ദിലീപിന് വേണ്ടി ചാടിവീണ അമ്മ പാർവ്വതിക്ക് വേണ്ടി മിണ്ടുന്നില്ല.. രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: മലയാള സിനിമാതാരങ്ങള്ക്കുണ്ടായിരുന്ന ഏക സംഘടനയായ അമ്മയുടെ അപ്രമാദിത്വം പൊളിച്ച് കൊണ്ടാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ വരവ്. അതും പെണ്ണുങ്ങള് നേതൃത്വം കൊടുക്കുന്ന, പെണ്ണുങ്ങള്‍ക്ക് വേണ്ടിയുള്ള കൂട്ടായ്മ. അവരാകട്ടെ സംഘടന രൂപീകരിച്ച് മിണ്ടാതിരിക്കുന്നുമില്ല. ഇടയ്ക്കിടെ പുരുഷാധിപത്യ സമൂഹത്തെയും സിനിമയേയും അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുന്നു.
ഡബ്ല്യൂസിസി രൂപീകരിക്കപ്പെട്ട സമയത്ത് അതിനെ അഭിനന്ദിച്ച അമ്മ പക്ഷേ, പാര്‍വ്വതിക്കും സംഘടനയ്ക്കും എതിരെ നടക്കുന്ന സൈബര്‍ ആക്രമണം അറിഞ്ഞ മട്ടേ ഇല്ല. അമ്മ പുലര്‍ത്തുന്ന നിശബ്ദതയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.
പാർവ്വതിക്ക് നേരെയുള്ള സൈബർ ആക്രമണം ആസൂത്രിതം? തെറിവിളി ഫാൻസുകാർ നിരീക്ഷണത്തിൽ
അഴകൊഴമ്പന്‍ നിലപാട്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ അഴകൊഴമ്പന്‍ നിലപാടായിരുന്നു താരസംഘടനയായ അമ്മയുടേത്. ഇത്തരമൊരു സംഭവത്തില്‍ ഇരയ്ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്ന സാമാന്യനീതി ബോധം അമ്മയ്ക്ക് ബാധകമേ ആയിരുന്നില്ല. ഇരയ്ക്കൊപ്പവും പ്രതിക്കൊപ്പവും എന്നതായിരുന്നു അമ്മയുടെ നിലപാട്. ഇത് ഏറെ വിമര്‍ശിക്കപ്പെട്ടു.
അമ്മ മിണ്ടാത്തതെന്തേ
ആക്രമിക്കപ്പെട്ട നടിയും കേസിലെ പ്രതിയായ ദിലീപും തങ്ങളുടെ മക്കളാണ് എന്നാണ് അമ്മ ഭാരവാഹികളായ ഇന്നസെന്റും ഗണേഷ് കുമാറും അടക്കമുള്ളവര്‍ വികാരം കൊണ്ടത്. ആ വികാരം ഇപ്പോള്‍ കാണാത്തത് എന്തേ എന്ന ചോദ്യമാണ് ഭാഗ്യലക്ഷ്മി ഉന്നയിക്കുന്നത്. എല്ലാവരും മക്കളെന്ന് പറയുന്ന അമ്മ പാര്‍വ്വതിക്കൊരു പ്രശ്നം വന്നപ്പോള്‍ മിണ്ടാത്തതെന്തേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പാർവ്വതി മകളല്ലേ
ഒരു നടന് പ്രശ്നം വന്നപ്പോള്‍ എത്രപേരാണ് രംഗത്ത് വന്നതെന്ന് നമ്മള് കണ്ടതല്ലേ എന്ന് ദിലീപ് വിഷയത്തെ സൂചിപ്പിച്ച് കൊണ്ട് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. അമ്മയ്ക്ക് മാത്രമല്ല മമ്മൂട്ടിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. പാര്‍വ്വതിക്കെതിരെ മോശം രീതിയില്‍ സംസാരിക്കുന്നവര്‍ തങ്ങളുടെ ഫാന്‍സ് അല്ലെന്ന് പറയാനുള്ള ഉത്തരവാദിത്തം ഇവര്‍ക്കുണ്ട്.
