സജിത മഠത്തിൽ ദേവി... അനുഗ്രഹം.. അരുളപ്പാട്.... ഭാഗ്യലക്ഷ്മിക്ക് ഇതെന്തുപറ്റി? പരിഹാസം അതിരുകടന്നോ?
തിരുവന്തപുരം: നടി സജിത മഠത്തിലിനെ പരിഹസിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷമി. മലയാള സിനിമ മേഖലയിൽ പുതുതായി നിലവിൽ വന്ന വനിത സംഘടനയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പരിഹാസവുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വനിത സംഘടനയായ വിമൺ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന മന:പൂർവ്വം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും സജിത മടത്തിൽ പറഞ്ഞിരുന്നു. സഹപ്രവത്തകരിൽ ഒരുപാട് പേർ അംഗങ്ങളാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവരും രജിസ്റ്റർ ചെയ്യുന്നചുവരെ കാത്തിരിക്കണമെന്ന് സജിത മഠത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ഭാഗ്യലക്ഷ്മിയുടെ പരിഹാസം കലർന്ന വിമർശനം. എന്നാൽ പരിഹാസം അതിരുകടന്നമട്ടാണ്.
സജിത മഠത്തിൽ ദേവിയുടെ അരുളപ്പാട്
‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ.. ദേവീ... മാഹാമായേ...' എന്നായിരുന്നു സദിത മഠത്തിലിനുള്ള ഭാഗ്യലക്ഷ്മിയുടെ മറുപടി.
പലർക്കും വിയോജിപ്പ്
വനിത സംഘടനയുമായി ബന്ധപ്പെട്ട് നടിമാർക്കിടയിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. ലക്ഷ്മിപ്രിയ, ശ്വേത മേനോൻ അടക്കമുള്ളവർ സ്ത്രീ കൂട്ടായ്മയോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.
വനിത സംഘടനയുടെ സഹായം വേണ്ട
സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ കളക്ടീവിന്റെ (ഡബ്ല്യുസിസി) സഹായം തനിക്കാവശ്യമില്ലെന്നായിരുന്നു നടി ശ്വേത മേനോൻ പ്രതികരിച്ചത്. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്‍റെ രീതി എന്നും അവർ പറഞ്ഞിരുന്നു.
'അമ്മ' എല്ലാ പിന്തുണയും നൽകുന്നു
സ്വയം പോരാടാൻ അറിയാം. താരസംഘടനയായ ‘അമ്മ' എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.
വനിത സംഘടന ഇപ്പോൾ ജനിച്ചതല്ലേ ഉള്ളൂ
മുൻപും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമൺ കളക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേർത്തു.
ആരെയും അറിയിച്ചില്ല
സിനിമ രംഗത്തെ മറ്റുള്ള സ്ത്രീകളെ അറിയിക്കാതെയാണ് സംഘടന രൂപീകരിച്ചത് എന്നതായിരുന്നു ലക്ഷ്മിയുടെ പ്രധാന ആരോപണം. ലക്ഷ്മി പ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായായിരുന്നു സജിത മടത്തിൽ രംഗത്ത് എത്തിയത്.
സംഘടന ആദ്യ ഘട്ടത്തിൽ
വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന അതിന്റെ ആദ്യ ഘട്ടത്തില്‍ ആണ്. എങ്ങനെയായിരിക്കണം പ്രവര്‍ത്തനം, ആരൊക്കെ അംഗങ്ങളാകണം തുടങ്ങിയ കാര്യങ്ങളെല്ലാം വഴിയേ വരും എന്നാണ് സൂചന.
തുടക്കം വാട്സ് ആപ്പ് ഗ്രൂപ്പിൽ
ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നാണ് മലയാള സിനിമയിൽ വനിത സംഘടന വേണം എന്ന തീരുമാനത്തിൽ എത്തിയതിൽ. അതിലുള്ള 20 പേരാണ് സംഘടനയിൽ ഉള്ളതെന്നും സജിത മഠത്തിൽ വ്യക്തമാക്കിയിരുന്നു.
കാത്തിരിക്കണം രജിസ്ട്രേഷൻ കഴിയട്ടെ...
സെപ്തംബര്‍ മാസത്തോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. പലരും സംഘടനയെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. പലരും അംഗത്വം എടുക്കാന്‍ താത്പര്യവും പ്രകടിപ്പിക്കുന്നുണ്ട്. എല്ലാവരോടും സെപ്തംബര്‍ മാസം കഴിയുന്നതുവരെ കാത്തിരിക്കണം എന്ന പറഞ്ഞതിനാണ് ഭാഗ്യലക്ഷ്മിയുടെ പരിഹാസ രൂപേണയുള്ള മറുപടി.