേപ്പൂര്‍. ഇവിടെ പ്രളയത്തെ തുടര്‍ന്ന് അഞ്ച് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുപോലും സംസ്ഥാന ഉപാധ്യക്ഷന്‍ ഈ ക്യാന്പുകളില്‍ സന്ദര്‍ശനം നടത്തിയില്ലെന്നും, ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ സമയവും അദ്ദേഹം സജീവമായിരുന്നു എന്നും ആരോപണം ഉണ്ട്.
വൃക്കരോഗിയായ കുട്ടിക്ക് കേന്ദ്രഫണ്ട് വാങ്ങിനല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരാതിക്ക് പ്രേരിപ്പിച്ച ഏറ്റവും പുതിയ പ്രകോപനം. കുട്ടിക്ക് കേന്ദ്രസഹായമായി 3 ലക്ഷം രൂപ വരെ കിട്ടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഏരിയാ കമ്മിറ്റി, ജില്ലാ കമ്മിറ്റിക്കു കത്തു നല്‍കുകയും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്കു നല്‍കുകയും സംഘടനാ സെക്രട്ടറി അപേക്ഷ കിട്ടിയ വിവരം വീട്ടിലേക്ക് അറിയിക്കുകയും ചെയ്തു. ഈ അപേക്ഷ പ്രധാനമനന്ത്രിയുടെ ഓഫിസിലേക്ക് കൈമാറിയതായും അറിയിച്ചു. ഇതിനിടയിലാണ് രക്ഷിതാവ് കെപി ശ്രീശനെ വീട്ടില്‍ചെന്നു കണ്ടത്. കുട്ടിയെയുംകൊണ്ട് റിച്ചാര്‍ഡ് ഹേ എംപിയെ സന്ദര്‍ശിച്ച ശ്രീശന്‍ ഒരു ലക്ഷം രൂപ അനുവദിപ്പിച്ചു. പാര്‍ട്ടി ചെയ്ത രീതി ശരിയല്ലെന്നും ഇത്തരത്തിലാണ് ഈ വിഷയം കൈകാര്യം ചെയ്യേണ്ടതെന്നും കുടുംബത്തെ ധരിപ്പിച്ചതായും പരാതിക്കാര്‍ പറയുന്നു.
പാര്‍ട്ടിയെ മറികടന്ന് സാധാരണ പ്രവര്‍ത്തകരുടെ മുന്നില്‍ തങ്ങളെ അവഹേളിക്കുകയാണ് സംസ്ഥാന ഉപാധ്യക്ഷന്‍ ചെയ്തിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. മുന്‍പ് ഇദ്ദേഹത്തിനെതിരെ അരക്കിണര്‍ മേഖലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ ജില്ലാ പ്രസിഡന്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന ഉപാധ്യക്ഷന്‍ എത്തിയില്ല. സംസ്ഥാന ഉപാധ്യക്ഷനെ വിളിച്ചുവരുത്താന്‍ ജില്ലാ അധ്യക്ഷന് സാധിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് ഏരിയാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.