അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ പോകാമെന്ന് ഭാഗ്യലക്ഷ്മി, 'തെറി വിളിച്ചപ്പോൾ സംരക്ഷിക്കാനാരുമുണ്ടായില്ല'
കൊച്ചി: യൂട്യൂബ് ചാനലില്‍ സ്ത്രീവിരുദ്ധവും അശ്ലീലവും അടങ്ങിയ പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത ആളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈ സംഭവത്തില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
കേട്ടാല്‍ അറയ്ക്കുന്ന പരാമര്‍ശങ്ങള്‍ ഇടങ്ങിയ വീഡിയോ ആണ് ഡോ. വിജയ് പി നായര്‍ എന്ന ആള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തത്. ഭാഗ്യ ലക്ഷ്മി അടക്കമുളളവര്‍ പ്രതികരിച്ചതോടെ ഇയാള്‍ മാപ്പ് പറഞ്ഞു.
ആരൊക്കെയോ പറഞ്ഞ് കേട്ടത് താനിട്ടു
നിയമം കയ്യിലെടുക്കരുത് എന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്ന് സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മി പ്രതികരിച്ചു. തങ്ങള്‍ അവനെ തേടിപ്പിടിച്ച് താമസിക്കുന്ന സ്ഥലത്ത് പോയി. അവന്‍ തന്നെ ആണെന്ന് അവന്‍ സമ്മതിച്ചു. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ താന്‍ കേട്ടതാണ് എന്നാണ് പറഞ്ഞത്. ആരൊക്കെയോ പറഞ്ഞ് കേട്ടത് താനിട്ടു എന്നാണ് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അറസ്റ്റ് ചെയ്യട്ടെ. ജയിലില്‍ പോകാം
ഇതാണോ സമ്പാദിക്കാനുളള വഴി എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഇത്രയും തെറി വിളിച്ചപ്പോ ഇവിടെ ഒരു നിയമവും തങ്ങളെ സംരക്ഷിക്കാനില്ലായിരുന്നുവല്ലോ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അറസ്റ്റ് ചെയ്യട്ടെ. ജയിലില്‍ പോകാം. ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ ആണെങ്കില്‍ കിടക്കാം എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
കരി ഓയില്‍ ഒഴിച്ചു
യൂട്യൂബിലെ സ്ത്രീ വിരുദ്ധ വീഡിയോയുടെ പേരില്‍ ആക്ടിവിസ്റ്റായ ദിയ സന, ഭാഗ്യലക്ഷ്മി എന്നിവരാണ് വിജയ് പി നായരെ വീട്ടില്‍ കയറി തല്ലിയത്. വിജയ് പി നായരുടെ മുഖത്തടിക്കുകയും ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും ലൈവായി പുറത്ത് വിട്ടു.
സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങൾ
ആരുടേയും പേരുകള്‍ പരാമര്‍ശിക്കാതെ, എന്നാല്‍ അവരുടെ സ്ഥാനങ്ങളടക്കം പറഞ്ഞ് ആളെ മനസ്സാലാകുന്ന തരത്തിലാണ് വിജയ് പി നായര്‍ എന്നയാള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും മറ്റും നടത്തിയത്. ഫെമിനിസ്റ്റുകളെ ആണ് പ്രത്യേകമായി ലൈംഗികച്ചുവയോടെ ആക്രമിച്ചത്. ഇതോടെയാണ് ഭാഗ്യലക്ഷ്മി അടക്കമുളളവര്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
മാപ്പ് പറഞ്ഞു
അതേസമയം സംഭവത്തില്‍ വിജയ് പി നായര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. തന്നെ കയ്യേറ്റം ചെയ്തതില്‍ പരാതി ഇല്ലെന്നും ഇയാള്‍ പറയുന്നു. തന്നെ ആക്രമിച്ചത് സ്ത്രീകളുടെ വികാര പ്രകടനമാണ്. അവരോട് മാപ്പ് പറഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് വീഡിയോ ചെയ്തത്. തന്റെ ഫോണും ലാപ്പ് ടോപ്പും അവര്‍ കൊണ്ടുപോയെന്നും ഇയാള്‍ പറയുന്നു.