നരബലി: അവയവങ്ങള്‍ സൂക്ഷിക്കാന്‍ ഷാഫി നിര്‍ദ്ദേശിച്ചു, ബംഗളൂരുവില്‍ നിന്ന് ആളെത്തും വാങ്ങാൻ
പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച നരബലി കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികള്‍. പ്രതകളായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും അവയവങ്ങള്‍ സൂക്ഷിച്ചത് മുഖ്യപ്രതിയായ ഷാഫിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് ഇവരുടെ മൊഴിയില്‍ പറയുന്നത്. അവയവങ്ങള്‍ വില്‍ക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിവരം. അവയവങ്ങള്‍ വാങ്ങാന്‍ ബംഗളൂരുവില്‍ നിന്ന് ആളെത്തുമെന്നാണ് ഷാഫി വാഗ്ദാനം ചെയ്തത്.
കൊല്ലപ്പെട്ട രണ്ട് യുവതികളിലും ആന്തരിക അവയവങ്ങള്‍ ഇല്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രതികളുടെ മൊഴി സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം ശ്രമം തുടരുകയാണ്. ആന്തരിക അവയവങ്ങള്‍ മുറിച്ചുമാറ്റിയെന്നും പിന്നീട് കുഴിയില്‍ നിക്ഷേപിച്ചെന്നുമാണ് പ്രതികള്‍ പറയുന്നത്.

പത്മയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് അവയവങ്ങള്‍ വേര്‍പ്പെടുത്തിയത് ശാസ്ത്രീയ രീതിയിലാണെന്നാണ് ഫോറന്‍സിക് വിദഗ്ദരുടെ നിഗമനം. മനുഷ്യ ശരീരത്തിലെ എളുപ്പം വേര്‍പ്പെടുത്താവുന്ന സന്ധികള്‍ ഏതൊക്കെയാണെന്ന് മനസിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരഘടന കൃത്യമായി അറിയുന്ന ആള്‍ക്ക് മാത്രമേ ഇത്ര കൃത്യമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പോലീസ് ഇത് സംബന്ധിച്ച് സംശയം ഉന്നയിച്ചപ്പോള്‍ താന്‍ മുന്‍പ് മോര്‍ച്ചറിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മുഹമ്മദ് ഷാഫി പോലീസിനോട് പറഞ്ഞത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കത്തികള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഉപയോഗിച്ചാണോ മൃതദേഹം വെട്ടിയതെന്ന് പരിശോധിക്കും.
അതേസമയം, പത്മയേയും റോസിലിയേയും 56 ഓളം കഷ്ണങ്ങളാക്കി വെട്ടിമ മുറിച്ചാണ് മൃതദേഹം മറവ് ചെയ്തത്. ഇതില്‍ തന്നെ പത്ത് കിലോയോളം മാംസം ഫ്രിഡ്ജില്‍ പ്രതികള്‍ സൂക്ഷിച്ചിരുന്നു. ഇതെടുത്ത് പിന്നീട് പാചകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജില്‍ നിന്നും രക്തക്കറ പോലീസ് കണ്ടെടുത്തിരുന്നു. ഏകദേശം പത്ത് കിലോയോളം മാംസം സൂക്ഷിച്ചിരുന്നുവെന്നാണ് നിഗമനം.
ഇവ കുക്കറില്‍ വേവിച്ചെടുത്തതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജീവനോടെയായിരുന്നു ഇരകളില്‍ ഒരാളായ പത്മയെ പ്രതികള്‍ വെട്ടി നുറുക്കിയത്. മൃതദേഹങ്ങള്‍ ശാസ്ത്രീയമായി മുറിച്ചാണ് വേര്‍പ്പെടുത്തിയതെന്നാണ് ഫോറന്‍സിക് വിദഗ്ദര്‍ നല്‍കുന്ന പ്രാഥമിക വിവരം. ലൈലയും ഭഗവല്‍ സിംഗും ചേര്‍ന്ന് മൃതദേഹം വെട്ടിയെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് ഇത്തരത്തിലുള്ള ധാരണകള്‍ ഉണ്ടെന്നോ ശാസ്ത്രീയ വശം അറിയാമെന്നോ പോലീസ് കരുതുന്നില്ല.












Click it and Unblock the Notifications