നടന്മാർ നിലപാട് വ്യക്തമാക്കണം
ഈ വിഷയത്തില്‍ നടന്മാര് പരസ്യ നിലപാട് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് സംഭവിക്കുന്നില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഇല്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ആ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ സൈബര്‍ ഗുണ്ടകളാണ്.
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്
ഒരാള്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍, സിനിമ കാണാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ സിനിമയെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. അത് ഈ സൈബര്‍ ഗുണ്ടകള്‍ മനസ്സിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഇത്തരം ആക്രമണം തുടരുന്നതിന് കാരണം സ്ത്രീകളെപ്പോഴും ഭയന്ന് പിന്മാറുന്നത് കൊണ്ടാണ്. സൈബര്‍ ഗുണ്ടകളെപ്പോലെ തന്നെ ഇരകളുടെ എണ്ണവും പെരുകുന്നു.
പാർവ്വതി പ്രശസ്തയായത് കൊണ്ട് നടപടി
ഒരു വ്യക്തിയെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ചാല്‍ നടപടിയെടുക്കില്ലെന്ന വിശ്വാസമാണ് ഇത്തരക്കാര്‍ക്ക് ധൈര്യം കൊടുക്കുന്നത്. ഈ പ്രശ്നം ഇത്രയേറെ ഗൗരവത്തിലെടുക്കാന്‍ കാരണം പാര്‍വ്വതി പ്രശസ്തയായ ഒരു നടിയായതാണ്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച ഒരു സിനിമയ്ക്ക് എതിരെയാണ് പാര്‍വ്വതി അഭിപ്രായം പറഞ്ഞത്. അതില്‍ തെറ്റില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ആശയപരമായി നേരിടണം
പാര്‍വ്വതിയുടെ പരാമര്‍ശത്തോട് എതിര്‍പ്പുള്ളവര്‍ അതിനെ ആശയപരമായാണ് നേരിടേണ്ടത്. ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള ആക്രമണം കാണിക്കുന്നത് തോല്‍വിയെ ആണ്. എത്രയോ പേര് പാര്‍വ്വതിയെ തെറിവിളിച്ചു. എന്നാല്‍ കേസില്‍ ഇതുവരെ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. സാധാരണ ഒരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ വരാന്‍ ഭയപ്പെടുന്ന തരത്തില്‍ അറസ്റ്റ് നടക്കണം. എങ്കിലേ പാര്‍വ്വതിയുടെ മുന്നേറ്റം വിജയം കാണൂ.
പാർവ്വതിയെക്കുറിച്ച് അഭിമാനം
സിനിമയില്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം മുന്നേറ്റം കാണുന്നുണ്ട്. സമയം ഇല്ലാത്തത് കൊണ്ടും മറ്റും സ്ത്രീകള്‍ കേസുമായി മുന്നോട്ട് പോകാറില്ല. എന്നാല്‍ കേസുമായി മുന്നോട്ട് പോകാന്‍ പാര്‍വ്വതി കാട്ടിയ ധൈര്യത്തെക്കുറിച്ച് അഭിമാനമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നമ്മുടെ നിയമവ്യവസ്ഥ ശോചനീയമായതിനാല്‍ നാം തന്നെ അതിനെ നേരിട്ടേ മതിയാവൂ.
പ്രതികരണത്തിന്റെ ഭാഷ
പുരുഷന് ഒരു സ്ത്രീയെ വളരെ മോശമായ വാക്കുകള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയും ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരുണ്ട്. അങ്ങനെ ഷെയര്‍ ചെയ്യുമ്പോള്‍ പ്രതികരിക്കാന്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ലെന്ന് പറയാനുള്ള സാമാന്യ ഉത്തരവാദിത്തമെങ്കിലും സ്ത്രീകള്‍ കാണിക്കണമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.